22/06/2016
ഇന്ന് ജൂൺ 22, വിശുദ്ധ തോമസ് മൂർ ദിനം -
കെ സി വൈ എം പ്രസ്ഥാനത്തിന്റെ സ്വർഗ്ഗീയ മധ്യസ്ഥനാണ് വി. തോമസ് മൂർ.
ലണ്ടനിൽ 1477 ലാണ് തോമസ് മോറിന്റെ ജനനം. കാന്റർബറി ആർച്ച്ബിഷപ്പായിരുന്ന കാർഡിനൽ ജോൺ മോർട്ടന്റെ സംരക്ഷണത്തിൽ വിദ്യാഭ്യാസം നടത്തി. 14- ആം വയസിൽ ഓക്സ്ഫോഡിലെ വിദ്യാർത്ഥിയായി. 22- മത്തെ വയസ്സിൽ നിയമ ബിരുദം നേടി . 26- ആം വയസ്സിൽ നിയമസഭാംഗമായി. 27-ആം വയസ്സിൽ 17 കാരിയായ ജയിൻ കോൾട്ട് എന്ന യുവതിയെ വിവാഹം ചെയ്തു. മാഗരറ്റ്, സിലി, എലിസബത്ത്, ജോൺ എന്നിവരാണ് മക്കൾ. 1511 ൽ ജയിനിന്റെ മരണത്തെ തുടർന്ന് ആലിസ് മിൽട്ടൺ എന്ന വിധവയെ വിവാഹം ചെയ്തു. ലണ്ടൻ നഗരത്തിനടുത്തുള്ള ബക്കിൾസ് ബറിയിൽ നിന്നും തേംസ് നദീതീരത്തിലുള്ള ചെൽസിയിൽ താമസമാക്കിയ മോർ ലണ്ടൻ നഗരത്തിന്റെ ഉപാദ്ധ്യക്ഷൻ, നിയമാദ്ധ്യാപകൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു. 37- ആം വയസ്സിൽ രാജതന്ത്രജ്ഞനും ( നയതന്ത്രജ്ഞൻ) സ്ഥാനപതിയുമായ (അംബാസിഡർ) മോർ 43-ആമത്തെ വയസ്സിൽ ഇംഗ്ലണ്ടിന്റെ ധനകാര്യാലയത്തിൽ ഉപാദ്ധ്യക്ഷൻ, ജനസഭയുടെ സ്പീക്കർ, ഓക്സ്ഫോഡ്, കേംബ്രിഡ്ജ് സർവകലശാലയുടെ രക്ഷാധികാരി എന്നീ ഉന്നത പദവികളിൽ നിയമിതനായി. 1529 ൽ 51-ആം വയസ്സിൽ ഇംഗ്ലണ്ടിലെ സമുന്നത പദവിയായ ലോർഡ് ചാൻസലർ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.
16-ആം നൂറ്റാണ്ടിൽ രാഷ്ട്രത്തെക്കുറിച്ച് എഴുതപ്പെട്ട ശ്രദ്ധേയമായ ഗ്രന്ഥമായിരുന്നു തോമസ് മോറിന്റെ യുട്ടോപ്പ്യ. സമത്വം, സാഹോദര്യം തുടങ്ങിയ സുവിശേഷമൂല്യങ്ങളിൽ അടിസ്ഥാനമിട്ടതും ജനാധിപത്യക്രമത്തിലുള്ളതുമായ ഒരു ആദർശരാഷ്ട്രത്തെക്കുറിച്ചുള്ള സങ്കൽപ്പമാണ് ഇതിലെ ഇതിവ്രത്തം. നർമ്മബോധമുള്ളവനും നടനും ലഘുനാടകങ്ങളുടെ കർത്താവുമായ തോമസ് മോറിനാണ് ഇറാസ്മൂസ് തന്റെ പ്രസിദ്ധമായ "മണ്ടത്തരത്തിന് സ്തുതി" എന്ന ഗ്രന്ഥം സമർപ്പിച്ചത്.
മാർപ്പാപ്പയെ ലംഘിച്ചു പ്രവർത്തിക്കുകയും ഇംഗ്ലണ്ടിലെ സഭയുടെ മേധാവിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത ഹെൻറി എട്ടാമനെതിരെ ശബ്ദമുയർത്തി. ഇതേ തുടർന്ന് 1535 ജൂലൈ ആറിന് രക്തസാക്ഷിത്വം വഹിച്ചു. മനസ്സാക്ഷിക്കൊത്തവിധം ജീവിക്കുകയും സഭാവിരുദ്ധപ്രവർത്തനങ്ങളെ എതിർത്ത് രക്തസാക്ഷിത്യം വഹിച്ചതിന്റെ പേരിലും 1935 മെയിൽ പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പ തോമസ് മോറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു