17/09/2023
*കൃഷ്ണതുളസി*
ഭക്തകവി പൂന്താനത്തിൻ്റെ ജീവിതത്തെ ആസ്പദമാക്കി
*ഭാഗം: 7*
ശങ്കരനെ നല്ലൊരു പണ്ഡിതനാക്കണമെന്നാണ് വാസുദേവൻ നമ്പുതിരിയുടെ ആഗ്രഹം അയൽപ്പക്കത്തെ ഇല്ലങ്ങളിലെ കുട്ടികളെല്ലാം പൂന്താനം ഇല്ലത്തെ മുറ്റത്താണ് കളിക്കാൻ വന്നിരുന്നത് . കീഴാറ്റൂർ വാര്യത്തെ ഗോവിന വാര്യരുടെ മകൻ കുഞ്ഞുണ്ണിയും പൂന്താനത്തില്ലത്തെ മുറ്റത്ത് കളിയ്ക്കാൻ കൂടും .
കൂടല്ലൂർ മനയിലെ വലിയ നമ്പൂതിരിക്ക് ആധിയും വ്യാധിയുമായി . മകന്റെ ദേഹവിയോഗം നടന്നിട്ട് അഞ്ചാണ്ടു തികയുന്നു . മോക്ഷ പ്രാപ്തിക്കായി തിരുനെല്ലിയിൽ പോയ മകന്റെ തിരിച്ചു വരവും ദേഹവിയോഗവും മറക്കാൻ കഴിയുന്നതല്ല . മകനിപ്പോൾ ഓത്ത് ഇല്ലാത്ത പൂന്താനം ഇല്ലത്ത് പുനർജ്ജനിച്ചിട്ടുണ്ട് . മരിയ്ക്കുന്നതിനുമുമ്പ് ആ പുനർജ്ജന്മത്തെ ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ . അങ്ങനെയൊരു ആഗ്രഹം വലിയ നമ്പൂതിരിയിൽ കലശലായി .
മറ്റൊരു ദിവസം വലിയ നമ്പൂതിരി കാര്യസ്ഥൻ കോന്തുണ്ണി നായരെ വിളിച്ചിട്ടു പറഞ്ഞു . തണ്ടിലേറ്റുകാരോട് നാളെ പല്ലക്ക് ഒരുക്കാൻ പറയ്യ . കീഴാറ്റുരോളം ഓടണമെന്നും പറഞ്ഞക്ക്യാ . ' ' കോന്തുണ്ണിനായർ തലയിളക്കി തിരിച്ചുപോയി . പൂന്താനം ഇല്ലത്ത് പുനർജ്ജനിച്ച മകനെ ഒരു നോക്കു കാണാൻ പിറ്റേ ദിവസം കൂടല്ലൂർ വലിയ നമ്പൂതിരി പല്ലക്കേറി . പൂന്താനം ഇല്ലത്ത് അയൽപക്കത്ത് ഇല്ലങ്ങളിലെ ഉണ്ണികളോടൊപ്പം മുറ്റത്തു കളിക്കുകയായിരുന്നു ഈ സമയത്ത് ശങ്കരൻ . വാസുദേവൻ നമ്പൂതിരിയും അന്തർജ്ജനവും പുത്രന്റെ കുസൃതികൾ കണ്ട് രസിച്ചിരിക്കുന്നു . മദ്ധ്യാഹ്നമായപ്പോൾ അന്തർജ്ജനം എഴുന്നേറ്റ് തെല്ല് ഉറക്കെ പറഞ്ഞു “ മതി . ഇനി കളി നാളെയാവാം . എല്ലാവരും ഇല്ലത്തേക്ക് പൊക്കോളു . “ ഈ അമ്മയ്ക്കെന്താ , ഞങ്ങക്ക് ഇനീം കളിക്കണം . ' ശങ്കരൻ കൊഞ്ചലോടെ പറഞ്ഞു . മകന്റെ നിൽപ്പും ചോദ്യവും വാസുദേവൻ നമ്പൂതിരിയുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിടർത്തി “ യശോദര വിളിയ്ക്കുമ്പം സാക്ഷാൽ ശ്രീകൃഷ്ണൻ മറുപടിയും ഇതുതന്നെ . പട്ടുചേലചുറ്റി ഓടക്കുഴലും പീലിത്തിരുമുടിയും കെട്ടി കുട്ടികളോടൊപ്പം ഓടിക്കളിക്കുന്ന ബാല രൂപത്തിലുള്ള ശ്രീകൃഷ്ണനെയാണ് ശങ്കരന്റെ സ്ഥാനത്ത് വാസുദേവൻ നമ്പൂതിരി കണ്ടത് .
പടിപ്പുര കടന്ന് കൂടല്ലൂർ മനയിലെ പല്ലക്ക് പൂന്താനം ഇല്ലത്തിന്റെ പത്തായപ്പുരയ്ക്കടുത്ത് എത്തിയത് അപ്പോഴാണ് . പല്ലക്ക് നിലത്തിറക്കി . കൂടല്ലൂർ മനയിലെ വലിയ നമ്പൂതിരി പുറത്തേക്കിറങ്ങി . വേദപണ്ഡിതനും തേജോരൂപിയുമായ കൂടല്ലൂർ നമ്പൂതിരി ഇല്ലത്തു വന്നത് ആരും അറിഞ്ഞില്ല . മുറ്റത്ത് നിരവധി ഉണ്ണികൾ ഓടിക്കളിക്കുന്നത് വലിയ നമ്പൂതിരി കണ്ടു . പൂന്താനം ഇല്ലത്ത കാര്യസ്ഥൻ ശങ്കുനായർ പത്തായപ്പുരയിലേക്ക് വന്നപ്പോഴാണ് പല്ലക്കു വന്നതും ആഢ്യഭാവത്തിലുള്ള നമ്പൂതിരിയെ കണ്ടതും . ആരായിരിക്കും ഇദ്ദേഹം ?! ശങ്കുനായർ സൂക്ഷിച്ചു നോക്കി . അധികം ചിന്തിക്കേണ്ടി വന്നില്ല . ദൈവമേ !. കൂടല്ലൂർ മനയിലെ വലിയ തമ്പുരാൻ . ശങ്കുനായർ പൂമുഖത്തേക്ക് പാഞ്ഞു . കൂടല്ലൂർ നമ്പൂതിരിയുടെ കണ്ണുകൾ അപ്പോഴും ഉണ്ണികളുടെ നേർക്കായിരുന്നു . എല്ലാവരും ഒരേ പ്രായക്കാരും ഒരേ തരക്കാരും . ഇതിൽ ആരായിരിക്കും പുനർജ്ജൻമമെടുത്ത നമ്മുടെ ഉണ്ണി . കൂടല്ലൂർ നമ്പൂതിരി ഓരോ ഉണ്ണിയേയും സൂക്ഷിച്ചു നോക്കി . ശക്തമായ ഹൃദയസ്പന്ദനത്തോടെ .......🙏🏻
(തുടരും )
കടപ്പാട് : തിരൂർ ദിനേശ്