21/03/2023
എസ് എസ് എഫിനൊപ്പം
ചേർന്നു നിൽക്കുക : കാന്തപുരം
കോഴിക്കോട്: വിശുദ്ധ റമളാൻ മാസത്തിൽ എസ് എസ് എഫിന്റെ വിദ്യഭ്യാസ, സാമൂഹിക, സാംസ്കാരിക, ജീവ കാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളിൽ സംഘടനയോട് ചേർന്ന് നിൽക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾ കൊണ്ട് ഏറെ പിന്നാക്കം പോയ മനുഷ്യരെ അന്നവും അറിവും നൽകി വളർത്തിയെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് എസ് എസ് എഫും അതിന്റെ പോഷക സംഘടനകളും ഇന്ത്യയിലെ ഗ്രാമങ്ങളിൽ ചെയ്തു കൊണ്ടിരിക്കുന്നതെന്നും അതിനൊരു കൈത്താങ്ങെങ്കിലും ആകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. എസ് എസ് എഫിന്റെ റമളാൻ ഫണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേവലം സാമ്പത്തികമായ ദാരിദ്ര്യം മാത്രമല്ല രാജ്യത്തെ ജനങ്ങൾ വിശേഷിച്ചും ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നതെന്നും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ദാരിദ്ര്യവും അവർ നേരിടുന്ന വെല്ലുവിളിയാണെന്നും അത് കൊണ്ട് തന്നെ എല്ലാ മേഖലകളിലെയും ചാരിറ്റികൾ ആവശ്യമാണെന്നും അതിനായി എസ് എസ് എഫ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് എസ് എഫ് സമൂഹത്തിനായി എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാറുള്ളവരോട് നിങ്ങളീ സംഘടനയെ നിരന്തരം നിരീക്ഷിക്കണമെന്നും ഈ സംഘടന ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ക്യാമ്പസുകളിലും സ്കൂളുകളിലുമെല്ലാം എങ്ങനെയൊക്കെ ഇടപെടുന്നുവെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാശ്മീർ, ന്യൂ ഡൽഹി, വെസ്റ്റ് ബംഗാൾ, കർണാടക, തമിഴ് നാട് എന്നിങ്ങനെ തുടങ്ങി രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിദ്യാഭ്യാസവും തൊഴിലും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി കൊടുത്ത് സാമൂഹികവും രാഷ്ട്രീയവുമായ ദിശാബോധം നൽകാൻ സാധിക്കുന്നു എന്നതാണ് അമ്പതാം വാർഷികം ആഘോഷിക്കുന്ന എസ് എസ് എഫിന്റെ ഏറ്റവും വലിയ വിപ്ലവ മുദ്ര. അതോടൊപ്പം തന്നെ രാജ്യത്തിന്റെ മുഖ്യധാര രാഷ്ട്രീയത്തിലും സാംസ്കാരികതയിലും സംവാദാത്മകമായിട്ടു തന്നെ ഇടപെടുന്നുണ്ട് ഈ സംഘടന. കഴിഞ്ഞ അമ്പത് വർഷം കൂടെ നിന്നതു പോലെ ന്യൂനപക്ഷങ്ങളുടെ പൗരാവകാശ സംരക്ഷണവും വിദ്യഭ്യാസ നവജാഗരണ പ്രവർത്തനങ്ങളും സാംസ്കാരികവും ആത്മ സംസ്ക്കരണ പ്രവർത്തനങ്ങളും മറ്റുമായി ജീവതത്തിന്റെ നിഖില മേഖലകളിലും ഇനിയുള്ള വർഷങ്ങളിലും നമുക്ക് നിലയുറപ്പിക്കാനാകണം. പ്രതിഫലങ്ങളുടെ പരിശുദ്ധ മാസത്തിൽ മുഴുവൻ പ്രവർത്തകരും സഹായ സഹകരണങ്ങളുമായി സംഘടനയോട് ചേർന്ന് നിൽക്കണമെന്ന് കാന്തപുരം ഉസ്താദ് അഭ്യർത്ഥിച്ചു.