ഓരോ നാടിനും ഒരു ചരിത്രമുണ്ട്....
അര്‍ത്തുങ്കലിന്‍റെ ചരിത്രം വെളുത്തച്ചന്‍റെ
നാമവുമായി ബന്ധപ്പെട്ടിരിക്കുന്നു...
വിശ്വാസത്തിലുപരി വയ്കരികമായി
അത് ഈ തീരദേശത്തോട് ഇഴുകി ചേര്‍ന്നിരിക്കുന്നു...
ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് അർത്തുങ്കൽ പള്ളി എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രൂസ് ബസിലിക്ക. പോർട്ടുഗീസുകാർ പണിത പുരാതനമായ ഈ ദേവാലയം വിശുദ്ധ സെബസ്ത്യാനോസിന
്റെ നാമത്തിലുള്ള കേരളത്തിലെ ഒരു പ്രമുഖ തീർഥാടനകേന്ദ്രവുമാണ്. അർത്തുങ്കൽ വെളുത്തച്ചൻ എന്നറിയപ്പെടുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇവിടെ ആഘോഷപൂർവ്വം കൊണ്ടാടാറുണ്ട്. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തർ ആർത്തുങ്കൽ പള്ളിയിൽ വെളുത്തച്ചന്റെ സവിധത്തിലെത്തിലെത്തി നേർച്ചകൾ സമർപ്പിച്ച് മാലയൂരുന്ന ഒരു പതിവും ഉണ്ട്.
കേരളത്തിലെ നാട്ടുരാജ്യങ്ങളിലൊന്നായിരുന്ന മൂത്തേടത്ത് രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ആർത്തുങ്കൽ. വ്യവസായിക കേന്ദ്രം കൂടിയായിരുന്ന ഈ പ്രദേശത്ത് ധാരാളം ക്രൈസ്തവരുണ്ടായിരുന്നു. പക്ഷേ, ദേവാലയത്തിന്റെയും വൈദികരുടെയും അഭാവം മൂലം മാമോദീസ അടക്കമുള്ള കൂദാശകൾ സ്വീകരിക്കുവാൻ ഇവർക്ക് മാർഗ്ഗമുണ്ടായിരുന്നില്ല. വാസ്കോ ഡ ഗാമയുടെ കേരളസന്ദർശനത്തിന് ശേഷം ഇവിടെയെത്തിയ പോർട്ടുഗീസ് മിഷണറിമാരിൽ ചിലർ മൂത്തേടവും സന്ദർശിച്ചു. തദ്ദേശവാശികളായ ക്രൈസ്തവർ ഇവരെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. ആർത്തുങ്കൽ കേന്ദ്രമാക്കി അന്ന് ഈ പ്രദേശം ഉൾപ്പെട്ടിരുന്ന അങ്കമാലി രൂപതയുടെ മെത്രാനായിരുന്ന മാർ അബ്രഹാമിന്റെ അനുവാദപ്രകാരം മതപ്രബോധനവും കൂദാശ നൽകലും ആരംഭിച്ചു.
1560 മുതൽ മിഷണറിമാരും നാട്ടുകാരായ ക്രൈസ്തവരും ഒരു ദേവാലയം പണിയുന്നതിനായി മൂത്തേടത്ത് രാജാവിന്റെ അനുവാദം തേടിയെങ്കിലും അദ്ദേഹം ആദ്യം സമ്മതം നൽകിയില്ല. എന്നാൽ നിരന്തര അഭ്യർത്ഥനയും മിഷണറിമാരിൽ നിന്ന് തനിക്ക് ലഭിച്ച സഹായങ്ങളും പരിഗണിച്ച് രാജാവ് ദേവാലയ നിർമ്മാണത്തിന് അനുമതി നൽകുകയും തടിയുടെ ആവശ്യത്തിലേക്കായി തന്റെ ഉദ്യാനത്തിൽ നിന്ന് മരങ്ങൾ നൽകി സഹായിക്കുകയും ചെയ്തു. ഇപ്രകാരം 1581-ൽ ആർത്തുങ്കലിൽ വിശുദ്ധ അന്ത്രയോസിന്റെ നാമധേയത്തിൽ തടിയിലും തെങ്ങോലയിലും വടക്കോട്ട് ദർശനമായി പണികഴിപ്പിച്ച ദേവാലയത്തിന്റെ പ്രതിഷ്ഠാ കർമ്മം നടന്നത് വി.അന്ത്രയോസിന്റെ തിരുനാൾ ദിനമായ നവംബർ 30-നായിരുന്നു. ഫാദർ ഗാസ്പർ പയസ് ആയിരുന്നു ആദ്യവികാരി.
1584-ൽ പള്ളിയുടെ വികാരിയായി ചുമതലയേറ്റ ഫാദര്‍ ഫെനിഷ്യോ പള്ളിയുടെ നവീകരണത്തിൽ താല്പര്യമെടുക്കുകയും കല്ലിലും കുമ്മായത്തിലും പുതുക്കി നിർമ്മിക്കുകയും ചെയ്തു. ഫെനിഷ്യോയെ സാധാരണക്കാരായ ജനങ്ങളും ഭരണാധികാരികളും വളരെയധികം ഇഷ്ടപ്പെടുകയും ഒരു വിശുദ്ധനായി കരുതി ബഹുമാനിക്കുകയും ചെയ്തു. ജനങ്ങൾ യൂറോപ്യൻ പുരോഹിതനായിരുന്ന അദ്ദേഹത്തെ "വെളുത്ത അച്ചൻ" എന്നു ആദരപൂർവ്വം വിളിച്ചിരുന്നു. 'വെളുത്തച്ചൻ' എന്നത് പിന്നീട് വിശുദ്ധ സെബസ്ത്യാനോസിന്റെ മറ്റൊരു പേരായി മാറുകയാണ് ഉണ്ടായത്. 1632-ൽ ഫാദർ ഫെനോഷ്യ മരണമടയുകയും വലിയൊരു ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പള്ളിയുടെ ഉള്ളിൽ തന്നെ സംസ്കരിക്കുകയും ചെയ്തു.
1640-ൽ പള്ളി പടിഞ്ഞാറോട്ട് അഭിമുഖമായി വിപുലവും മനോഹരവുമായി പുനർനിർമ്മിച്ചു. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് നിർമ്മാണാവശ്യത്തിനുള്ള കരിങ്കല്ലുകൾ വള്ളങ്ങളിലായിരുന്നു അര്‍ത്തുങ്കല്‍ എത്തിച്ചത്. ഇക്കാലയളവിലാണ് ഇറ്റലിയിലെ മിലാനിൽ നിന്നുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം പള്ളിയിൽ പ്രതിഷ്ഠിക്കുന്നത്.
2010 ജൂലൈ 9 നാണ് ഈ പള്ളിയെ ബസിലിക്കയായി ഉയർത്തിയത്. പള്ളിയുടെ ദീർഘകാല ചരിത്രപ്രാധാന്യം കണക്കിലെടുത്താണ് ബസിലിക്കയാക്കിയത്. കേരളത്തിലെ ഏഴാമത്തെയും ആലപ്പുഴ രൂപതയിലെ ആദ്യത്തെയും ബസിലിക്കയാണ് അര്‍ത്തുങ്കല്‍..