22/11/2023
അന്നപൂർണ്ണേശ്വരിയുംആദിപരാശക്തിയുമായ ദേവിക്ക് ക്ഷേത്രസന്നിധിയിൽവച്ച് ഭക്തോത്തമകളായ
സ്ത്രീജനങ്ങൾ സ്വന്തം കൈകൾ കൊണ്ട് പുത്തൻകലങ്ങളിൽ പായസം, വെള്ളനിവേദ്യം മുതലായ നിവേദ്യങ്ങൾ കാലമാക്കുന്ന വഴിപാടാണ് പൊങ്കാല. പൂജാരി ആ നിവേദ്യം ദേവിക്ക്സമർപ്പിക്കുന്നു. അതിനു ശേഷം അതാതാളുകൾ വിതരണം ചെയ്യുകയും ഭവനങ്ങളിൽ കൊണ്ടുപോവുകയും ചെയ്യുന്നു.
ഭക്തിസാന്ദ്രമായ ഒരു ഐതീഹ്യപ്പെരുമയാണ് പൊങ്കാലയുമായി ബന്ധപ്പെട്ട് ക്ഷേത്ര ഐതീഹ്യത്തിൽ
ഇതൾ വിടർത്തുന്നത്. ''പുഷ്‌കര ദ്വീപത്തിലെ സമ്പൂർണ്ണചൈതന്യത്തിന്റെ പ്രതിഷ്ഠാഭാവമായ ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം ഒരു കാലത്ത് ഘോരവനമായിരുന്നത്രെ. ഈ
വനത്തിൽ ജീവിച്ചിരുന്ന അതിഭക്തരായ ഒരു വേടന്റെയും കുടുംബത്തിന്റെയും കഥയിലൂടെയാണ്
പൊങ്കാലയുടെ ചരിത്രം ചുരുളഴിയുന്നത്. എന്നും തങ്ങൾ മൺകലങ്ങളിൽ പാകം ചെയ്തിരുന്ന ഭക്ഷണത്തിന്റെ ഒരംശം ദേവിയ്ക്ക്സമർപ്പിച്ചതിനു ശേഷമായിരുന്നു അവർ ഭക്ഷിച്ചിരുന്നത്. ഒരു ദിവസം
വിറകും കായ്കനികളും ശേഖരിയ്ക്കുവാൻ പോയ അവർ സമയം വൈകിയാണ് എത്തിയത്. ദേവിയ്ക്ക്
നിവേദ്യം സമർപ്പിക്കുവാൻ കഴിയാതെ വന്നതിൽ അതീവദുഃഖിതരായി അവർ പശ്ചാത്താപത്തോടെ
ഭഗവതിയെ സാഷ്ടാംഗം പ്രണമിച്ച് ദേവിയോട് മാപ്പിരന്നു. അമ്മയ്ക്കായി ആഹാരം പാകം ചെയ്യുവാൻ
നോക്കുമ്പോൾ മരച്ചുവട്ടിലെ മൺകലം നിറയെ കായ്കനികളും ആഹാരപദാർത്ഥങ്ങളും നിറഞ്ഞുതുളുമ്പുന്ന കാഴ്ചയാണ് അവർകണ്ടത്. ആദിപരാശക്തിയും സർവ്വമംഗളപ്രദായികയുമായ ദേവിതന്നെയാണ് ഈ ആഹാരം പാകം ചെയ്തതെന്ന് ദേവിയുടെ അരുളപ്പാടിൽ നിന്ന് വേടനും കുടുംബവും മനസ്സിലാക്കി.
അവർ അമ്മയോടൊപ്പമിരുന്ന് ആഹാരം ഭക്ഷിച്ചു. വൃശ്ചിക മാസത്തിലെ കാർത്തിക ദിവസമായിരുന്നു
ഈ അത്ഭുതം സംഭവിച്ചത്. ദേവിയുടെ അന്യൂനമായ ഈ കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും
പ്രതീകമായാണ് ഇന്നും ഭക്തജനങ്ങൾ അമ്മയ്ക്കായി പൊങ്കാല സമർപ്പിക്കുന്നത്. ഇങ്ങനെ പൊങ്കാലയിടുമ്പോൾ ആദിപരാശക്തിയായ അമ്മയും അവരിലൊരാളായി മാറുകയും അഷ്ടൈശ്വര്യ സ്വരൂപിണിയായി കുടികൊണ്ട്, നരകദുരിതയാതനകൾ മാറ്റുകയും മഹാരോഗനിവാരിണിയായും മംഗല്യഭാഗ്യവും
സന്താനസൗഭാഗ്യവും വിദ്യയും ബുദ്ധിയും ഉദ്യോഗാദിസമൃദ്ധിയും കുടുംബൈശ്വര്യവും തന്നനുഗ്രഹിക്കുകയും ചെയ്യുന്നു. വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിനത്തിൽ സകല ദേവീദേവചൈതന്യങ്ങളും
ഒരുമിച്ച് ലയിച്ച് പ്രപഞ്ചേശ്വരിയായി കുടികൊള്ളുന്ന ചക്കുളത്തമ്മയുടെ പൊങ്കാലദർശനം പോലും
സായൂജ്യമേകുന്നു''.
🙏