31/12/2025
*അഞ്ചേകാൽ നൂറ്റാണ്ടിൻ്റെ പപ്പാഞ്ഞി മാഹാത്മ്യം*
ഫാ. ജോഷി മയ്യാറ്റിൽ
കേരളത്തിൻ്റെ തലസ്ഥാനം ഫോർട്ടുകൊച്ചിയായി മാറുന്ന ദിനങ്ങളാണിത്. വർഷാന്ത്യവാര ദിനങ്ങളിൽ കേരളത്തിൻ്റെ ശ്രദ്ധമുഴുവൻ കൊച്ചിയിലായിരിക്കും. കാർണിവലിനോടനുബന്ധിച്ചു നടക്കുന്ന, ഒരാഴ്ച നീളുന്ന, നാടെങ്ങുമുള്ള അലങ്കാരങ്ങളും വിവിധ കലാ-കായിക പരിപാടികളും പപ്പാഞ്ഞി കത്തിക്കൽ മഹാമഹവും വൻജനാവലിയും തന്നെ അതിനു കാരണം.
എന്നാൽ പതിവില്ലാത്ത വിധം, കഴിഞ്ഞ മൂന്നാഴ്ചയായി ഫോർട്ടുകൊച്ചിയുടെ സായാഹ്നങ്ങൾ, ദിനങ്ങൾ പോലും, ഉത്സവമേളത്തിലാണ്, ജനനിബിഡമാണ്. കാരണങ്ങൾ രണ്ടാണ് - ഒന്ന്, ക്രിസ്മസ്സ് വിളംബര റാലികൾ കൊണ്ടും സാൻ്റാ ഇവൻ്റുകൾ കൊണ്ടും അലങ്കാരങ്ങൾ കൊണ്ടും കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും തെരുവീഥികളും മൈതാനങ്ങളും നാട്ടുകാർ നിറച്ചുകഴിഞ്ഞു. രണ്ട്, കൊച്ചി മെത്രാസന മന്ദിരത്തിൽ ഒരുക്കിയിരിക്കുന്ന ഭീമൻ നക്ഷത്രവിളക്കും ദീപാലങ്കാരങ്ങളും ഇക്കുറി അനേകരെ കുടുംബസമേതമുള്ള സായാഹ്നസഞ്ചാരങ്ങൾക്കു പ്രചോദിപ്പിച്ചു. അങ്ങനെ ഫോർട്ടുകൊച്ചി ഇക്കുറി പുതുവർഷത്തെ വരവേല്ക്കാൻ നേരത്തേതന്നെ അണിഞ്ഞൊരുങ്ങി. അതിന് ഒരു പ്രത്യേക കാരണമുണ്ട് - ആരും തന്നെ തിരിച്ചറിഞ്ഞിട്ടില്ലാത്ത കാരണം!
*കാർണിവലിന് ഇത് ജൂബിലി വർഷം!*
1984-ലാണ് കൊച്ചിൻ കാർണിവൽ ഔദ്യോഗികമായി ആരംഭിച്ചത്. എന്നാൽ, 1500 ഡിസംബർ 24ന് ഫോർട്ടുകൊച്ചി തീരത്ത് പെദ്രോ അൽവാരെസ് കബ്രാളിൻ്റെ നേതൃത്വത്തിൽ വന്നിറങ്ങിയ ഫ്രാൻസിസ്കൻ സന്ന്യാസിമാരിൽ നിന്നാണ് കൊച്ചിയിലെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ തുടക്കം. അതിൻ്റെയർത്ഥം, സാക്ഷാൽ കൊച്ചിൻ കാർണിവലിന് 525 വയസ്സായി എന്നു കൂടിയാണ്.
പപ്പാഞ്ഞി കത്തിക്കലും കാർണിവൽ പരിപാടികളുമാണ് ഫോർട്ടുകൊച്ചിയുടെ ആകർഷണം. അവ രണ്ടും പോർച്ചുഗീസു പാരമ്പര്യത്തിലാണ് വേരൂന്നിയിരിക്കുന്നത്. കൃത്യമായി അതു മനസ്സിലാക്കണമെങ്കിൽ, ഇന്ത്യയിൽ സമാനമായ ആചാരങ്ങൾ മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചാൽ മതി. ഗോവയിലാണ് പരമ്പരാഗതമായി "burning the old man" ആചാരം ഉള്ളത്! കാരണം മറ്റൊന്നുമല്ല, ഈ രണ്ടിടങ്ങളിലാണ് പോർച്ചുഗീസ് സാന്നിധ്യവും ഭരണവും ഉണ്ടായിരുന്നത്.
വർഷാന്ത്യത്തെ കുറിക്കുന്ന ഒരു ചടങ്ങ് എന്ന ഒഴുക്കൻ ധാരണയാണ് 'പപ്പാഞ്ഞി കത്തിക്കലി'നെ കുറിച്ച് പലർക്കും ഉള്ളത്. എന്നാൽ, "നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍" (എഫേ 4,22) എന്ന ബൈബിൾ ആഹ്വാനമാണ്