10/09/2022
ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ ഭൂമിയിൽ അവതാരം പൂകിയ സന്തോഷ സുദിനം അറിയിച്ചുകൊണ്ട് ഒരു ചതയദിനം കൂടി സമാഗതമാകുന്നു.
നാണുവായി, നാരായണനായി, നാരായണ ഗുരുവായി, ശ്രീനാരായണ ഗുരുദേവനായി, സാക്ഷാൽ ബ്രഹ്മസ്വരൂപനായി ജനനം മുതൽ മഹാസമാധി വരെ കടന്നു പോയ ഗുരുദേവനു പാകമാകത്ത ഒരു വേഷവും കേരളത്തിൽ ഉണ്ടായിരുന്നില്ല.
കുട്ടികൾ മുതൽ സമൂഹത്തിന്റെ വരെ അദ്ധ്യാപകനായി, നൂറു കണക്കിനു ശിഷ്യന്മാരുടെ ഗുരുവായി, മൂന്നു ഭാഷകളിലെ കവിയായി, പാരമ്പര്യ വൈദ്യനായി, ഏകാന്ത തപസ്സിലൂടെയും യോഗ വിദ്യയിലൂടെയും യോഗയായി, ആരിൽ നിന്നും സന്യാസദീക്ഷ സ്വീകരിക്കാതെ സന്യാസിയും , മന്ത്രങ്ങൾ സൃഷ്ടിച്ചു കൊണ്ട് ഋഷിവര്യനും, അരുവിപ്പുറത്ത് പ്രാണ പ്രതിഷ്ഠയിലൂടെ കേരളത്തിന്റെ ആത്മീയ നവോത്ഥാന നായകനും, അനാചാരങ്ങളെയും മാമൂലുകളെയും ഇല്ലായ്മ ചെയ്തുകൊണ്ട്
സാമൂഹ്യപരിഷ്കർത്താവും , അതുവരെ കേട്ടു കേൾവിയില്ലാതിരുന്ന പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും
പുരോഗമന ആശയങ്ങളുടെ സൃഷ്ടാവും, അയിത്ത-അനാചാരങ്ങളുടെ ഉച്ചാടകനും അദ്വൈത ദർശനത്തിന്റെ പ്രചാരകനും പ്രയോക്താവും, സർവ്വോപരി എന്നെപ്പോലെ ജനലക്ഷങ്ങൾക്കു ദുഃഖത്താൽ ഉള്ളുനീറുന്ന അവസരങ്ങളിൽ, ഒരിറ്റ് കണ്ണീരാൽ അഭിഷേകം ചെയ്തു സർവ്വസ്വവും സമർപ്പിച്ചു കൈകൂപ്പി തൊഴുവാൻ കഴിയുന്ന പരബ്രഹ്മ സ്വരൂപനും ആശാകേന്ദ്രവും ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ മാത്രമാകുന്നു...
ഏവർക്കും ഹൃദയം നിറഞ്ഞ ഗുരുദേവ ജയന്തി ആശംസകൾ.