10/28/2023
Good morning
"മരുഭൂമിയിൽ ഹ്യദ്യമായി സംസാരിക്കുന്ന ദൈവം"
ഏലീയാവിൻ്റെ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ വന്നപ്പോൾ ഏലീയാവു ബേർശബെ മരുഭൂമിയിലേക്കു ഓടിപ്പോയി. അവിടെ വച്ചു ദൈവം ഏലീയാവിനോടു ഹ്യദ്യമായി സംസാരിച്ചു. ദൂതന്മാരെ ഭക്ഷണത്തിനായി ഒരുക്കി. ദൈവം നമ്മോടു ഹ്യദ്യമായി സംസാരിക്കുന്നതു ജീവിതത്തിലെ മരുഭൂമിപോലെയുള്ള
ഉണങ്ങിയതും വരണ്ടതുമായ അനുഭവങ്ങളിൽ കൂടി കടന്നുപോകുമ്പോഴാണു.
യിസ്രായേൽ മരുഭൂമിയനുഭവങ്ങളിൽ കൂടി കടന്നപ്പോൾ ദൈവസാന്നിധ്യം
ഉണ്ടായി. ഹോശേയ പ്രവാചകൻ
മുഖാന്തിരം യഹോവ അരുളിച്ചെയ്തു.
"അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.
അവിടെനിന്നു ഞാൻ അവൾക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർതാഴ്വരയെയും കൊടുക്കും.
ഹോശേയ 2:14,15
വേദനകളുടെ തീവ്രതകളിൽ,
കഷ്ടതകളുടെ മൂർദ്ധന്യത്തിൽ
ഹ്യദ്യമായി ദൈവം നമ്മോടു സംസാരിക്കും. യാക്കോബ് ഏകനായി, ദു:ഖിച്ചു,കല്ലിനെ തലയിണയാക്കി വച്ചുറങ്ങുമ്പോഴാണു ദൈവദർശനം കാണുന്നതു.
ആത്മീയമായ ജീവിതത്തിൽ ഉന്നതനിലവാരം പുലർത്തിയ
ഭക്തന്മാരെല്ലാം
മരുഭൂമിയനുഭവത്തിൽ കൂടി കടന്നുപോയവരാണു. യോഹന്നാൻ സ്നാപകനു ദൈവത്തിന്റെ അരുളപ്പാടു ലഭിച്ചതു മരുഭൂമിയിൽ നിന്നാണു.
'ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കുംകാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.
ലൂക്കൊസ് 3:2
ഈ അരുളപ്പാടു ലഭിച്ചപ്പോൾ യേശു സാക്ഷാൽ ദൈവത്തിന്റെ
പുത്രനെന്നും ലോകത്തിൻ്റെ പാപം ചുമക്കുന്ന കുഞ്ഞാടാണെന്നും അവൻ്റെ ചെരിപ്പിന്റെ വാർ അഴിപ്പാനുള്ള
യോഗ്യത തനിക്കില്ലെന്നും യോഹന്നാൻ സ്നാപകൻ വിളിച്ചു പറഞ്ഞു. ജീവിതത്തിലെ മരുഭൂമിയനുഭവങ്ങൾ ദൈവം നമ്മോടു ഹ്യദ്യമായി സംസാരിക്കുവാനാണു. മാത്രമല്ല
ദൈവത്തിന്റെ അരുളപ്പാടുകൾ
ലഭിക്കുന്നതിനാണു.
ചിലപ്പോൾ ജീവിതത്തിലെ മരുഭൂമിയനുഭവങ്ങൾ
നമ്മെ നല്ല പരിശീലകരാക്കിമാറ്റും. മരുഭൂമിയനുഭവങ്ങളിൽ കൂടി
നാം കൊള്ളാകുന്നവരായി മാറും.
ദാവീദിൻ്റെ ആടുകളെ മേച്ചുകൊണ്ടുള്ള ജീവിതം ഒരു
പരിശീലനക്കളരിയായിരുന്നു.
ആടുകളെ കൊല്ലുവാൻ വന്ന സിംഹത്തേയും കരടിയേയും കൊല്ലുവാൻ ദാവീദിനു കഴിഞ്ഞു. ഈ പരിശീലനം ഫെലസ്ത്യമല്ലനായ
ഗോല്യാത്തിനെ നിഷ്പ്രയാസം
കൊല്ലുവാൻ ദാവീദിനെ പ്രാപ്തനാക്കി.
മോശെ തൻ്റെ അമ്മാവിയപ്പൻ്റെ ആടുകളെ നാല്പതു വർഷം മേയ്ച്ചു നടന്നു.
അതു മോശെയുടെ പരിശീലനകാലമായിരുന്നു. കോപിഷ്ടനായിരുന്ന മോശെയെ
ഈ മരുഭൂവാസം ഭൂവിലെ
ഏറ്റവും സൗമ്യനായ മനുഷ്യൻ എന്നു ദൈവം പറയത്തക്ക വിധത്തിൽ മാറ്റിയെടുത്തു.
ജീവിതത്തിലെ കനത്ത മരുഭൂമിയനുഭവങ്ങൾ നമ്മെ തളർത്തരുതു.
മരുഭൂമിയനുഭവങ്ങളിൽ ഉയരത്തിൽ നിന്നും ശക്തിയിറങ്ങി മരുഭൂമിയെ നീരോട്ടമുള്ള ഒരു
പൂങ്കാവനമാക്കും.
" ഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നേ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.
യെശയ്യാവു 32:15
ഹാഗാറിനു മരുഭൂമിയിൽ നീരുറവയെ തുറന്ന ദൈവം നമുക്കും നീരുറവയെ തുറക്കും.
മരുഭൂമിയിൽ ചാരുവാൻ നമുക്കു നമ്മുടെ പ്രിയൻ്റെ മാർവ്വിടമുണ്ടു. ജ്ഞാനികളിൽ
ജ്ഞാനിയായ ശലോമോൻ
തൻ്റെ ഉത്തമഗീതത്തിൽ പ്രാണപ്രിയനായ യേശുവിന്റെ
മാറിൽ ചാരി നിൽക്കുന്ന മണവാട്ടിയെ കണ്ടു പറഞ്ഞു.
' മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെമേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ?
ഉത്തമഗീതം 8:5
ജീവിതത്തിലെ മരുഭൂമിയനുഭവങ്ങൾ കണ്ടു
ആടിയുലയേണ്ട..നമ്മോടു ഹ്യദ്യമായി നമ്മുടെ അരുമനാഥൻ
മരുഭൂമിയനുഭവങ്ങളിൽ സംസാരിക്കും. നാം
ദൈവശബ്ദം കേൾക്കും. നമുക്കു ദർശനങ്ങളും അരുളപ്പാടും ലഭിക്കും. ഒടുവിൽ പ്രിയൻ്റെ മാറിൽ ചാരി നാം നിൽക്കുന്ന ഭാഗ്യനാൾ എത്രയും വേഗം സമാഗതമാകും.
"നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവൻ ആർ? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ചു തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ.
യെശയ്യാവു 50:10
Have a blessed and joyful day