23/11/2019
പ്രണയമാണ് മഞ്ഞുകാലത്തോട്! തണുത്ത രാത്രികളിൽ വിദൂരത്തെവിടെയോ നിന്ന് നിദ്രയുടെ പദനിസ്വനം ചെവിയോർത്ത് കിടക്കുമ്പോൾ ഒപ്പം പാലപ്പൂക്കളുടെ തീവ്ര ഗന്ധവും ഒഴുകിയെത്തിയിരുന്നു. പലപ്പോഴും അസഹ്യമെന്നു പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ഉള്ളിൽ പക്ഷെ ആ ഗന്ധം ഒട്ടേറെ ഓർമപ്പെടുത്തലുകളാണ്. അതിൽ ഏറ്റവും തീവ്രമായത് പഠിച്ച വിദ്യാലയത്തിലെ യുവജനോത്സവവും.
ചുരുക്കം വർഷങ്ങൾ മാത്രമേ വെള്ളിക്കോത്ത് വിദ്വാൻ പി കേളുനായർ സ്മാരക സ്‌കൂളിൽ പഠിച്ചിട്ടുള്ളുവെങ്കിലും അതുമാത്രം മതിയായിരുന്നു ഓർമകളുടെ ഒരു വസന്തകാലത്തിന്. സ്‌കൂൾ ഒരു 'മഹാകവി'യുടെ നാമധേയത്തിലാണെങ്കിലും അനൗചിത്യം കാരണം മനഃപൂർവം അതുപയോഗിക്കാത്തതാണ്. പേര് നൽകിയതിലെ അപാകത ചൂണ്ടിക്കാട്ടി അത് മാറ്റാനുള്ള ശക്തി ഇല്ലാത്തത് കാരണം സ്‌കൂളിന് അർഹിക്കുന്ന പേര് സ്വയം വിളിച്ച് സംതൃപ്തിയടയുകയേ നിവൃത്തിയുള്ളൂ, അല്ലേ?
പക്ഷെ റോഡിലൂടെ കടന്നു പോകുമ്പോൾ സ്‌കൂളിലേക്ക് നോക്കിയാൽ മധ്യഭാഗത്തെ ആ പുരാതനമായ കെട്ടിടം ശ്രദ്ധയിൽ പെടും. യുവത്വം മുഴുവൻ സ്വാതന്ത്യ സമര വീര്യവുമായി, നാടകങ്ങളിലൂടെയും ഗാനങ്ങളിലൂടെയും ആ വീര്യം ജനസഹസ്രങ്ങളിലേക്ക് പകർന്ന വിദ്യാലയത്തിന്റെ സ്ഥാപകൻ വിദ്വാൻ പി കേളുനായർ ഇരുപത്തിയെട്ടാം വയസ്സിൽ ഒടുവിൽ തന്റെ മരണത്തിനായി തിരഞ്ഞെടുത്തത് ഇതേ സ്ഥലമാണ്. വിഷം കഴിച്ച്, ദേശീയ പതാക മൂടിപ്പുതച്ച് മരണത്തിന്റെ കാലടിപ്പാടുകൾക്കായി ചെവിയോർത്ത് അങ്ങനെ കിടക്കുമ്പോൾ അദ്ദേഹം അനുഭവിച്ച മാനസിക വ്യഥ എത്ര വലുതായിരിക്കും? പക്ഷെ ഈ നാടിന് അതുമാത്രമേ അദ്ദേഹത്തിന് നൽകുവാൻ സാധിച്ചിരുന്നുള്ളൂ. കേരളം ഇന്നാഘോഷിക്കുന്ന മഹാകവി പി കുഞ്ഞിരാമൻ നായരും ചെറുപ്രായത്തിൽ നാടുവിട്ട് പോയിരുന്നില്ലെങ്കിൽ ഇതേപോലെ ജീവിതം അവസാനിപ്പിക്കേണ്ടി വരുമായിരുന്നോ? അറിയില്ല!
എന്തായാലും യുവജനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവം തന്നെയാണ് ഈ ഗ്രാമത്തിന്, അതിന് പ്രധാന കാരണം സർഗ്ഗശേഷിയുള്ള ഒത്തിരി പേർ എക്കാലത്തും ഇവിടെയുണ്ടായിരുന്നുവെന്നതാണ്. ചുരുക്കം വർഷത്തെ ജീവിതത്തിനിടയിൽ തന്നെ അസംഖ്യം എഴുത്തുകാരെയും കലാകാരന്മാരെയും കുറിച്ചറിയാം, അവർ മിക്കവാറും ലോകമറിയാതെ, പ്രാരാബ്ദങ്ങളുമായി മല്ലിട്ട് ഈ നാട്ടിൽ തന്നെ അസ്തമിക്കുവാൻ വിധിക്കപ്പെട്ടവരാണെങ്കിലും. ഉള്ളിൽ കവിതയുടെ തീജ്വാലകളുമായി ഇന്നും ജീവിക്കുന്ന മുരളിയേട്ടൻ, ജീവിതം തന്നെ സംഗീതമായി കരുതി തപസ്യ ചെയ്യുന്ന വിശ്വേട്ടൻ, വിപ്ലവം പോലും മുന്നിൽ നാണിച്ചു തലതാഴ്ത്താവുന്ന മഹാവിപ്ലവകാരിയും പത്രപ്രവർത്തകനുമായ സുരേഷേട്ടൻ, ആളുകൾ പുച്ഛിച്ചു തള്ളുന്ന വസ്തുക്കളെപ്പോലും കമനീയ കലാരൂപങ്ങളാക്കുന്ന കൂട്ടുകാരൻ ശശി, പുതിയ തലമുറയിലെ അനുഗ്രഹീത ചിത്രകാരൻ കുഞ്ഞനുജൻ ആനന്ദ് ... ആ ലിസ്റ്റ് ഇവിടം കൊണ്ടൊന്നും തീരില്ല.
പാട്ടും നൃത്തവും പരിശീലനങ്ങളുമായി ഓടി നടന്ന് തളർന്ന് സാവധാനം വീട്ടിലേക്ക് മടങ്ങുമ്പോൾ ആ സന്ധ്യാനേരത്ത് സ്‌കൂളിന്റെ കിഴക്കുള്ള പാലമരത്തിൽ പൂക്കൾ വിരിയുകയായിരിക്കും. ആസന്നമായ മത്സരങ്ങളെക്കുറിച്ചുള്ള ആകാംക്ഷകളോടെ പിറ്റേന്നാൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ആവേശത്തോടെ ഉറങ്ങാൻ കിടക്കുമ്പോൾ ആ ഗന്ധം നാസികാഗ്രത്തെ ത്രസിപ്പിച്ചുകൊണ്ടേയിരുന്നു - അതിന്നും അങ്ങനെത്തന്നെ. സംസ്കൃതം അറബിക് പദ്യം ചൊല്ലൽ മുതൽ കണ്ടു മാത്രം പരിചയമുള്ള കുച്ചുപ്പുടി നൃത്തമത്സരത്തിന് വരെ പേര് കൊടുത്തിട്ടുണ്ട്. ഓർക്കസ്ട്രയ്ക്ക് വാദ്യോപകരണങ്ങൾ അന്വേഷിച്ചു നടന്നപ്പോൾ ഒടുവിൽ വീടിന്റെ ഏതോ മൂലയിലിരുന്ന മൺകലമെടുത്ത് മതിവരുവോളം സ്റ്റേജിൽ കൊട്ടിആഘോഷിച്ചതും മറ്റും ഇന്നലെ കഴിഞ്ഞത് പോലെ ഓർക്കുന്നു. ഇതിനൊക്കെയും കാരണം സ്‌കൂളിന്റെ അന്തരീക്ഷമായിരുന്നു, നാടിന്റെ സംസ്കൃതിയായിരുന്നു.
പുതിയ തലമുറയിലെ ആ കലാകാരന്മാരെക്കുറിച്ച് ഒന്നുമറിയില്ല, പക്ഷെ ഈ ഗ്രാമം വിട്ട് ദൂരെയെവിടെയെങ്കിലുംചേക്കേറി അവരുടെ സർഗ്ഗശേഷിയെ ലോകത്തെയറിയിക്കട്ടെ എന്ന് മാത്രമേ ആശിക്കുന്നുള്ളൂ. അതല്ലെങ്കിൽ ദേശത്തിന്റെ ഊഷരതയിൽ ആ ഉറവുകളും വറ്റിയേക്കാം. ആരെങ്കിലും മറുനാട്ടിൽ പോയി തങ്ങളുടെ കഴിവുകൾ തുറന്നുകാട്ടി പ്രസിദ്ധി നേടുമ്പോഴേ അവർ പ്രധാന വ്യക്തികളാകുന്നുള്ളൂ എന്നതാണ് ഈ നാടിന്റെ പ്രത്യേകത! എന്തിന്, ആയിരക്കണക്കിന് വർഷങ്ങളായി കറിക്കൂട്ടുകൾക്ക് നിറം നൽകിയ മഞ്ഞൾ പോലും അമേരിക്കയിൽ പോയി വന്നപ്പോഴാണ് ഏറ്റവും മാരകമായ രോഗങ്ങൾക്ക് പോലുമുള്ള ഔഷധമായി നമ്മുടെ നാട്ടുകാർ സ്വീകരിച്ചത്. കലാകാരന്മാരുടെ കാര്യത്തിൽ വെള്ളിക്കോത്തും വ്യത്യസ്തമായിരുന്നില്ല.
പാലപ്പൂമണം നിറയുന്ന മഞ്ഞുമാസ രാവുകൾ സാവധാനം കടന്നുപോകുമ്പോൾ ഗ്രാമത്തിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിശേഷാവസരമുണ്ട് - യുവജനോത്സവങ്ങളെ എന്നും നെഞ്ചിലേറ്റിയിരുന്ന ഗ്രാമത്തിലാണ് ഇത്തവണത്തെ സംസ്ഥാന യുവജനോത്സവത്തിന്റെ ഒരു വേദി. നാടിന്റെ മുക്കിലും മൂലയിലും നിന്ന് സർഗ്ഗധനർ നാട് തേടിയെത്തുമ്പോൾ അവരറിയുമോ ഇവിടെ ജീവിച്ചിരിക്കുന്നതും മണ്മറഞ്ഞുപോയവരുമായ ആ അസംഖ്യം എഴുത്തുകാരന്മാരെയും കലാകാരന്മാരെയും കുറിച്ച്? ഉണ്ടാകാൻ തരമില്ല, പക്ഷെ ഒരുകാര്യം തീർച്ചയാണ്, അവരെ വരവേൽക്കാൻ ഉണ്ടാകും ഈ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും, കാരണം കല അവരുടെ രക്തത്തിലലിഞ്ഞു ചേർന്നതാണ്, ഒരുപക്ഷെ ജനിതക ഘടനയും!
ലേഖകനെക്കുറിച്ചറിയാൻ http://bit.ly/2Xmyf6Z എന്ന വിക്കിപീഡിയ ലിങ്ക് സന്ദർശിക്കാം.