27/01/2025
ക്ഷേത്രമഹാത്മ്യം
ആധാരം : അഷ്‌ടമംഗല്യപ്രശ്‌നം. 1993 ഒക്ടോ. 11, 12.
1993 ഒക്ടോബർ 11, 12 തീയതികളിൽ പ്രഗത്ഭരും പണ്‌ഡിതരുമായ ദൈവജ്ഞർ സർവ്വശ്രീ. എടപ്പാൾ ശൂലപാണി വാര്യർ. പൊന്നക്കുടം നാരായണൻ നായർ എന്നിവർ ചേർന്ന് ഇരവിപുരം ശ്രീ മഹാദേവക്ഷേത്ര സന്നിധിയിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ അഷ്‌ടമംഗല്യ പ്രശ്നത്തിൽ ഇവിടത്തെ ദേവൻ്റെ ചരിത്രം തെളിയുകയുണ്ടായി. നൂറ്റാ ണ്ടുകൾ പഴക്കമുണ്ടായിരുന്ന ക്ഷേത്രം നശിച്ചുപോകുകയും ഇന്നു കാണുന്ന രീതിയിലുള്ള ക്ഷേത്രം അടുത്തകാലത്തായി നിർമ്മിച്ചതാണെന്നും പണ്ട് ഇവിടെ ഗോപുരങ്ങളോടുകൂടിയതും വിസ്‌തൃതിയുള്ളതു മായ ക്ഷേത്രമായിരുന്നെന്നും ബ്രാഹ്മണഊട്ട്, ധനുമാസ്സത്തിലെ തിരുവാതിര ആറാട്ട് ആയിവരുന്ന ഉത്സവം മുതലായ ചടങ്ങുകൾ നടന്നിരുന്നതായും ഉദാഹരണ സഹിതം പ്രസ്‌താവിക്കുകയുണ്ടായി. ഇവിടെ പ്രതിഷ്‌ഠിച്ചിരുന്ന ഉപദേവതക്ഷേത്രങ്ങളുടെ അവശിഷ്‌ടങ്ങളും ഗോപുരങ്ങളുടെ അവശിഷ്‌ടങ്ങളും മറ്റും, പടിഞ്ഞാറുഭാഗത്തും വടക്കു കിഴക്കുഭാഗങ്ങളിലുമുള്ള ഭൂമി ഖനനം നടത്തിയാൽ കാണാമെന്നും സമർത്ഥിക്കുകയുണ്ടായി. മേൽപ്പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ഇവിടുത്തെ പഴമക്കാരിൽ നിന്നും അറിയുവാൻ കഴിഞ്ഞു സാഹചര്യത്തെളിവുകളായി സമീപത്തുള്ള പറമ്പിൽ കുളത്തിൻ്റെ മാതൃകയിലുണ്ടായിരുന്ന പടവുകളുടെ അടയാളങ്ങളും ആറാട്ട് നടന്നിരുന്നതായ കടവിൻ് സ്ഥാനവും ചൂണ്ടിക്കാട്ടി സമർത്ഥിക്കുന്നു.
ഇവിടത്തെ ദേവചൈതന്യം വളരെയധികം ശക്തിസവിശേഷതകളുള്ളതാണെന്നും ശ്രീ ശങ്കരൻ കുടുംബസമേതം ദേശനാഥനായി വാഴുകയാണെന്നും കൂടാതെ ഭഗവാനുമായി അഭേദ്യബന്ധമുള്ള ഒരു സർപ്പമുണ്ടെന്നും തെളിഞ്ഞു. ഭക്തിയോടും വ്രതശുദ്ധിയോടും കൂടി ഭസ്മം ഉണ്ടാക്കി ദേവന് അഭിഷേകം നടത്തിയാൽ ആ ഭസ്മം അത്യപൂർവ്വശേഷിയുള്ള ഔഷധമാണെന്നും ഇത് സർവ്വവിഷസംഹാരിയാണെന്നും കാണുക യുണ്ടായി.
സാക്ഷാൽ ശ്രീ തിരുവാലൂരപ്പൻ ശാന്തചിത്തനും കുടുംബനാഥനുമായി ഇരവിപുരത്ത് വാഴുകയാണെന്ന് പറയപ്പെടുന്നു. ഇതിനു തെളി വാണ് തിരുവാലൂരപ്പന് ധാര പാടില്ല എന്നത്. പണ്ടൊരിക്കൽ ഒരു ഭക്തൻ തിരുവാലൂരപ്പന് 1001 കുടം ധാര വഴിപാടായി നേരുകയും എന്നാൽ ധാര ഇടക്കുവച്ച് നിറുത്തേണ്ടതായി വന്നു. കാരണം ഒരിക്കലും വറ്റിപ്പോവാത്ത കിണറ്റിൽ ധാരയ്ക്കായി ജലം കോരിക്കൊണ്ടിരുന്നപ്പോൾ വറ്റിപ്പോവുകതന്നെ ചെയ്‌തു. ഇതിൽപ്പിന്നെ തിരുവാലൂരപ്പന് ധാരവഴിപാടു കൾ നടത്തിയിട്ടില്ല.
പകരം ഇരവിപുരത്തപ്പന് ധാര നടത്തിയാൽ ഇരവിപുരത്തപ്പനും തിരുവാലൂരപ്പനും ഒപ്പം പ്രസാദിക്കുമെന്ന് ഭക്തർ വിശ്വസിച്ചുപോരുന്നു. മേൽക്കാരണത്താൽ തിരുവാല്ലൂരപ്പനെദർശിക്കുന്ന ഭക്തന്മാർ ഇരവിപുരത്തപ്പനെക്കൂടി ദർശിക്കണമെന്ന വിശ്വാസം ബലപ്പെട്ടു ഇത് ഇന്നും അലിഖിതമായി തുടർന്നുപോരുന്നു.