10/12/2024
കളമെഴുത്തും പാട്ടും, പുറത്തെഴുന്നള്ളത്തും,ഗുരുതിയും
ഭക്തജനങ്ങളെ,
നമ്മുടെ ഗ്രാമദേവതയായ വിളയിലമ്മയുടെ തിരുനടയിൽ 𝟐𝟎𝟐𝟒 ഡിസംബർ 𝟐𝟔(𝟏𝟐𝟎𝟎ആണ്ട് ധനു 𝟏𝟏) വ്യാഴാഴ്ച കളമെഴുത്തും പാട്ടും, ഗുരുതിയും ഒപ്പം പുറത്തെഴുന്നള്ളത്തും നടത്തുകയാണ്.എല്ലാ ഭക്തജനങ്ങളുടെയും ശ്രേയസ്സിനും ദുരിതനിവാരണത്തിനുമായി വിളയിലമ്മയുടെ തിരുനടയിൽ നടക്കുന്ന കളമെഴുത്തും പാട്ടിലും,ഗുരുതിയിലും, പുറത്തെഴുന്നള്ളത്തിനും പങ്കുചേർന്ന് ഭഗവതീപ്രസാദത്തിന് പാത്രീഭൂതരാകുവാൻ അമ്മയുടെ പുണ്യഭൂമിയിലേക്ക് ഏവരേയും ദേവീ നാമത്തിൽ ക്ഷണിക്കുന്നു.
പഞ്ചഭൂതങ്ങളെ അടിസ്‌ഥാനപ്പെടുത്തി പ്രകൃതിയിൽ നിന്നു ലഭ്യമായ പഞ്ചവർണപ്പൊടികൾ കൊണ്ട് ദേവീ ദേവൻമാരുടെ രൂപം വരച്ച്, അതിലേക്ക് പാട്ട് മുഖേന ദേവതയെ ആവാഹിച്ചു വരുത്തി നിവേദ്യങ്ങളും പൂജകളും സമർപ്പിക്കുകയും, ഭക്തിപുരസ്സരം വർണ്ണനകളും മാഹാത്മ്യങ്ങളും പാടി സ്‌തുതിച്ച് ദേവതയെ തൃപ്‌തിപ്പെടുത്തുകയും ചെയ്യുന്ന അനുഷ്ടാന ചടങ്ങാണ് 'കളമെഴുത്തും പാട്ടും'.
മാർക്കണ്ഡേയപുരാണത്തിലെ ഭദ്രോൽപ്പത്തി പ്രകരണത്തിലാണ് കാളി-ദാരിക கம കാണപ്പെടുന്നത്. കാളി -ദാരിക യുദ്ധമാണ് കളമെഴുത്തിൻ്റെ പ്രമേയം. ശിവൻ്റെ ആവശ്യപ്രകാരം ദാരിക വധത്തിനായി ഭദ്രകാളി പോർക്കളത്തിലേക്കു പുറപ്പെടുകയും, ദാരികവധത്തിനു ശേഷം കലിയടങ്ങാതെ, ഭദ്രകാളി ദാരിക ശിരസ്സ് മഹാദേവൻ്റെ മുന്നിൽ കാഴ്ച വയ്ക്കുന്നതിനായി കൈലാസത്തിലേക്കു പുറപ്പെടുകയും ചെയ്‌തു. ഇതേസമയം, രണഭൂമിയിലെ കാളിയുടെ രൗദ്രരൂപം നാരദൻ, മഹാദേവനെ നിലത്തു വരച്ച് കാണിച്ചു കൊടുത്തു. ഇതാണ് കളമെഴുത്തും പാട്ടുമായി പരിണമിച്ചത്.
കളമെഴുത്തുപാട്ടു വേളയിൽ ദേവിയുടെ വർണ്ണനകൾ ആലപിക്കുമ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവയിട്ട് ഭക്തി സാന്ദ്രമാക്കേണ്ടതാണ്. വർഷത്തിൽ ഒരു ദിവസമെങ്കിലും 'കളമെഴുത്തും പാട്ടും' കണ്ടു തൊഴണം എന്നു പറയാറുണ്ട്. നാടിന്റെയും ജനതയുടെയും, ഐശ്വര്യത്തിന്റെയും, സമ്പൽ സമൃദ്ധിയുടെയും വികാസമാണ് ഇത്തരം അനുഷ്‌ടാന ചടങ്ങുകൾ നടത്തുമ്പോൾ കൈവരുന്നത്. സമകാലിക ജീവിതത്തിലെ ദുർവാസനകളെ അകറ്റിനിർത്തി ശ്രീമൂലപ്രകൃതിയും, ലോകമാതാവുമായ ഭഗവതിയുടെ ചൈതന്യം മനുഷ്യമനസ്സിലേക്ക് പ്രവഹിക്കുവാൻ 'കളമെഴുത്തും പാട്ടും' എന്ന അനുഷ്‌ടാനത്തിലൂടെ സാധ്യമാകുന്നു.
ഫലശ്രുതി : ഐശ്വര്യാഭിവൃദ്ധി, സർവരോഗശമനം, ബാധദോഷ പരിഹാരം, ശത്രുദോഷ നിവാരണം, സന്താനസൗഭാഗ്യം, കാർഷികാഭിവൃദ്ധി, പുണ്യലോക പ്രാപ്‌തി, സമ്പത് സമ്യദ്ധി.