ക്ഷേത്ര ഐതീഹ്യം ...
പണ്ട് ആറ്റിങ്ങലിലെ പതിനാലു വീടർ എന്നറിയപ്പെടുന്ന തറവാടുകളിൽപ്പെട്ട പുളിക്കൽ കുടുംബത്തിലെ ഒരു മുത്തശ്ശി ആറ്റിങ്ങൽ ആറ്റിൽ കുളിക്കാനായി ചെന്നപ്പോൾ ആറ്റിലൂടെ ഒരു കോമള ബാലൻ ഒഴുകി വരുന്നതു കണ്ടു.കുട്ടിയെ കരക്കടുപ്പിച്ചു തറവാട്ടിലേക്ക് കൊണ്ടു വന്നു.ഈറൻ മാറാൻ അകതുപോയിട്ടു തിരിച്ചു വരുമ്പോഴേക്കും കുഞ്ഞിനെ കാണ്മാനില്ല.കുടുംബതിൽനിന്നിറങ്ങിയ ആ ബാലൻ നേരേ പനവേലിപ്പറമ്പിൽ ചെന്നു.അവിടെ കുടികൊ
ള്ളുന്ന ഭൂതതാനോട് തനിക്കിരിക്കുവാൻ പറ്റിയൊരിടം നോക്കി വരുവാൻ പറഞ്ഞയച്ചു.കരിച്ചയിൽ പാടവരമ്പിലൂടെ കിഴക്കോട്ടു വന്നപ്പോൾ വിശാലവും, പ്രകൃതിരമണീയവുമായ ഒരു സ്ഥലം കണ്ടു മോഹിതനായി ഭൂതത്താൻ അവിടെ കുടിയിരുന്നു.സമയമേറെ കഴിഞ്ഞിട്ടും ഭൂതതാനെ കാണാതായപ്പോൾ ബാലന്റെ രൂപത്തിൽ വന്ന സാക്ഷാൽ ശ്രീ ഇണ്ടിളയപ്പൻ അന്വഷിചിറങ്ങി.ഒരു കരിനായ പനവേലിപറമ്പുമുതൽ ഭഗവാനെ അനുഗമിക്കുന്നുണ്ടായിരുന്നു. താനിരിക്കേണ്ടിടത്ത് കയറിയിരിക്കുന്ന ഭൂതതാനെ കണ്ടു കോപിഷ്ടനായ ഭഗവാൻ പുറംകാലിൽ കോരി ഭൂതതാനെ ദൂരേക്കെറിയുകയും ചെയ്തൂ.ക്ഷേത്രത്തിനു മുൻപിലുള്ള ഭൂതത്താൻ കാവിൽ ഇന്നും ഭൂതത്താൻ വന്നു വീണതുപോലെ കിടപ്പുണ്ട്.ദേവൻ കുടികൊള്ളുന്ന സ്ഥലം ശ്രീ ഇണ്ടിളയപ്പൻ കോവിലായി അറിയപ്പെടാൻ തുടങ്ങി.ഭഗവാൻ ശ്രീ ഇണ്ടിളയപ്പന്റെ യാത്രയുടെ ഓർമ്മക്കായി എല്ലാ വർഷവും ധർമ്മരക്ഷകന്റെ ആദിമുലസ്ഥാനത്തേക്ക് തിരിച്ചെഴുന്നള്ളാറുണ്ട്.ഒപ്പം കരിനായയും അനുഗമിയ്ക്കാറുണ്ട്.അതാണ് പ്രസിദ്ധമായ തിരു നായ് വെപ്പ് എഴുന്നള്ളത്തായി തീർന്നത്.കരക്കാരുടെ കാർഷിക ഉത്സവമാണ് നായ് വെപ്പ്.കേരളത്തിൽ വളരെ അപൂർവമായി കാണപ്പെടുന്ന ഒരാചാരവും;ആഘോഷവുമാണ് നായ് വെപ്പ് മഹോത്സവം.
ക്ഷേത്ര ചരിത്രം
പതിനാലാം നൂറ്റാണ്ടിൽ കോലതുനാട്ടിൽ നിന്നും വേണാട്ടിലെക്ക് രണ്ടു തമ്പുരട്ടിമാരെ ദത്തെടുത്തു.അവരെ പര്പ്പിക്കുവാൻ വേണ്ടി ആറ്റിങ്ങലിൽ കൊട്ടാരം പണിയുകയും,ആരാധിക്കുവാൻ കോവിലുകൾ സ്ഥാപിക്കുകയും ചെയ്തു.ആറ്റിങ്ങലിനു ചുറ്റുമുള്ള അയ്യായിരം ഹെക്ടർ പ്രദേശം ആ തമ്പുരാട്ടിമാരുടെ അധികാരതിലായി.അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ ഭരണ പ്രദേശമായി തീർന്നു ആറ്റിങ്ങൽ.ഈ തമ്പുരാട്ടിമാരുടെ പരമ്പരയിൽ പിറക്കുന്ന പുരുഷപ്രജകൾക്കായിരുന്നു വേണാടിന്റെ കിരീടവകാശം.ആ പരമ്പരയിൽ പെട്ട ദേവധരൻ ആവണിയാനപിള്ളയാർ എന്നു പുകൾകൊണ്ട രാജാവ് ആവണിഞ്ചേരി;ആവണീശ്വരം;ആവണിപുരം എന്നിങ്ങനെ മൂന്നു ക്ഷേത്രങ്ങൾ പണികഴിപ്പിച്ചു.ഇതിൽ ആവണിഞ്ചേരി പില്ക്കാലത്ത് അവനഞ്ചേരിയായും;അവനവൻഞ്ചേരിയായും തീർന്നത്. ആവണിഞ്ചേരിയിലെ ആദി ദേവൻ മല്ലൻ തമ്പുരാനാണ്.വളരെ പ്രാചീന മൂർത്തിയായ മല്ലൻ പരമശിവന്റെ ആദിരൂപമാണ്.ശക്തിക്കും,ആരോഗ്യത്തിനും,ആയുസ്സിനും വേണ്ടിയാണു മല്ലനെ ആരാധിച്ചിരുന്നത്.പിന്നീട് ക്ഷേത്രം പണിതു ഉമാമഹേശ്വര സങ്കൽപ്പത്തിൽ ശ്രീ പരമേശ്വരനെ പ്രതിഷ്ഠിച്ചപ്പോൾ മല്ലൻ തമ്പുരാന് പ്രത്യേകം കോവിൽ തീർത്തു .പ്രധാന ഉപദേവനായി ശ്രീ ഇണ്ടിളയപ്പനേയും,മറ്റു ഉപദേവതകളായി ശാസ്താസമേതനായി ഉണ്ണി ഗണപതിയേയും, ആൽത്തറയിൽ നഗദൈവങ്ങളെയും പ്രതിഷ്ഠിച്ചു.അനേകം നാഗങ്ങളെ ഒരുമിച്ചു ആരാധിക്കുവാൻ കഴിയുന്ന കേരളത്തിൽ തന്നെ അപൂർവമായി കാണാൻ കഴിയുന്ന ഒരു നഗാരൽ തറയാണ് ക്ഷേത്രതിലുള്ളത്. ആയതിനാൽ ഒരു സർവ സർപ്പശാപ ദോഷങ്ങളും തീർക്കുന്ന ഒരപൂർവ സ്ഥാനമായി തീരുന്നു.പില്ക്കാലത്ത് പ്രധാന ഉപദേവനായ ഇണ്ടിളയപ്പന്റെപേരിൽ ക്ഷേത്രം കീർത്തികേട്ടു. അഭീഷ്ട കാര്യസാധ്യത്തിനായി ഭക്തജനങ്ങൾ ശ്രീ ഇണ്ടിളയപ്പനു നടത്തുന്ന പ്രധാന വഴിപാടാണ് വലിയവാർപ്പട. വളരെ വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ വലിയവാർപ്പടയുടെ മഹത്വം കേട്ടറിഞ്ഞു മുൻകൂട്ടി ബുക്ക് ചെയ്തു നടത്തിവരുന്നു. ക്ഷിപ്രപ്രസാദിയാണ് ശ്രീ ഇണ്ടിളയപ്പൻ എന്ന് സ്വന്തം അനുഭവങ്ങളിലൂടെ ഭക്തജനങ്ങൾ മനസിലാക്കുന്നു.