ശ്രീ അംബികാപുരം ക്ഷേത്രം,
പെരുന്ന കിഴക്ക്,
ചങ്ങനാശ്ശേരി.
ചങ്ങനാശ്ശേരി ഫാത്തിമാപുരം കവലയില്‍ നിന്ന് ഏകദേശം 1.5 കി.മി. കിഴക്കോട്ടുമാറി പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ പ്രധാന ദേവതകളായി ശ്രീ.ദുര്‍ഗ്ഗാദേവിയും ശ്രീ.ഭദ്രാദേവിയും ഒന്നിച്ചു തുല്യ പ്രഭാവത്തോടെ വാണരളുന്ന മദ്ധ്യ കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ദേവിമാരെക്കൂടാതെ ബ്രഹ്മരകഷസ്സ്,യോഗീശ്വരന്‍, യകഷിയമ്മ, നാഗദേവതകള്‍ എന്നീ ദേവതകള്
ക്കും ഇവിടെ പൂജ ചെയ്തു വരുന്നു.
ഹൃദയശുദ്ധിയോടെയും,നിഷ്കാമഭക്തിയോടെയും ദേവിമാരെ പൂജിക്കുന്ന ഭക്തജനങ്ങള്‍ക്ക് വേണ്ട എല്ലാ ഐശ്വര്യങ്ങളും, അര്‍ത്ഥിക്കാതെ തന്നെ ദേവിമാര്‍ നല്‍കുന്നു എന്നത് അനുഭവവേദ്യമാണ്.
ക്ഷേത്ര ചരിത്രം
ഇടപള്ളിയില്‍ നിന്നും പലായനം ചെയ്ത് സ്വന്തം ഉപാസനാമൂര്‍ത്തികളോടുകൂടി ചാലക്കുഴി കുടുംബത്തില്‍ അഭയം പ്രാപിച്ച ഉന്നതകുലജാതയായ ഒരു വനിതാരത്നത്തിന്‍റെ സന്തതി പരമ്പരകളാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതും നടത്തിക്കൊണ്ടു പോകുന്നതും. കായംകുളത്തിനടുത്ത് പുള്ളിക്കണക്ക് എന്ന സ്ഥലത്തുള്ള ഒരു പുരാതന കുടുംബവുമായി ഈ സങ്കേതത്തിന് പൂര്‍വ്വിക ബന്ധമുള്ളതായി അറിയുകയും അതനുസരിച്ച് നമ്മുടെ കുടുംബത്തിലെ പ്രധാനികളുടെ നേതൃത്വത്തില്‍ അവിടെ എത്തുകയും ചെയ്തു. പുള്ളിക്കണക്കു കുടുംബത്തിലുള്ള ഒരംഗത്തിന് ദേവിയുടെ അനുഗ്രഹം ഉണ്ടാവുകയും അവിടെ പൂജാദികര്‍മ്മങ്ങളില്‍ ലോപം സംഭവിച്ചതിനാല്‍ ദേവിക്ക് ഇവിടെ (ചങ്ങനാശ്ശേരിയില്‍) ഒരു ആലയം വേണമെന്നു ദേവി ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ പൂജകള്‍ ചെയ്ത് ദേവിയെ വാളിലും, പീഠത്തിലും ആവാഹിച്ച് ഇവിടേയ്ക്ക് കൊണ്ടുവരികയും ആരാധിച്ചുവരികയും ചെയ്തു. 1966 ഫെബ്രുവരി (1191 കുംഭം 11) 23അം തീയതി ക്ഷേത്രം പണികഴിപ്പിച്ച് ആരാധന തുടര്‍ന്നു. പിന്നീട് സിംഹാരൂഢയായ ദുര്‍ഗ്ഗാദേവിയുടെ പഞ്ചലോഹവിഗ്രഹം ചെങ്ങന്നൂരില്‍ നിന്ന് ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയും ആവശ്യമായ പൂജകളോടെ പ്രതിഷ്ഠ നടത്തുകയും ആരാധിച്ചു പോരുകയും ചെയ്തു. തുടര്‍ന്ന് വഴിയരികിലായി ദേവിക്ക് അതിമനോഹരമായ ഒരു കാണിക്ക മണ്‍ഡപവും നിര്‍മ്മിച്ചു. ക്ഷേത്രത്തിനു മുമ്പിലായി വിശാലമായ മണ്ഡപവും പണി തീര്‍ത്തു. കാലക്രമത്തില്‍ അംബികാദേവി വാണരുളുന്ന ഈ പ്രദേശത്തിനു അംബികാപുരം എന്നു പേരു വന്നു.
എന്നാല്‍ രണ്ടായിരത്തിമൂന്ന് കാലഘട്ടത്തില്‍ കുടുംബത്തില്‍ ചില ദുര്‍നിമിത്തങ്ങള്‍ കണ്ടതിനാല്‍ 2003 ഏപ്രില്‍ 16ആം തീയതി (1178 മേടം മൂന്നിന്) ദേവപ്രശ്നം നടത്തിയതില്‍ പൂര്‍വികമായ ഭദ്രാദേവിയെ പരിഗണിക്കാതെയാണ് പ്രതിഷ്ഠ നടത്തിയതെന്നു കാണുകയുണ്ടായി. ഭദ്രാദേവിയുടെ ഇരിപ്പിടമായിരുന്ന പീഠം ആറ്റില്‍ നിമജ്ജനം ചെയ്യുകയും വാള്‍ ക്ഷേത്രത്തിനുള്ളില്‍ വയ്ക്കുകയും ചെയ്തു. പൂര്‍വ്വബന്ധിയായ ഭദ്രാദേവിക്ക് കന്നി ഭാഗത്ത് ഏഴുകോല്‍ ചുറ്റില്‍ ഒരു ക്ഷേത്രം തച്ചുശാസ്ത്രവിധിപ്രകാരം വാര്‍ത്തു പണിതു ശിലകൊണ്ടു പീഠവും കണ്ണാടി ബിംബവും ഉണ്ടാക്കി ആവാഹിച്ച് കുടിയിരുത്തി ആചരിക്കണമെന്ന് പ്രശ്നവിധിയില്‍ പറഞ്ഞു. ഇതുപ്രകാരം ക്ഷേത്രം നിര്‍മ്മിച്ച്, 2006 ഫെബ്രുവരി 10-അം തീയതി (1181 മകരം 28) പുണര്‍തം നക്ഷത്രത്തില്‍ തന്ത്രവിധിപ്രകാരം അന്നത്തെ തന്ത്രിയായിരുന്ന ബ്രഹ്മശ്രീ ചിത്രത്തൂര്‍ കൃഷ്ണന്‍ ഭട്ടതിരിപ്പാടിന്‍റെ പ്രധാന കാര്‍മ്മികത്വത്തില്‍ ഭദ്രാദേവിയുടെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തി. രണ്ടുദേവിമാര്‍ക്കും നിത്യപൂജയും വര്‍ഷംതോറുംഅഞ്ചു ദിവസത്തെ ഉത്സവ പരിപാടികളും മുടക്കം കൂടാതെ നടത്തിപ്പോന്നു. ഭദ്രാദേവി ക്ഷേത്രത്തിനും മണ്ഡപം പണിതീര്‍ത്തു.
കാലപ്പഴക്കത്താല്‍ പഴയ ദുര്‍ഗ്ഗാദേവിക്ഷേത്രം ജീര്‍ണ്ണാവസ്ഥയിലാകുകയും ദേവി വിഗ്രഹത്തിന് ഇളക്കം സംഭവിക്കുകയും ചെയ്തതിനാല്‍ കുടുംബത്ത് വീണ്ടും ദുര്‍ന്നിമിത്തങ്ങള്‍ക്കു കാരണമായി. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിലുള്ള സാന്നിദ്ധ്യാദി അഖില ഗുണദോഷങ്ങള്‍ അറിയുവാനായി 2011 ഫെബ്രുവരി 23,24 തീയതികളില്‍ (1186 കുംഭമാസം 11,12) അഷ്ടമംഗല ദേവ പ്രശ്നം വയ്ക്കുകയുണ്ടായി. ദേവപ്രശ്നത്തില്‍ പലവിധ ദോഷങ്ങള്‍ ഉള്ളതായി കാണുകയും ക്ഷേത്ര കാര്യങ്ങളിലും പൂജാദികര്‍മ്മങ്ങളിലും പല വൈകല്യങ്ങളും ഉള്ളതായി തെളിയുകയും ചെയ്തു. പ്രധാനമായും സര്‍പ്പവിഷയത്തിലും ദേവീവിഷയത്തിലും ഉപദേവതകളുടെ ആലയങ്ങളുടെ വിഷയത്തിലും ഉള്ള അപാകതകള്‍മൂലം കുടുംബാംഗങ്ങള്‍ക്കു രോഗാദി ദുരിതങ്ങള്‍ ഭവിക്കുകയും കഴിവിനനുസരിച്ചുള്ള അഭിവൃദ്ധി ഉണ്ടാകാതിരിക്കുന്നതായും കണ്ടെത്തി. ഈ വക ദോഷങ്ങള്‍ക്കു പരിഹാരമായി വിശദമായ പൂജാദികര്‍മ്മങ്ങളും ഹോമങ്ങളും പ്രായശ്ചിത്ത കര്‍മ്മങ്ങളും നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ഇതിനു പുറമെ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനും ഉപദേവതകളുടെ ആലയങ്ങളുടെ സ്ഥാന നിര്‍ണ്ണയത്തിനും മറ്റുമായി വാസ്തു വിദ്യാചാര്യനായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിനെ പ്രശ്നവിധി പ്രകാരം ക്ഷേത്രത്തില്‍ കൊണ്ടു വന്ന് വിശദമായി സ്ഥാനനിര്‍ണ്ണയം നടത്തി. അദ്ദേഹം നിര്‍ദ്ദേശിച്ച പ്ലാനും അളവുകളും അനുസരിച്ച്, പഴയ ദുര്‍ഗ്ഗാദേവി ക്ഷേത്രം പൂര്‍ണ്ണമായും പൊളിച്ചു മാറ്റി പുതിയ ക്ഷേത്രം നിര്‍മ്മിച്ചു. ബ്രഹ്മരക്ഷസിനും യോഗീശ്വരനും സര്‍പ്പ ദൈവങ്ങള്‍ക്കും യഥാവിധി ആലയങ്ങള്‍ നിര്‍മ്മിച്ചു. ദുര്‍ഗ്ഗാദേവീ വിഗ്രഹത്തില്‍ നഷ്ടപ്പെട്ട ആയുധങ്ങളും രണ്ടു ദേവിമാര്‍ക്കും വാളും നിര്‍മ്മിച്ചു നല്‍കി. പുതിയ ക്ഷേത്രക്കിണര്‍, ശാന്തിമഠം എന്നിവ യഥാസ്ഥാനത്തു നിര്‍മ്മിച്ചു. തുടര്‍ന്ന് 2014 ഫെബ്രുവരി 26മുതല്‍ മാര്‍ച്ച് 3വരെ (1189 കുംഭം 14മുതല്‍ 19വരെ) ആറു ദിവസത്തെ ഹോമാദി പൂജകളോടെ തന്ത്രവിധി പ്രകാരം ദുര്‍ഗ്ഗാദേവിക്കും ഉപദേവതകള്‍ക്കും യഥാവിധി പ്രതിഷ്ഠാകര്‍മ്മങ്ങള്‍ ക്ഷേത്രതന്ത്രി പെരുന്ന താമരശേരി വടക്കേ ഇല്ലം ബ്രഹ്മശ്രീ ഈശ്വരന്‍ നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ നടത്തി. അതിനുശേഷം രണ്ടു ദേവ പ്രശ്നങ്ങളിലും പ്രത്യേകം നിര്‍ദ്ദേശിച്ച പ്രകാരം കാണിപ്പയ്യൂര്‍ തിരുമേനിയുടെ പ്ലാനും അളവുകളും അനുസരിച്ച് നിര്‍ദ്ദിഷ്ടസ്ഥാനത്ത് പുതിയ തിടപ്പള്ളിയും നിര്‍മ്മിച്ചു.
ഇതിനൊക്കെ കുടുംബാംഗങ്ങളുടെയും ഭക്തജനങ്ങളുടെയും നിര്‍ലോഭമായ സാമ്പത്തിക സഹായ സഹകരണങ്ങള്‍ ലഭിച്ചു എന്നത് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. എന്നിരുന്നാലും ക്ഷ്ത്രത്തിന്‍റെ നടത്തിപ്പ് ഇപ്പോള്‍ അതീവ ക്ലേശകരമായ ഒരു സാഹചര്യത്തിലൂടെയാണ്. കടന്നു പോകുന്നത്.
ഒരു മേജര്‍ ക്ഷേത്രത്തിന്‍റെ കെട്ടുംമട്ടും പ്രൗഢിയും ഇന്ന് അംബികാപുരം ക്ഷേത്രത്തിനു കൈവന്നിരിക്കുന്നുവെങ്കിലും ദേവപ്രശ്നവിധിപ്രകാരവും കാണിപ്പയ്യൂര്‍ തിരുമേനിയുടെ പ്ലാനിനനുസരിച്ചും താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടി ഘട്ടം ഘട്ടമായി ചെയ്തു തീര്‍ക്കേണ്ടിയിരിക്കുന്നു.
1) യക്ഷിയമ്മയുടെ ഇപ്പോഴത്തെ ആലയം പൊളിച്ചു മാറ്റി നിര്‍ദ്ദിഷ്ടസ്ഥാനത്തു പ്രതിഷ്ഠിക്കുക.
2. ചുറ്റമ്പലം നിര്‍മ്മിക്കുക
3. വലിയമ്പലം ബലിക്കല്‍പുര എന്നിവ നിര്‍മ്മിക്കുക.
4. ജീര്‍ണ്ണാവസ്ഥയിലായ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി നിര്‍ദ്ദിഷ്ഠസ്ഥാനത്ത് പുതിയത് നിര്‍മ്മിക്കുക.
5. ചുറ്റുമതില്‍ നിര്‍മ്മിക്കുക
6. ക്ഷേത്രട്രസ്റ്റ് രൂപീകരിച്ച് ഭരണം കാര്യക്ഷമമായി നടത്തുക.
7. ശാന്തിമഠത്തില്‍ ചെയ്തുതീര്‍ക്കേണ്ട ബാക്കി പണികള്‍ കൂടി ചെയ്തു തീര്‍ത്ത് ക്ഷേത്രശാന്തിയുടെ താമസം അവിടേയ്ക്കു മാറ്റുക.
ഇതിനൊക്കെ കുടുംബാഗങ്ങളുടെയും ഭക്തജനങ്ങളുടെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം അനിവാര്യമായിരിക്കുന്നു. അംബികാപുരം ക്ഷേത്രത്തിന്‍റെ 50-ആം വാര്‍ഷികമായ 2016-ല്‍ ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനം പൂര്‍വ്വാധികം ശുഷ്കാന്തിയോടെ ചെയ്തു തുടങ്ങേണ്ടിയിരിക്കുന്നു. ഇതിനായി ദേവീനാമത്തില്‍ ഒന്നിച്ചു ചേര്‍ന്ന് ശാന്തമായി ആലോചിക്കുകയും സാധ്യമായ പ്രവര്‍ത്തനങ്ങള്‍ കാലവിളംബം കൂടാതെ ആരംഭിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുക.
ദേവിദുഖഹന്ത്രിയും സുഖപ്രദായിനിയുമാണ്. അമ്മയുടെ അനുഗ്രഹം, അതുമാത്രമാകട്ടെ നമ്മുടെ ലക്ഷ്യം.