"തളിപ്പറമ്പിലും തളിയിലും തലയോലപ്പറമ്പിലും രാമൻ തളിയിലും തളിയ്ക്കലും എന്നാണ് ചൊല്ല് ".....
ശിവ പ്രതിഷ്ഠകൾ
തളിപ്പറമ്പ് | രാജരാജേശ്വരൻ
തളിയിൽ | അഘോരമൂർത്തി
തലയോലപറമ്പിൽ | വാമദേവൻ
രാമൻ തളിയിൽ | സദാശിവൻ
തളിയ്ക്കൽ | കിരാതമൂർത്തി
അർജുനന് പാശുപതാസ്ത്രം നൽകിയ കഥയിലെ കിരാത സങ്കല്പത്തിലാണ് പ്രതിഷ്ഠ. കായംകുളം രാജാവിന്റെ അധീനതയിലുള്ള ഈ പ്രദേശത്തെ മഹാക്ഷേത്രം പന്തളം രാജവംശവുമായി ഏറെ ബന്ധമുള്ളതാണ്. കായംകു
ളം രാജാവിന്റെ ഉപാസനമൂർത്തിയായ മഹാദേവനെയും ക്ഷേത്രത്തെയും അദ്ദേഹം സംരക്ഷിച്ചു പോന്നു. കായംകുളം രാജവംശവുമായും ഈ പ്രദേശത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. കോട്ടയ്ക്കകം, പള്ളിയമ്പിൽ, കോട്ടയിൽ അകത്തട്ടു, പങ്കികുളം തുടങ്ങിയ നാമങ്ങൾ രാജവംശവുമായി ബന്ധപെട്ടു ഈ പ്രദേശത്തുള്ളതാണ്. മാർത്താണ്ഡവർമയുടെ അക്രമണകാലത്തു കായംകുളം രാജാവ് പല ക്ഷേത്രങ്ങളും സംരക്ഷിക്കുന്നതിനായി സ്വാമിയാർ മഠങ്ങളിലും ബ്രാഹ്മണന്മാർക്കും ദാനം ചെയ്തു.ആയിരക്കണക്കിന് നെൽപ്പാടം, തിരുപ്പുവാരം, കാണാപാട്ടം മുതലായവ ഈ ഇനത്തിൽ ക്ഷേത്രത്തിലേക്ക് വന്നു ചേർന്നു. കാലക്രമേണ ഇവയെല്ലാം ക്ഷേത്രത്തിനു നഷ്ടപ്പെടുകയും ക്ഷേത്രത്തിന്റെ വരുമാനവും മറ്റും നിലയ്ക്കുകയും ചെയ്തു. ഈ കാലത്തു ക്ഷേത്രഭരണം ഊരാഴ്മ നമ്പൂതിരി കുടുംബങ്ങൾക്കും നടത്തിക്കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ ക്ഷേത്ര ഭരണം ഹൈന്ദവ വിശ്വാസികളായ നാട്ടുകാർ ചേർന്ന് രൂപീകരിച്ച ഭരണ സമിതിക്കു കൈമാറി. ഇപ്പോൾ ഈ ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിലാണ് ക്ഷേത്രഭരണം നടത്തുന്നത്.
കായംകുളം രാജാവ് എന്ന സങ്കല്പത്തിൽ ഇവിടെ വീര രാക്ഷസിന്റെ പ്രതിഷ്ഠയുണ്ട്. ശ്രീ മഹാദേവന്റെയും ശ്രീ പാർവതി ദേവിയുടെയും പ്രതിഷ്ഠയോളം പ്രാധാന്യമുള്ള പ്രതിഷ്ഠയാണ് വീര രക്ഷസ്സ്. ക്ഷേത്രത്തിൽ എല്ലാ ദിവസവും ദീപാരാധനയുള്ളത് ഈ മൂന്ന് പേർക്കാണ്.
ശ്രീപാർവ്വതി ദേവി
ഇതര ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി ശ്രീപാർവ്വതി ദേവിയെ ഭഗവാന് എന്നപോലെ തന്നെ പ്രാധാന്യം നൽകി കിഴക്കോട്ട് ദർശനമായി മറ്റൊരു ക്ഷേത്രമായി പ്രതിഷ്ഠിച്ചിരിക്കുന്ന അത്യപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. അത് കൊണ്ട് തന്നെ ഉമാമഹേശ്വര സങ്കല്പത്തിലുള്ള ആരാധനയും ഇവിടെ ദർശിക്കാവുന്നതാണ് .
സ്വയംവരപാർവതി പൂജയും, കടുംപായസവും, സ്വയംവരാർച്ചനയും കുങ്കുമാർച്ചനയും പൂമാല ഇവയാണ് ദേവിയ്ക്കുള്ള പ്രധാന വഴിപാട്.
സ്വയംവരപാർവതി പൂജ: എല്ലാ പൗർണമി ദിവസങ്ങളിൽ മാത്രം ശ്രീ പാർവതി ദേവിക്ക് മംഗല്യ സാധ്യത്തിനും ദാമ്പത്യ ഐക്യ ത്തിനുമായി സ്വയംവര പാർവ്വതി പൂജ നടത്തപ്പെടുന്നു. പൗർണമി ദിവസം വൈകിട്ട് ചന്ദ്രോദയത്തിന് ശേഷം പൂജ ചെയ്യിക്കുന്ന ഭക്തൻ /ഭക്ത ഇണപുടവയും സ്വയംവര മാലയും താംബൂല ദക്ഷിണകളോടുകൂടി ദേവിക്ക് സമർപ്പിക്കുകയും, അത് ചാർത്തി പൂജ പൂർത്തിയാക്കിയതിന് ശേഷം പ്രത്യേകമായി പൂജിച്ച അതിവിശിഷ്ടമായ കദളിപ്പഴം കഴിക്കുവാൻ നൽകുന്നു. അതോടെ മംഗല്യ തടസ്സങ്ങൾ മാറും എന്നാണ് വിശ്വാസം. ഈ വഴിപാട് ഒരു പൗർണമിക്ക് ഒരാളുടെ പേരിൽ മാത്രമേ നടത്തുവാൻ സാധിക്കുകയുള്ളൂ!!
യോഗീശ്വരൻ
ക്ഷേത്ര ഉപാസകരായിട്ടുള്ള തളിയ്ക്കൽ കുടുംബത്തിൽ ജ്യേഷ്ഠനുജന്മാരായ രണ്ടു സന്യാസിമാർ ഉണ്ടായിരുന്നു. ഇവർ അവസാന കാലം കോട്ടയത്തിനടുത്തുള്ള തിരുവാർപ്പിലെ സ്വാമിമാരായി മാറുകയും അവിടെ വെച്ചു വിഷ്ണുപാദത്തിൽ ലയിക്കുകയും ഉണ്ടായി. ഇപ്പോഴും തിരുവാർപ്പിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തു ആ സ്വാമിയാർ മഠവും മറ്റുമുണ്ട്. ഈ സ്വാമിമാരെ സങ്കൽപ്പിച്ചാണു ക്ഷേത്രത്തിൽ യോഗീശ്വര പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. പാൽപ്പായസമാണ് പ്രധാന വഴിപാട്.
മൂർത്തി
ശിവന്റെ പ്രധാന ഭൂതഗണങ്ങളായ ശിവമൂർത്തി സങ്കല്പത്തിൽ ക്ഷേത്ര ശ്രീകോവിലിന്റെ ഈശാനകോണിൽ (വടക്കു കിഴക്കു മൂല) പ്രതിഷ്ഠിച്ചിരിക്കുന്ന ദേവനാണ് മൂർത്തി. പടിഞ്ഞാറു ക്ഷേത്ര കാവൽ സങ്കല്പത്തിലാണ് പ്രതിഷ്ഠ. പാൽപായസം, വെള്ളംകുടിയും, കരിയ്ക്കുമാണ് പ്രധാന വഴിപാട്. ഇതിനോടൊപ്പം ആലും മാവും ഒന്ന് ചേർന്ന് വളരുന്ന അപൂർവമായ ആൽത്തറയും ഉണ്ട്.
ദുർഗ്ഗാദേവി
വളരെ പുരാതനകാലത്തു പാർവ്വതിദേവിയുടെ അപൂർവമായ പഞ്ചലോഹ വിഗ്രഹം മോഷണം പോവുകയുണ്ടായി. ആ സമയത്തു സമീപ സ്ഥലമായ മഹാബലിക്കരയിൽ നിന്ന് (മാവേലിക്കര) കൊണ്ടുവന്നു പ്രതിഷ്ഠിക്കുകയും കാലക്രമേണ അത് ക്ഷയിച്ചു പോകുകയും ചെയ്തു. ശാക്തേയ സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ് ദുർഗ്ഗദേവിയുടേത്. ദേവിക്കായി പ്രത്യേക ശ്രീകോവിൽ പണിത് ക്ഷേത്രത്തിന്റെ വായുകോണിൽ (വടക്കു പടിഞ്ഞാറു ഭാഗം) പ്രതിഷ്ഠിച്ചിരിക്കുന്നു. ദുർഗ്ഗ ദേവിയ്ക്ക് ഭഗവതിസേവയാണ് പ്രധാന വഴിപാട്.
യക്ഷിയമ്മ
പണ്ട് ക്ഷേത്രത്തിന്റെ സമീപസ്ഥലമായ കരിപുഴയ്ക്കു തെക്കുള്ള പൊന്നമ്പിളിൽ കാടുകളിൽ വിഹരിച്ചിരുന്ന യക്ഷിയെ കായംകുളം രാജാവിന്റെ ആവശ്യപ്രകാരം ക്ഷേത്ര ഉപാസകനായിരുന്ന ബ്രഹ്മാനസ്രേഷ്ഠർ ഇവിടേയ്ക്ക് കൊണ്ടുവരുകയും ഇവിടെ വെച്ചു ചുണ്ണാമ്പു ചോദിക്കുകയും ചുണ്ണാമ്പിനു പോയ ആൾ പിന്നീട് വരാതിരിക്കുകയും ഉണ്ടായി. ആ യക്ഷിയാണ് ഇപ്പോൾ യക്ഷിയമ്മയായി ക്ഷേത്രത്തിനു വെളിയിൽ കന്നിമൂലയിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. വറപൊടിയും കരിയ്ക്കുമാണ് ഇവിടുത്തെ പ്രധാന വഴിപാട്. കുട്ടികളിൽ ഭയവും രോഗവും മറ്റും മാറുവാൻ കുട്ടികളെ കൊണ്ട് ഇവിടെ കരിവളയും കണ്മഷിയും വെറ്റിലയും അടയ്ക്കയും പുകയിലയും മറ്റും ഭക്തർ വെക്കാറുണ്ട്.
ശാസ്താവ്
ശക്തിയുടെ ദേവനായ ശാസ്താവിനെ ക്ഷേത്രത്തിന്റെ കന്നിമൂലയിലായി പ്രതിഷ്ഠിച്ചിരിക്കുന്നു. നീരാഞ്ജനവും എള്ളുപായസവുമാണ് പ്രധാന വഴിപാട്.
ഗണപതി
എല്ലാ വിഘ്നനിവാരണത്തിനും കാരണമായിട്ടുള്ള വിഗ്നേശ്വരനെ ക്ഷേത്രത്തിന്റെ കന്നിമൂലയിൽ ശാസ്താവിന് ചേർന്നുതന്നെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒറ്റയപ്പം, ഗണപതി ഹോമം എന്നിവയാണ് പ്രധാന വഴിപാട്.