02/05/2026
പെരുമ്പടവത്തെ പെരുന്നാളും ഉത്സവവും
സഖറിയാ പെരുമ്പടവം
മനുഷ്യന്റെ നന്മയും സാഹോദര്യവും എന്നും സശ്രദ്ധം വിളംബരം ചെയ്യുന്ന അനേകം അനുഭവങ്ങള്‍ ഓരോ നാട്ടിലും അനുദിനം സംഭവിക്കുന്നുണ്ട്. പെരുന്നാളും ഉത്സവവും എല്ലാ അതിരകലങ്ങകളെയും മാറ്റിനിര്‍ത്തി മനുഷ്യര്‍ ഒന്നാണെന്നും, പരസ്പരം സ്‌നേഹിക്കണമെന്നും കരുതണമെന്നും ഒന്നിച്ചുണ്ണണമെന്നും ഒന്നിച്ചാഹ്ലാദിക്കണമെമന്നുമുള്ള നന്മയുടെ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്ന വലിയ പാഠപുസ്തകങ്ങളാണ്. ഓരോ പെരുന്നാളും ഓരോ ഉത്സവവും കൊടി കേറുമ്പോഴും കൊടിയിറങ്ങുമ്പോഴും അവ നാടിന് പകര്‍ന്ന് നല്‍കേണ്ടത് ആചാരാനുഷ്ഠാനങ്ങളുടെ ചട്ടക്കൂടുകളും മതപരമായ വിശ്വാസബോധ്യങ്ങളും മാത്രമല്ല അവയ്ക്ക് അപ്പുറമായ ഏകോദരസഹോദരത്വത്തിലേക്കുള്ള വലിയ തുറവികളാണ്. ആചാരാനാനുഷ്ഠാനങ്ങള്‍ ആവശ്യമായിരിക്കുമ്പോഴും അവ നല്‍കുന്ന സ്‌നേഹത്തിന്റെ പുത്തനൊളി മങ്ങാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
''ലോകത്തിന്റെ ഹൃദയമായ'' പെരുമ്പടവം ദേശത്തിന്റെ വിളക്കുകളാണ് പുണ്യാളച്ചന്റെ പള്ളിയും ഭഗവതി ക്ഷേത്രവും. ഇവ രണ്ടും ഈ നാടിന് കാവലും കരുതലും, സത്യവും നീതിയുമായി തലയെടുപ്പോടെ നിലകൊള്ളുന്നു. ശംഖനാദവും മണിനാദവും ഒരുപോലെ ഇന്നാട്ടിലെ മനുഷ്യര്‍ ഹൃദയത്തില്‍ പേറിനടക്കുന്നു. മീനമാസത്തിലെ ഭരണി മഹോത്സവവും മേടമാസത്തിലെ കോഴിപ്പെരുന്നാളും ഇവിടെ ഏവര്‍ക്കും രണ്ടല്ല ഒന്നാണ്. തൂക്കവും മഹാപ്രസാദമൂട്ടും കുഭകുടവും താലപ്പൊലിയും പള്ളിക്ക് തൊക്കോട്ടും വടക്കോട്ടുമായി ദേശം ചുറ്റിയുള്ള പ്രദക്ഷിണവും കോഴിയിറച്ചിയും ചോറും ചേര്‍ന്ന പുണ്യാളന്റെ നേര്‍ച്ചയും അനുഭവിക്കാത്തവരും ആസ്വദിക്കാത്തവരുമായി ആരും കാണില്ല പെരുമ്പടവത്ത്. മ്മടെ മണിസാറിന്റെ മോള്‍ അന്‍സോണ കോറിയിട്ടപെലെ... ''ഉച്ചയ്ക്ക് ഒരു 11 മണിക്കു തുടങ്ങും വരിയും നിരയും...
വന്‍സ്ത്രീജന പങ്കാളിത്തം...
അവിടെ കുരിശെന്നോ പ്രതിഷ്ഠിച്ച കല്ലെന്നോവേര്‍തിരിവ് ഇല്ല...
വിശപ്പിന്റെയും രുചിയുടെയും വിളികേള്‍ക്കല്‍ മാത്രം...
ആ നില്‍പ്പിന് ക്ഷീണം ഇല്ല...
തളരാത്ത ബാല്യം...
പൊരി വെയിലിലും പ്രതീക്ഷയോടെ...
പ്രധാന പ്രദക്ഷിണവും പ്രാര്‍ത്ഥനയും കഴിയുന്നതോടെ വരിയും നിരയും ഒന്ന് കൂടി അടുക്കും...
കലവറയില്‍ നിന്ന് നല്ല മണം വരാന്‍ തുടങ്ങും...''
ഗരുഡന്‍ തൂക്കമാണ് പെരുമ്പടവം കാവിലെ പ്രധാന വഴിപാട്. ദാരികവധവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് ഇതിന് പിന്നില്‍. ദാരികന്റെ പോരാട്ടത്തിലാണ് ഗരുഡന്റെ പ്രാധാന്യം കാണപ്പെടുന്നത്. ദാരികനില്‍ നിന്ന് ശിവന്‍ തങ്ങളെ സംരക്ഷിക്കണമെന്ന് ദേവന്മാര്‍ ആഗ്രഹിക്കുന്നു. യുദ്ധത്തിന്റെ ഗൗരവവും സാഹചര്യവും മനസ്സിലാക്കാന്‍ വിഷ്ണു ഗരുഡനെ അയച്ചു. ഭദ്രകാളി തന്റെ ശത്രുവിനെ തെറ്റിദ്ധരിച്ചതിനാല്‍ ഗരുഡനെ വെട്ടി. ഈ സമയത്ത് ഗരുഡന്റെ രക്തം നിലത്ത് വീണു. ഗരുഡന്‍ യഥാര്‍ത്ഥ വസ്തുത പറഞ്ഞു, കാളി അവനെ അനുഗ്രഹിച്ചു. ദേവി ഗരുഡന്റെ രക്തത്തില്‍ സന്തുഷ്ടയായി അവനെ അനുഗ്രഹിച്ചു. അതിനാല്‍ ദേവിയെ പ്രീതിപ്പെടുത്താന്‍ രക്തച്ചൊരിച്ചില്‍ അനിവാര്യമാണെന്ന് ഒരു വിശ്വാസമുണ്ട്. ഈ ഗരുഡന്‍ തൂക്കത്തിന്റെ അടിസ്ഥാനത്തില്‍. ഇതിനിടയില്‍, ദാരികന് ഒരു തുള്ളി രക്തം ഭൂമിയില്‍ വീണാല്‍ ആയിരക്കണക്കിന് അസുരന്മാര്‍ ഇതില്‍ നിന്ന് പുറത്തുവരുമെന്ന് ഒരു വരം ലഭിച്ചു. അഹംഭാവിയായ ദാരികന്‍ എല്ലാവരെയും കൊല്ലാന്‍ തുടങ്ങി. ഇത് ഒഴിവാക്കാന്‍ വേതാളം ദാരികന്റെ അടുത്തേക്ക് വരുന്നു. ഇതനുസരിച്ച് യുദ്ധസമയത്ത് വേതാളം നാവ് പുറത്തേക്ക് വലിച്ചെറിഞ്ഞപ്പോള്‍ ദാരികന്റെ രക്തം വേതാളത്തിന്റെ നാവില്‍ വീണു. അതിനാല്‍ ഒരു അസുരനും സൃഷ്ടിക്കപ്പെട്ടില്ല. പോരാട്ടം അതിന്റെ അതിരുകടന്ന നിലയിലെത്തിയപ്പോള്‍ ഭദ്രകാളി ദേവി ദാരികനെ കൊന്നു. ദാരികനെ കൊന്നതിനുശേഷം ദേവിയുടെ കോപം അവസാനിച്ചില്ല. തുടര്‍ന്ന് ദേവന്മാര്‍ തെയ്യവും പടയണിയും നടത്തി (മലബാര്‍ പ്രദേശങ്ങളിലും കേരളത്തിലെ പത്തനംതിട്ട ജില്ലയിലും പ്രചാരത്തിലുള്ള കേരളത്തിലെ രണ്ട് ക്ഷേത്രകലകള്‍) എന്നാല്‍ ദേവിയുടെ കോപം തടയാന്‍ കഴിഞ്ഞില്ല. ഈ സമയത്ത് ഗരുഡന്‍ തൂവലില്‍ നിന്ന് രക്തം ചൊരിയുകയായിരുന്നു. ദേവി ഗരുഡനെ അനുഗ്രഹിക്കുകയും പിന്നീട് ഗരുഡന്‍ ദേവിയുടെ വാഹനമായി മാറുകയും ചെയ്തു. ഇതിനെ പ്രതീകപ്പെടുത്തുന്നതിനാണ് ഗരുഡന്‍ തൂക്കം നടത്തുന്നത് (Ritual as a Performing art a Sociological Analysis of ‘Tukkam’ in Kerala, School of Social Sciences, Mahatma Gandhi University Kottayam).
മനോഹരമായ വേഷവിധാനത്തോടെ രാത്രി മുഴുവനായി നടത്തുന്ന ഈ ചടങ്ങുകള്‍ കാണാന്‍ അനേകരാണ് ക്ഷേത്രമുറ്റത്ത് തടിച്ചുകൂടുന്നത്. കാലവട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്ന ചെണ്ടയുടെ താളതിമിര്‍പ്പില്‍ ഗരുഡകോലങ്ങള്‍ അകമഴിഞ്ഞ് പറക്കുന്നത് കണ്ട് വിസ്മയം കൂറാത്ത ഒരു പെരുമ്പടവംകാരനുമുണ്ടാവില്ല. ഏതാണ്ട് അറുപതപതോളം ഗരുഢന്‍ന്മാര്‍ ഇക്കൊല്ലവും അമ്പലമുറ്റത്ത് പറന്നിറങ്ങി.പതിവുപോലെ ലേഖകനും ഇതിനെല്ലാം സാക്ഷ്യം വഹിച്ചു. തിന്മയെ എതിര്‍ക്കുന്ന ദൈവശക്തിയുടെ പ്രത്യക്ഷദര്‍ശനങ്ങളാണ് ഇവയെല്ലാം നമുക്ക് ഗോചരമാകുന്നത്. അമ്പലമുറ്റത്തും അരയാല്‍ത്തറയിലും മതില്‍പൊക്കത്തും പാതയോരത്തുമായി നിന്ന് ആയിരങ്ങള്‍ സമ്പുഷ്ടമായ ഈ നാടിന്റെ പൈതൃകത്തെ മനംമറന്നാസ്വദിച്ചു.
പുണ്യാളച്ചന്‍ ഈനാടിന്റെ കാവലാളാണ്, അനേകര്‍ക്ക് ആശയും അഭയവുമാണ്. വിളിച്ചാല്‍ വിളിപ്പുറത്തുള്ളവനാണ്. ആചാരാനുഷ്ഠാനങ്ങളില്‍ ഭാരതീയവും ആരാധനാക്രമത്തില്‍ പൗരസ്ത്യവുമായ തനതുമുദ്രകള്‍ നിറഞ്ഞു നില്‍ക്കുന്ന പെരുമ്പടവം പള്ളിയലെ പുണ്യാളന്‍ നമുക്ക് എന്നും താങ്ങാണ് തണലാണ്. കിഴക്കന്‍ ഏഷ്യാമൈനറിലെ കപ്പദൊക്യയില്‍ ലിഡ എന്ന സ്ഥലത്ത് A.D.283 ല്‍ ഒരു കുലീനകുടുംബത്തില്‍ ജനിച്ച ഗീവര്‍ഗീസ് നന്നെ ചെറുപ്പത്തില്‍തന്നെ ആയോധന കലയിലും തത്ത്വശാസ്ത്രത്തിലും പ്രാവീണ്യം നേടി. പിതാവിന്റെ മരണശേഷം, ഇരുപതാമത്തെ വയസ്സില്‍ ഡയോക്ലിഷന്‍ ചക്രവര്‍ത്തിയുടെ സൈന്യാധിപപദവി ഗീവര്‍ഗീസിനു ലഭിച്ചു. തുടര്‍ന്ന് ദീര്‍ഘനാള്‍ ചക്രവര്‍ത്തിയോടൊപ്പം ജോലി ചെയ്തു. അനേകായിരം ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തിരുന്ന കാലഘട്ടമായിരുന്നു അത്. യുവത്വത്തിന്റെ ചോരത്തിളപ്പില്‍ ഗീവര്‍ഗീസും അനേകരെ വധിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. പക്ഷേ പീഡനം ഏല്‍ക്കുന്നവരുടെ സഹനവും ക്ഷമയും പ്രാര്‍ത്ഥനയും ക്രിസ്തുവിനോടുള്ള സ്‌നേഹവും വിശ്വാസവും മരണത്തെക്കാള്‍ വലുതാണെന്ന അവരുടെ നിലപാടും ഗീവര്‍ഗീസിനെ അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും മനസ്സിനെ ആഴമായി വേദനിപ്പിക്കുകയും ചെയ്തു. ഗീവര്‍ഗീസ് പിന്നീടുള്ള തന്റെ ജീവിതം ക്രിസ്തുവിനെ അറിയുവാനും പഠിക്കുവാനുമായി മാറ്റിവച്ചു. തുടര്‍ന്ന് ഗീവര്‍ഗീസ് രാജസന്നിധിയില്‍ ചെന്ന് തന്റെ പടക്കുപ്പായവും ആയുധവര്‍ഗ്ഗവും ഊരിവച്ചിട്ട് പറഞ്ഞു: ക്രിസ്ത്യാനിയെ പീഡിപ്പിക്കുന്നതായ ഈ രാജ്യത്ത് ഒരു പട്ടാളക്കാരനായി തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, നീ ഇതുവരെ പീഡിപ്പിച്ചിരുന്ന ആ ക്രിസ്തുവിന് വീരപടയാളിയായിട്ടും പീഡിപ്പിക്കപ്പെടുന്നവരെ സംരക്ഷിച്ചും ഞാന്‍ ഇനി ജീവിക്കും. ഡയോക്ലിഷന്‍ ചക്രവര്‍ത്തി ഒടുവില്‍ A.D.303-ല്‍ 23-ാമത്തെ വയസ്സില്‍ പാലസ്തീനില്‍ ലിഡ്ഡാ (ഡിയോസ്‌പോലീസ്) എന്ന സ്ഥലത്തുവച്ച് ഗീവര്‍ഗീസിന്റെ ശിരസ്സു ഛേദിച്ച് കൊല്ലുകയാണു ചെയ്തത്. ഗീവര്‍ഗീസിന്റെ ശിഷ്യന്മാര്‍ വെന്തു വെണ്ണീറായ അദ്ദഹത്തിന്റെ മൃതശരീരം സിറിയായില്‍ നിന്ന് ലബനോനിലേക്ക് പോകുന്ന വഴിക്ക് സംസ്‌കരിച്ചു. ഒരു നാടിന്റെ ആശ്രയമായിരുന്ന നീരുറവയെ നശിപ്പിക്കാന്‍ വന്ന ഭീകര സര്‍പ്പത്തെ കുന്തം കൊണ്ട് കൊന്നു; ആ നാടിനെ വീണ്ടെടുത്ത സഹദായുടെ ചരിതവും ചിത്രവുമാണ് നമുക്ക് ഏറെ സുപരിചിതം.
രണ്ട് സംഭവങ്ങളിലും തിന്മയെ നശിപ്പിക്കുന്ന ഈശ്വരസാന്നിധ്യവും ചൈതന്യവും ആണ് നിറഞ്ഞ് നില്‍ക്കുന്നത്. തിന്മയ്ക്ക് എതിരെയുള്ള നന്മയുടെ പോരാട്ടമാണ് എക്കാലവും ലോകത്തില്‍ നടമാടുന്നത്. അവയില്‍ ആരുടെ പക്ഷത്താണ് നാം എന്ന് തിരിച്ചറിയുവാന്‍ സാധിക്കാതെ പോകുന്നതാണ് പലപ്പോഴും വലിയലോകത്തിലെ ചെറിയ മനുഷ്യരായി നാം ചുരുങ്ങിപോകുന്നത്. വിശാലമായി ചിന്തിക്കാനും മനുഷ്യനിലൂടെ മതത്തെ കാണാനും മനസ്സൊരുങ്ങാത്തിടത്തോളം "തത്ത്വമസി" എന്നത് വെറുമൊരു വാക്കുമാത്രമായി ചുരുങ്ങിപ്പോകുന്നു. സ്വന്തം മതത്തെയും വിശ്വാസത്തെയും അനുഷ്ഠിക്കുകയും മറ്റു മതത്തിന്റെ ആചാരങ്ങളെ ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് ഇന്നിന്റെ ലോകത്തിൽ നമുക്ക് ചെയ്യാവുന്ന നന്മകളിലൊന്ന് എന്ന് തോന്നുന്നു. മടങ്ങിവരാനല്ലെങ്കില്‍ ഈ നിരത്തുകളില്‍ ഇത്രയും യൂ-ടേണുകള്‍ ആവശ്യമില്ലായിരുന്നല്ലോ! ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരിക്കലും മനുഷ്യരെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയില്ല. അവനവന്റെ സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെങ്കില്‍ രോഷം കൊള്ളുകയും കൈകാണിക്കുന്നിടത്തെല്ലാം നിര്‍ത്തുമ്പോള്‍ അസ്വസ്ഥമാവുകയും ചെയ്യുന്നൊരു മനസ്സാണ് നമുക്കെങ്കില്‍ എങ്ങനെയാണ് സന്തോഷമായി യാത്രപൂര്‍ത്തിയാക്കാന്‍ കഴിയുക. ബസ്സ് യാത്രകൾ തരുന്നത് വലിയ പാഠമാണ്, മറക്കരുത്. കുറച്ചുപേർക്ക് മാത്രമായി ഒരു ബസ്സും നിരത്തിൽ ഓടുന്നില്ലല്ലോ.
സ്‌നേഹിക്കാനും പങ്കിടാനും, ആടാനും പാടാനും, ചിരിക്കാനും കളിക്കാനും പെരുന്നാളും ഉത്സവങ്ങളും വഴിയൊരുക്കട്ടെ. എല്ലാ ദൈവങ്ങളും മനുഷ്യന്റെ സന്തോഷവും നന്മയുമാണ് ആഗ്രഹിക്കുന്നത് തീര്‍ച്ച...