28/12/2025
സസന്തോഷം കൂടിച്ചേർന്നു, ദുഃഖത്തോടെ വിട..!
പത്ത് ദിനം നീണ്ട് നിന്ന ശതാബ്ദി സന്ദേശ യാത്രക്ക് വിട!
നിലക്കാത്ത യാത്ര. എവിടെയും പ്രായഭേദമന്യേ സന്തോഷത്തോടെ, വളരെ സ്നേഹത്തോടെ യാത്രയെ സ്വീകരിക്കുന്ന സമസ്തയുടെ മക്കൾ. വ്യത്യസ്ഥ ഭക്ഷണങ്ങൾ, വിവിധ പാർപ്പിടങ്ങൾ, സമയത്തിന് ഉറങ്ങാനാവാത്ത സാഹചര്യം. എന്നിട്ടും ഒരു മടുപ്പും ഇല്ലാത്ത യാത്ര.
ഓരോ പരിപാടിയും അത്യുജ്ജ്വലം. വൻ ജന പങ്കാളിത്തം. പൗര പ്രമുഖരും സമുന്നതരായ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും സാധാരണക്കാരും, ഓൺ ലൈനിലൂടെ കാണുന്ന സ്ത്രീകളും കുഞ്ഞുങ്ങളും. സകല വാട്ട്സാപ്പ് ഗ്രൂപ്പുകളിലും എഫ്.ബി യിലും മാധ്യമങ്ങളിലും യാത്ര തന്നെ ചർച്ച.
സ്വീകരണ പരിപാടികൾ വളരെ ശാസ്ത്രീയം. ആദ്യത്തെ 20 മിനിട്ട് കഥാപ്രസംഗം. വിഷായാധിഷ്ടിതമായ മൂന്ന് പ്രസംഗങ്ങൾ. അതിഥികളുടെ പ്രസംഗങ്ങൾ. ജാഥാനായകൻ്റെ മറുപടി പ്രസംഗം. അത് കഴിയും വരെ സദസ്സിൽ നിന്ന് ഒരു കുഞ്ഞു പോലും ഇളകാത്ത ശാന്തമായ സദസ്സ്. വിഖായ വളണ്ടിയർമാരെ സമ്മതിച്ചേ പറ്റു. കടുത്ത വെയിലും, ക്ഷീണവും വക വെക്കാതെ, ഭക്ഷണവും ഉറക്കും സമയത്തിനു കിട്ടാതെ ഒരു വിഘ്നവും കൂടാതെ തങ്ങൾ മനസ്സറിഞ്ഞു സ്നേഹിക്കുന്ന പ്രസ്ഥാനത്തിൻ്റെ നായകൻ മുത്ത്, ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന യാത്ര നിയന്ത്രിച്ചത് അവരാണ്. ഓരോ സ്ഥലങ്ങളിലും ഭക്ഷണം നൽകാനും ഉറങ്ങാൻ വീടു തന്നെ ഒഴിഞ്ഞു തരാനും ആളുകൾ മത്സരിക്കുന്നു. അവരെയെല്ലാം നിറഞ്ഞ മനസ്സോടെ ഓർക്കുന്നു. അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. എല്ലാവർക്കും സന്തോഷം. എല്ലാവരും ഈ യാത്രയെ സ്വന്തത്തിൻ്റെ യാത്രയായി കാണുന്നു. വല്ലാത്തൊരാഹ്ളാദം.
താമസവും ഭക്ഷണവും നൽകുന്ന സഹോദരി സഹോദരൻമാർ മദീനയിലെ അൻസാരികളെ ഓർമ്മിപ്പിക്കുന്നു. മനോഹരമായ അവരുടെ വീടുകൾ അതിഥികൾക്ക് വേണ്ടി പൂർണ്ണമായും ഒഴിഞ്ഞ് തരുന്നു. അവർ കുടുബവീടുകളിലേക്ക് മാറുന്നു. ഭക്ഷണമല്ല, എല്ലായിടത്തും സൽകാരം.
ആകർഷകമായ ഒരു ഗാനമുണ്ട്. സയ്യിദുൽ ഉലമ സ്റ്റേജിലേക്ക് കടന്ന് വരുമ്പോൾ. അതൊന്ന് കേൾക്കേണ്ടത് തന്നെ. പ്രമുഖ പ്രഭാഷകൻ നൗഷാദ് ബാഖവിയുടേതാണ് ഗാനത്തിൻ്റെ വരികൾ.
ചെറുപ്പക്കാരായ, തലപ്പാവണിഞ്ഞ ഫൈസിമാരും ദാരിമിമാരും ബാഖവിമാരുമാണ് ഗായകർ. ഒരു ഫൈസി അരികെ ദഫുമായി ഇരിക്കുന്നു. പാട്ടിൻ്റെ താളത്തിനൊത്ത് കൃത്യമായി ദഫ് മുട്ടുന്നു. നിഷിദ്ധമായ സംഗീതമില്ല. പക്ഷെ, മനോഹരം.
ഇതേഴുതുമ്പോൾ 5.30. മംഗലാപുരം സമാപന വേദി ഇപ്പോൾ തന്നെ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു.
നിറഞ്ഞ സന്തോഷം... ഈ യാത്രയോടു വിട പറയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി . എല്ലാവരോടും ദുആ വസ്വിയ്യത്തോടെ...
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
28.12.2025