20/02/2026
ഉത്സവബലി ദര്‍ശ്ശനം സര്‍വ്വദേവതാനുഗ്രഹകാരകം
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ് ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്. ക്ഷേത്രത്തില്‍ അദൃശ്യമായി നിലകൊണ്ട് ദര്‍ശനത്തിനെത്തുന്ന ഭക്‌തജനങ്ങളെ അനുഗ്രഹിയ്‌ക്കുകയും ക്ഷേത്രത്തിന് ചൈതന്യം ഉണ്ടാക്കുവാനായി ക്ഷേത്രേശനെ സഹായിക്കുകയും ചെയ്യുന്നവരാണ് ഈ ദേവീദേവന്മാര്‍. മഹാദേവരുടെ ഭൂതഗണങ്ങളെ മുഴുവന്‍ പാണികൊട്ടി മന്ത്രപുരസ്സരം ആവാഹിച്ച് വരുത്തുന്നു. ക്ഷേത്രത്തിന്റെ സമഗ്രമായ മേല്‍നോട്ടം വഹിക്കുന്ന ക്ഷേത്രപാലകന് ബലിതൂവുന്നതോടെയാണ് ഉത്സവബലി ചടങ്ങുകള്‍ക്ക് സമാപനമാകുക. രാവിലെ 11:30നു ആരംഭിക്കുന്ന ഉത്സവബലി ചടങ്ങുകള്‍ 2 വരെ നീളും. 12:30മുതല്‍ ഭക്തര്‍ക്ക് ഉത്സവബലി ദര്‍ശ്ശിക്കാം.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കണ്ഠരര് രാജീവരരുടെ പ്രതിനിധിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ്` ഉത്സവബലി ചടങ്ങുകള്‍. നാലമ്പലത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ മഹാദേവനേ എഴുന്നെള്ളിച്ചിരുത്തിയാണ് ചടങ്ങുകള്‍. മുപ്പത്തിമുക്കോടി ദേവന്‍മാരും ഭഗവത്‌ദര്‍ശനത്തിന് ഈ സമയത്ത് എത്തുമെന്നാണ് സങ്കല്‍പ്പം. അതുകൊണ്ടുതന്നെ ഉത്സവബലി ദര്‍ശ്ശനം മോക്ഷപ്രദായകവും സര്‍വ്വാനുഗ്രഹപ്രദവുമാണ്.
ബലിക്കല്ലുകള്‍: ക്ഷേത്രത്തിലെ ബലിക്കല്ലുകള്‍ സൂചിപ്പിക്കുന്നത് അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്. കിഴക്കിന്റെ ദേവനായ ഇന്ദ്രനാണ് കിഴക്കുവശത്ത്. തെക്ക് കിഴക്ക് അഗ്നിദേവന്റെ ബലിക്കല്ലാണ് വേണ്ടത്. യമദേവനാണ് തെക്ക്‌വശത്തിന്റെ അധിപന്‍. തെക്കു പടിഞ്ഞാറ് ബലിക്കല്ലില്‍ ആവേശിക്കേണ്ടത് ആ ദിക്കിന്റെ ദേവനായ നിരൃതിയെയാണ്. വരുണന്‍ പടിഞ്ഞാറുദിക്കിലും, വായുദേവന്‍ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക്‌ദിശയുടെ അധിപന്‍ കുബേരനാണെങ്കിലും ക്ഷേത്രങ്ങളില്‍ വടക്കുഭാഗത്ത് ബലിക്കല്ലിന്റെ അധിപന്‍ സോമനാണ്. അതിനാല്‍ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരില്‍ നിന്നും വേറിട്ട് സോമിനു കൊടുത്തിരിക്കുന്നു. വടക്ക് കിഴക്ക് ഈശാനനാണ്. ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകള്‍ കൂടിയുണ്ട്. മുകളിലെ ദിക്കിന്റെ അധിപന്‍ ബ്രഹ്മാവാണ്. അതിനാല്‍ ബ്രഹ്മാവിന് വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്‌കിഴക്കിനും ഇടയില്‍ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിന്റെ അധിപന്‍ അനന്തനാണ്. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകള്‍ക്കിടയിലാണ് അനന്തന്റെ ബലിക്കല്ലിന്റെ സ്ഥാനം.
ശ്രീബലി: തന്റെ ഭൂതഗണങ്ങള്‍ക്ക് നിവേദ്യം നല്‍കുന്നത് ഭഗവാന്‍ നേരിട്ട് കാണുകയാണ് ശീവേലിയുടെ ആന്തരാര്‍ത്ഥം എന്നാണ് സങ്കല്പം. അവര്‍ക്ക് നല്‍കുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലിയത്രെ. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങള്‍ക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേല്‍ശാന്തിയും ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ലിക്കുന്നത്. നാലമ്പലത്തിനുള്ളില്‍ അഷ്ടദിക്പാലകര്‍ക്കും, സപ്തമാതൃക്കള്‍ക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.
സപ്തമാതൃക്കള്‍: സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തില്‍” വിസ്തരിച്ച് പറയുന്നുണ്ട്. പ്രധാന എല്ലാ ക്ഷേത്രങ്ങളിലും സപ്തമാതൃ സങ്കല്പത്തില്‍ പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കല്‍ രൂപത്തില്‍ ഒന്‍പത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോള്‍ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദര്‍ശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രന്‍ എന്നിവരെയും പ്രതിഷ്ഠിക്കുന്നു. ഉത്സവബലി പൂജയില്‍ ഇവര്‍ക്ക് പ്രത്യേക പൂജാദികാര്യങ്ങള്‍ നടത്തുക പതിവുണ്ട്.
ഉത്സവബലി:ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങള്‍ക്കും മറ്റു ഭൂതഗണങ്ങള്‍ക്കും നിവേദ്യം അര്‍പ്പിക്കുന്നതാണ് ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാര്‍, കൈസ്ഥാനീയര്‍ എന്നിവര്‍ക്കും വസ്ത്രവും ദക്ഷിണയും നല്‍കുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്. ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയില്‍ നിരത്തിവയ്ക്കും. തുടര്‍ന്ന് ഇത് മൂന്നായി പകുത്ത്, ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞള്‍ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്. പിന്നീട് ഹവിസ്സ് പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേര്‍ത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണര്‍ത്തും. ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാര്‍, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകര്‍, ബ്രഹ്മാവ്, അനന്തന്‍, സപ്തമാതൃക്കള്‍, ഗണപതി, വീരഭദ്രന്‍ എന്നീ ദേവതകള്‍ക്കും അനുചരന്മാര്‍ക്കും ആദ്യഘട്ടത്തില്‍ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തില്‍ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കള്‍ക്ക് ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവല്‍. ഈ സമയത്തുമാത്രമാണ് ഭക്തര്‍ക്ക് ദര്‍ശനം നര്‍കാറുള്ളത്. കാണിക്ക അര്‍പ്പിച്ച് ഉത്സവബലിപൂജ തൊഴുതാല്‍ അഷ്ടൈശ്വര്യങ്ങള്‍ സിദ്ധിക്കുമെന്നാണ് വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന് പുറത്തുള്ള ബലിപീഠങ്ങളില്‍ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമര്‍പ്പണം വടക്കു ഭാഗത്ത് എത്തുമ്പോള്‍ ക്ഷേത്രപാലന് പാത്രത്തോടെ ബലി സമര്‍പ്പിക്കുന്നഉ. തുടര്‍ന്ന് ദേവനെ അകത്ത് എഴുന്നള്ളിച്ച് പൂജ നടത്തുന്നതോടെയാണ് ഉത്സവബലി പൂര്‍ണമാകുന്നു...
പൊന്നുതമ്പുരാന്റെ തിരുസനിധിയിൽ ഇന്ന് മുതൽ ഒൻപതാം ഉത്സവം വരെ എല്ലാ ദിവസവും ഉത്സവബലി ഉണ്ടായിരിക്കുന്നതാണ് (ഫെബ്രുവരി 26 വരെ )
ഓം നമഃ ശിവായ
കൂടുതൽ ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും, ക്ഷേത്രആചാരങ്ങളും പൂജാവിധികളും മനസിലാക്കുവാനും ദേവാധിദേവൻ ശ്രീമഹാദേവൻ പൂർണ്ണ അനുഗ്രഹകലയോടെ, പഞ്ചപ്രകാരതത്വത്തിൽ അതിഷ്ഠിതമായ വൈഭവത്തോടെയുള്ള മഹാക്ഷേത്രത്തിൽ കുടികൊള്ളുന്ന ശ്രീ അടൂർ പെരിങ്ങനാട് ത്രിച്ചേന്ദമംഗലം പൊന്നുതമ്പുരാന്റെ തൃപ്പാദങ്ങളിൽ ഭകത്യാദരപൂർവ്വം സമർപ്പിച്ചിരിക്കുന്ന https://www.facebook.com/trichendamangalammahadevan എന്ന ഈപജ് ലൈക് ചെയ്യുക...ഷെയർ ചെയ്യുക.