31/10/2024
'പുഴ അറിയാതെ..കുളിച്ചു കയറുക'.. ഖലിൽ ജിബ്രാന്റെ വാക്കുകൾക്ക് എത്രമേൽ കരുത്തും അർത്ഥവുമുണ്ടെന്ന് ജീവിതം കൊണ്ട് ലോകത്തോട് വിളിച്ച് പറഞ്ഞ ഒരു പ്രവാചകൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നു.. ആരാണ് പെരുന്തോട്ടം പിതാവ് എന്ന് ചോദിച്ചാൽ- ലാളിത്യം നിറഞ്ഞ, നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന ശാന്തപ്രകൃതനായ ഒരു മനുഷ്യൻ എന്ന ഒറ്റ ഉത്തരമേ പറയാനുള്ളൂ...
ജീവിതത്തിൽ വിശുദ്ധരെ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഒരുപക്ഷേ ഈ മുഖവും ആ ചിരിയും മനസ്സിൽ ആദ്യം തെളിഞ്ഞു വരും. അടുത്തറിഞ്ഞവർക്ക്, കൂടെ നടന്നവർക്ക്, ആ സ്നേഹത്തിന്റെ ആഴം അനുഭവിച്ചറിഞ്ഞവർക്ക് എല്ലാം അദ്ദേഹം പ്രിയപ്പെട്ടവനാണ്..
ഒരുപാട് ഒന്നും സംസാരിക്കില്ല.. ആ നിഷ്കളങ്കമായ, നിസ്വാർത്ഥമായ പുഞ്ചിരി, ആ നോട്ടം അത് ആത്മാർത്ഥതയുള്ളതാണ്.. അത്രമേൽ കരുത്തും,കരുതലും ഉള്ളതാണ്..
അല്മായ ശാക്‌തികരണം സഭയിൽ, അത് എത്രത്തോളം ആവശ്യമാണ് എന്ന് വിശാലമായ ചിന്തിച്ച് ഒരു മനുഷ്യൻ, അതിനുവേണ്ടി നിലകൊണ്ട വ്യക്തിത്വം. ഒരുപക്ഷേ ഈ നിലപാട് ഒരുപാട് വ്യക്തികളെ സഭയോട് ചേർന്ന് നിൽക്കാനും സഭാ ശുശ്രൂഷകളിൽ നേതൃനിരയിൽ പങ്കാളികളാകുവാനും സഹായിച്ചിട്ടുണ്ട്.പടിയിറങ്ങുന്നത് സഭയിൽ അല്മായ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച ഒരു വക്താവ് കൂടിയാണ് എന്ന് പറയുന്നതിൽ സംശയമില്ല.
വ്യക്തിപരമായ ജീവിതത്തിൽ ഒത്തിരിയേറെ ഇടപെടലുകളും അവസരങ്ങളും സഹായങ്ങളും പ്രാർത്ഥനകളും പിതാവ് നൽകിയിട്ടുണ്ട്. നന്ദി പിതാവേ ഒറ്റവാക്കിൽ എല്ലാത്തിനും.
പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ അങ്ങയുടെ ശക്തമായ പ്രാർത്ഥന ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങിയാലും ഈ അതിരൂപതയ്ക്ക് ആവശ്യമാണ്. അങ്ങയുടെ അതിശക്തമായ പ്രാർത്ഥന ഈ അതിരൂപത കുടുംബത്തിന് എന്നും കരുത്ത് ആയിരിക്കും.
ചങ്ങനാശ്ശേരിയുടെ പുതിയ ശ്രേഷ്ഠനായി അഭിവന്ദ്യ തറയിൽ പിതാവ് സ്ഥാനം ഏൽക്കുമ്പോൾ ക്രൈസ്തവർക്കിടയിൽ സമുദായ ബോധത്തിന്റെ പ്രസക്തി, അതിന്റെ ആവശ്യകതയുടെ വിത്ത് പാകിയ ഒരു വ്യക്തിത്വം നേതൃനിരയിലേക്ക് കടന്നു വരുന്നു എന്നതിൽ നമുക്ക് സന്തോഷിക്കാം.
സമുദായത്തോടുള്ള പിതാവിന്റെ തീക്ഷ്ണത, ധീരതയുള്ള നിലപാടുകൾ കൂടുതൽ കരുത്തോടെ, ശക്തിയോടെ ഇനിയും തുടരട്ടെ എന്ന് ആശംസിക്കുന്നു. കോവിഡാനന്തരസഭ പുതിയ മാറ്റങ്ങളും വെല്ലുവിളികളും സഭയ്ക്ക് അകത്തും പുറത്തും സമ്മാനിക്കുമ്പോൾ, കാലത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് രൂപതയെ നയിക്കാൻ ദൈവം കരുത്ത് പകരട്ടെ... ആശംസകളും.. പ്രാർത്ഥനകളും പിതാവേ..