15/05/2025
*ഫാദർ തോമസ് കീഴാരത്തിൽ*
നാലുവർഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം തോമസ് അച്ചൻ പുതിയ കർമ്മ മണ്ഡലത്തിലേക്ക് യാത്രയാകുമ്പോൾ ഓരോ മണ്ഡപം നിവാസിയും മനസ്സുകൊണ്ട് അദ്ദേഹത്തോടൊപ്പം പോകാൻ ആഗ്രഹിക്കുന്നുണ്ടാവും.
2021ൽ മണ്ഡപത്ത് വന്ന നാൾ മുതൽ തന്റെ നിരീക്ഷണ പാഠവും കൊണ്ടും ഇച്ഛാശക്തി കൊണ്ടും മണ്ഡപം സെൻറ് ജോസഫ് ഇടവകയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു.
സെൻറ് ജോസഫ് സ്കൂളിന്റെ കെട്ടിട നവീകരണം, മണ്ഡപം സെൻ്റ് ജോസഫ് ഷോപ്പിംഗ് കോംപ്ലക്സിന്റെ നവീകരണം, സെൻറ് ജോസഫ് പ്രീ പ്രൈമറി സ്കൂൾ ആരംഭിക്കൽ, യുപി സ്കൂളിന് ഊട്ടുപുര നിർമ്മാണം, സ്റ്റെല്ലാമാരീസ് പാരിഷ് ഹാളിന്റെ നിർമ്മാണം. എല്ലാ ഭക്ത സംഘടനകൾക്കും ഓഫീസുകൾ നിർമ്മിച്ചു നൽകൽ, 'വി.യൂദാശ്ലീഹായുടെ കപ്പേള നവീകരണം, ദൈവാലയത്തിലെ കാർപെറ്റ് നവീകരണവും പുതിയ ഫാനുകൾ സ്ഥാപിക്കലും, മണ്ഡപം സെൻറ് ജോസഫ് ബാഡ്മിൻറൺ കോർട്ടിന്റെ നിർമ്മാണം, എന്നിങ്ങനെ നീണ്ടു പോകുന്ന വികസന പ്രവർത്തനങ്ങൾ കൊണ്ട് ഭൗതികപരമായി മണ്ഡപം ഇടവകയ്ക്ക് ഒരു പുതിയ മുഖം നൽകുകയായിരുന്നു തോമസച്ചന്‍.
മണ്ഡപം ഇടവകയെ ആധ്യാത്മികവും ഭൗതികപരമായും കലാപരമായും ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിവന്ന വാർഡ് വാർഷികങ്ങളും പലതരത്തിലുള്ള കൂട്ടായ്മകളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ നടത്തിയ വിശ്വാസോത്സവവും തെല്ലൊന്നുമല്ല ഇടവകയ്ക്ക് ഊർജ്ജം പകർന്നു നൽകിയത്.
സ്നേഹിക്കാനും ചേർത്തുനിർത്താനും പഠിപ്പിച്ച ദൈവപുത്രന് തന്റെ ജീവിതത്തിലൂടെ സാക്ഷ്യം നൽകിയ തോമസ് അച്ചൻ ചിലർക്ക് മകനായും ചിലർക്ക് രക്ഷിതാവായും മറ്റു ചിലർക്ക് സഹോദരനായും ഇടവകയുടെ നാഥനായും എല്ലാവരുടെയും കൂട്ടുകാരനായും മാറി.
യാതൊരു ഭാവ ഭേദവും ഇല്ലാതെ എല്ലാവരെയും ഒരുപോലെ ചേർത്തുനിർത്തിയ, ഒരു കുടക്കീഴിൽ അണിനിരത്തിയ തോമസച്ചൻ സ്നേഹത്തിൻറെ ചേർത്തുനിർത്തലിന്റെ ഉദാത്ത മാതൃകയായി.
അഞ്ചു വർഷത്തിലൊരിക്കൽ 2020 ല്‍ നടന്ന ബൈബിൾ കലോത്സവം മുതൽ ഫൊറോന തലത്തിൽ മണ്ഡപം ഇടവകയെ ഒന്നാം സ്ഥാനത്ത് എത്തിച്ചുകൊണ്ട് വി യൗസേപ്പിതാവിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തി. പങ്കെടുക്കുന്ന എല്ലാ മത്സര മേഖലകളിലും മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ട് അച്ചന്റെ നേതൃത്വത്തിൽ ഇടവക കഴിഞ്ഞ നാല് വർഷം കൊണ്ട് ആർക്കും എത്തിപ്പിടിക്കാൻ ആവാത്ത ഉയരത്തിൽ എത്തി.
2024 ഡിസംബർ 14ന് തോമാപുരത്ത് സംഘടിപ്പിക്കപ്പെട്ട, ലോകം കണ്ട ഏറ്റവും വലിയ ദിവ്യകാരുണ്യപ്രദക്ഷിണം, ലോകത്തിന്റെ നെറുകയില്‍ എത്തിക്കാൻ തോമസ് അച്ഛനെ ദിവ്യകാരുണ്യ നാഥൻ നിയുക്തനാക്കി.
തുടർച്ചയായ നാല് വർഷം കൊണ്ട് ഇടവകയുടെ ഹൃദയത്തുടിപ്പുകളുടെ വേഗത നിയന്ത്രിച്ച പ്രിയപ്പെട്ട വികാരിയച്ചൻ മണ്ഡപം ഇടവകയുടെ മുഖമായി മാറി.
വൈവിധ്യങ്ങളായ പരിപാടികളിലൂടെയും ദിനാചരണങ്ങളിലൂടെയും ഇടവകയുടെ കലാസ്വാദനത്തിന് പുതിയ മാനം നൽകി
തൊട്ടതെല്ലാം പൊന്നാക്കുന്ന തോമസ് അച്ചൻ ഇടവക ശുശ്രൂഷയോട് യാത്ര പറയാൻ കാത്തു നിൽക്കുന്ന ഈ സമയത്ത് അച്ചൻ്റെ കരസ്പർശമേറ്റ ഓരോ ചെടികളും കണ്ണീരണിഞ്ഞ് നിൽക്കുകയാവാം .ദൈവാലയ പരിസരത്തും തൊടിയിലും പൂച്ചെടികളും വൈവിധ്യമാർന്ന സസ്യങ്ങളും നട്ടുവളർത്തുകയും അവ കൃത്യമായി പരിപാലിക്കുകയും ചെയ്യുന്ന വികാരിയച്ചൻ ഒരു ഉത്തമ പ്രകൃതിസ്നേഹി കൂടിയാണ് എന്ന് തെളിയിച്ചു.
ഏതൊരു സംരംഭത്തെയും കൃത്യമായ പദ്ധതിയോടെയും ആസൂത്രണത്തോടെയും നിരീക്ഷിക്കുന്ന തോമസച്ചനെ മണ്ഡപം നിവാസികൾ സ്നേഹത്തോടെ ബഹുമാനത്തോടെ *ആശയങ്ങളുടെ രാജകുമാരന്‍* എന്ന ഓമനപ്പേരിൽ ചങ്കോടു ചേർക്കുന്നു.
ജാതിമത വ്യത്യാസങ്ങൾക്കപ്പുറം സ്നേഹത്തിന്റെ കൽപ്പന നമുക്ക് നൽകിയ ക്രിസ്തുനാഥന്റെ ജീവിതം തോമസ് അച്ചൻ തന്റെ ജീവിതത്തിൽ കാത്തു സൂക്ഷിച്ചു.
ഏതൊരു പ്രവർത്തിയും പ്രാർത്ഥനയോടെ മാത്രം ആരംഭിക്കുന്ന ഈ പുരോഹിതൻ ഓരോ ദിവസവും അതിശയങ്ങൾ സൃഷ്ടിക്കുന്ന വികാരിയച്ചൻ ദൈവപരിപാലനയുടെ ശക്തി നമുക്കും പകര്‍ന്ന് നൽകുന്നു. ഇത്രയേറെ മണ്ഡപം ഇടവകയെ സ്നേഹിച്ച ഞങ്ങളുടെ പ്രിയപ്പെട്ട രാജകുമാരനെഓരോ മണ്ഡപം നിവാസികളും ഹൃദയത്തിൽ ഏറ്റുന്നു. അല്പം സങ്കടത്തോടെയാണെങ്കിലും യാത്ര മംഗളങ്ങൾ നേരുന്നു.....
- 🖋️✝️