21/03/2026
അജയ് തറയിലും സണ്ണി കപിക്കാടും പിന്നെ മതപരിവർത്തനവും.
ദേവസ്വംബോർഡ് മുൻ അംഗം അജയ് തറയിൽ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ സാമൂഹിക ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാടിനെയും അദ്ദേഹത്തിൻ്റെ മാതാപിതാക്കളെയും വംശീയമായി അധിക്ഷേപിച്ചിരിക്കുകയാണ്. സണ്ണിയുടെ മാതാപിതാക്കൾ പണം വാങ്ങി ക്രൈസ്തവ മതത്തിലേക്ക് മതം മാറിയെന്നും പിന്നീട് ജോലി കിട്ടാൻ വേണ്ടി സണ്ണി തിരിച്ചു ഹിന്ദുമതത്തിലേക്ക് പുന:മതപരിവർത്തനം ചെയ്തെന്നും ആണ് ആരോപണം. അതുകൊണ്ട് സണ്ണി ഹിന്ദുവല്ല എന്നും പട്ടികജാതിയിൽ നിന്നും മതം മാറിയ ക്രിസ്ത്യാനിയാണെന്നും പണം തട്ടാൻ വേണ്ടിയാണ് അദ്ദേഹം തോൽക്കുന്ന സീറ്റിൽ മത്സരിക്കാൻ തയ്യാറായെന്നുമാണ് ആക്ഷേപം.
കോൺഗ്രസുകാരൻ അല്ലാത്ത കോൺഗ്രസ് വിമർശകനായ സണ്ണിക്ക് എങ്ങനെ സീറ്റ് കിട്ടുമെന്നും ഇദ്ദേഹം നക്സലൈറ്റ് ആയിരുന്നെന്നും പിന്നീട് ഇടതുപക്ഷ സഹയാത്രികൻ ആയെന്നും ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ ആളാണെന്നുമാണ് അജയ് തറയിലിൻ്റെ വാദം.
സണ്ണിയുടെ മാതാപിതാക്കൾക്ക് എന്താ മതം മാറാൻ അവകാശമില്ലേ?.
സണ്ണിക്ക് പുനമതപരിവർത്തനം ചെയ്യാൻ അവകാശമില്ലേ?.
*അജയ് തറയിൽ ഭരണഘടന വായിച്ചിട്ടില്ലേ*
മതപരിവർത്തനം ഈ രാജ്യത്ത് കുറ്റകരമായ ഒരു പ്രവൃത്തിയല്ല. രാജ്യത്തിൻ്റെ ഭരണഘടന നൽകുന്ന അവകാശമാണ്. ആർട്ടിക്കിൾ 14,15,17,19 സമത്വത്തിനും അയിത്തം ഇല്ലാതാക്കുന്നതിനും അഭിപ്രായം പറയാനും അവകാശം നൽകുന്നുണ്ട്. ആർട്ടിക്കിൾ 21 വ്യക്തി സ്വാതന്ത്ര്യം നൽകുന്നു. ആർട്ടിക്കിൾ 25,26 മതസ്വാതന്ത്ര്യം നൽകുന്നു. ആർക്കും മന:സാക്ഷിക്കും തങ്ങൾക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും മതസ്ഥാപനങ്ങൾ നടത്താനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. ആർട്ടിക്കിൾ 29,30 ന്യൂനപക്ഷങ്ങൾക്ക് ഉള്ള അവകാശങ്ങൾ ആണ്. ഇത് ആരുടെയും ഔദാര്യമല്ല. ഇഷമുള്ള മതം തെരഞ്ഞെടുക്കുന്നത് വ്യക്തി സ്വാതന്ത്ര്യം ആണ്.
അജയ് തറയിലിൻ്റെ പ്രസ്താവന ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കലാണ്. പ്രസ്താവന മതസ്പർദ്ധ ഉണ്ടാക്കുന്നതും അപര സമുദായത്തിന് മാനഹാനി ഉണ്ടാക്കുന്നതും ആണ്. പണം വാങ്ങി മതം മാറി എന്ന ആരോപണം മതിയായ തെളിവുകൾ ഇല്ലാതെയാണ് ഉന്നയിക്കുന്നത്. ആയതിനാൽ ഈ വിഷയത്തിൽ കേസ് എടുക്കാനുള്ള നിയമപരമായ സാധ്യത ഉണ്ട്.
*മതപരിവർത്തനത്തിൻ്റെ ചരിത്രവും വർത്തമാനവും*.
മതം മാറ്റം ഈ രാജ്യത്ത് ആദ്യം നടക്കുന്ന സംഭവമല്ല. അശോകൻ അനുയായികളുമായി ബുദ്ധമതത്തിലേക്ക് മതം മാറിയിട്ടുണ്ട്. മുഗൾ ചക്രവർത്തിമാരുടെ കാലത്ത് രജപുത്രന്മാർ ഇസ്‌ലാമിലേക്ക് മാറിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മതംമാറ്റം 1956 ഒക്ടോബർ 14 ന് 6 ലക്ഷം അനുയായികളുമായി ഡോ. ബി ആർ അംബേദ്ക്കർ ബുദ്ധമതത്തിലേക്ക് മതം മാറിയതാണ്. അതിൻ്റെ വാർഷികത്തിൽ ലക്ഷക്കണക്കിന് ആളുകൾ മതം മാറി. വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധിയുടെ സാന്നിധ്യത്തിൽ "ഞാൻ ഹിന്ദുവായി ജനിച്ചു ഹിന്ദുവായി മരിക്കില്ല " എന്ന പ്രഖ്യാപനം നടത്തിയത്. അദ്ദേഹത്തിൻ്റെ എന്തുകൊണ്ട് ഞാൻ ഹിന്ദുമതം വിട്ടു?, അധഃസ്ഥിതർ ഹിന്ദുക്കൾ അല്ല?, ഹിന്ദുമതത്തിലെ പ്രഹേളികകൾ, Annihilation of caste എന്നീ പുസ്തകങ്ങൾ വായിക്കുക. മതം മാറ്റത്തെ സാമൂഹിക വിമോചനത്തിൻ്റെ ഉപകരണമായി പ്രയോഗിച്ച ആളാണ് ഡോ. അംബേദ്ക്കർ.
തമിഴ് നാട്ടിലെ ഒരു ഗ്രാമം( റഹമത്തുള്ള ഗ്രാമം) മുഴുവൻ ഇസ്‌ലാമിലേക്ക് മാറിയിരുന്നു. ഗാന്ധിയുടെ മകൻ ഹരിലാൽ ഇസ്‌ലാം മതം സ്വീകരിച്ചു. ബാലചന്ദ്രൻ ചുള്ളിക്കാട് ബുദ്ധമതവും മാധവിക്കുട്ടി ഇസ്‌ലാം മതവും അക്ബർ അലി ഹിന്ദുമതവും(രാമസിംഹൻ) സ്വീകരിച്ചിരുന്നു. ഇതൊക്കെ വ്യക്തികളുടെ സ്വാതന്ത്ര്യം ആണ്. അതിന് അജയ് തറയിലിൻ്റെ അനുവാദം വേണ്ട.
*ഈഴവർ എന്തുകൊണ്ട് മതം മാറി എന്നറിയാമോ?*
രാജ്യത്തെ പിന്നോക്ക - ദലിത് - ആദിവാസി - ഗോത്ര വിഭാഗങ്ങൾ ക്രൈസ്തവ മതം സ്വീകരിക്കാൻ ഉണ്ടായ സാമുഹിക - രാഷ്ട്രീയ സാഹചര്യം ചരിത്ര ബോധമുള്ള എല്ലാവർക്കും അറിയാം. വർണ്ണ വ്യവസ്ഥയുടെ അതിക്രൂരമായ അടിച്ചമർത്തൽ അനുഭവിച്ച അടിമ ജനത ആത്മാഭിമാനം തേടി ക്രൈസ്തവ മതം സ്വീകരിക്കുകയായിരുന്നു. പാമ്പിനും പട്ടിക്കും പൂച്ചയ്ക്കും പാമ്പിനും പഴുതാരക്കും സ്വാതന്ത്ര്യമുള്ള നാട്ടിൽ വഴിനടക്കാനും മാറ് മറക്കാനും പള്ളിക്കൂടത്തിൽ കയറാനും ഇഷ്ട ദേവനെ ദർശിക്കാനും വിലക്കപ്പെട്ടിരുന്നു. മനുവാദി നിയമങ്ങളുടെ ഉരുക്കുമുഷ്ടിയിൽ ഞെരിഞ്ഞമർന്ന അടിയാള സമൂഹം അവരെ സഹോദരനായി കണ്ട മതത്തെ ആശ്ലേഷിക്കുന്നതിൽ എന്താണു തെറ്റുള്ളത്.
മതം മാറ്റത്തെ ശ്രീനാരായണ ഗുരു അംഗീകരിച്ചിരുന്നു.
1925 മാർച്ചിൽ നടന്ന ഗാന്ധി ഗുരു കൂടിക്കാഴ്ചയിൽ
മതപരിവർത്തനം ചർച്ചയായി.
ഗാന്ധി ചോദിച്ചു,
അദ്ധ്യാത്മികമായ മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്നു സ്വാമി വിചാരിക്കുന്നുണ്ടോ...
ഗുരുവിൻ്റെ ഉത്തരം, ഇതര മതങ്ങളിലും മോക്ഷമാർഗ്ഗം ഉണ്ടല്ലോ എന്നായിരുന്നു.
ഗാന്ധിയുടെ അടുത്ത ചോദ്യം, മതപരിവര്‍ത്തനം ചെയ്യണമെന്നും സ്വാതന്ത്ര്യലബ്ധിക്ക് അതാണ് ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവാദം നല്‍കുന്നുണ്ടോ?
ഗുരുവിൻ്റെ ഉത്തരം: മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്.അതു കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നന്നെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനില്ല എന്നതായിരുന്നു. 1925 ൽ സി വി കുഞ്ഞിരാമനുമായി നടത്തിയ അഭിമുഖത്തിൽ " ഹിന്ദുമതം എന്നൊരു മതം തന്നെ ഇല്ലല്ലോ" എന്ന് ഗുരു പറയുന്നുണ്ട്. രാമാദികളുടെ കാലത്ത് ആയിരുന്നെങ്കിൽ എനിക്ക് ശമ്പുകൻ്റെ ഗതി വരുമായിരുന്നു എന്ന് ഗുരു പറഞ്ഞിട്ടുണ്ട്.
"ഗുരുവിനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തിപ്പിക്കാൻ വന്ന വ്യക്തിയോട് "നാം നേരത്തെ തന്നെ ക്രിസ്തുവിലാണല്ലോ " എന്ന ഗുരുവിന്റെ മറുപടി ശ്രദ്ധേയമാണ്.
ലോകമഹായുദ്ധത്തിൽ ബ്രിട്ടൺ ജയിക്കാൻ നമ്മൾ പ്രാർത്ഥിക്കണം നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ് എന്ന് ഗുരു പറയുന്നുണ്ട്. സനാതന വാദികൾ നാട് ഭരിച്ചാൽ അവർ മനുസ്മൃതി നോക്കിയല്ലെ നാട് ഭരിക്കുക എന്നും അവിടെ നമുക്ക് നീതി കിട്ടുമോയെന്നും ഗുരു പറയുന്നുണ്ട്.
1091 ഇടവം 15 നാണ് നമുക്ക് ജാതിയില്ല എന്ന വിളംബരം ഗുരു പ്രബുദ്ധകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചത്.
" നാം ജാതി മതഭേദങ്ങള്‍ വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍ പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍നിന്നും മേല്‍ പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലിലും ചേര്‍ക്കു എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു".
തൻ്റെ അനുകമ്പാ ദശകത്തിൽ ഗുരു ക്രിസ്തുവിനെ " പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ? എന്ന് പരമർശിക്കുന്നുണ്ട്.
മലയാളത്തിലെ ആദ്യകാലനോവലുകളിൽ ഒന്നായ പോത്തേരി കുഞ്ഞമ്പു എഴുതിയ സരസ്വതീവിജയം(1892 ജനുവരി 1) ജാതിനിർണ്ണയത്തിന്റെ ക്രൂരതകളും മതംമാറ്റത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.
ഡോ. അംബേദ്ക്കർ എഴുതിയ വാല്യങ്ങളിൽ ദളിതരുടെ മതം മാറ്റത്തെ പിന്തുണക്കുന്നുണ്ട്(Dr. B R Ambedkar: writings & speeches) സ്കോട്ടിഷ് മിഷനറിമാരൂമായി ഡോ. അംബേദ്ക്കറിന് നല്ല ബന്ധം ഉണ്ടായിരുന്നു.
സഹോദരൻ അയ്യപ്പൻ പറയുന്നത് " ഒരു അടിമ കാലപ്പഴക്കം കൊണ്ട് ചങ്ങല തൻ്റെ സ്വന്തം ആണെന്ന് പറയുന്നത് പോലെ ആണ് ഈഴവൻ ഹിന്ദു എന്ന് പറയുന്നത് എന്നാണ്". സി കേശവൻ്റെ ആത്മകഥ(ജീവിത സമരം) വായിച്ചാൽ കാര്യങ്ങൾ ബോധ്യപ്പെടും. അദ്ദേഹം പറയുന്നു, 110 കരങ്ങൾ പിരിച്ച നാടായിരുന്നു ഇത്. സവർണ്ണരുടെ പീഡനങ്ങളിൽ നിന്നും രക്ഷപെടാൻ വേണ്ടി ദലിതർ സമത്വ ദർശനം തേടി പോയെങ്കിൽ തെറ്റ് എന്താണ്..".
കേരളാ കൗമുദി പത്രാധിപരും SNDP മുൻ സെക്രട്ടറി ആയിരുന്ന സി വി കുഞ്ഞിരാമൻ 1936 -ൽ കോട്ടയം സിഎംഎസ് പ്രസിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ച " ഈഴവ മതപരിവർത്തന സംരംഭം" എന്ന ലഘുലേഖ വായിക്കണം. ഈഴവർ എന്തുകൊണ്ട് മതംമാറണം എന്ന് വിശദീകരിക്കുന്നുണ്ട്. ടി കെ മാധവന് എതിരെ ഉള്ള ക്ഷേത്രാശുദ്ധി കേസിനെ കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. ഇ. മാധവൻ എഴുതിയ " സ്വതന്ത്ര സമുദായം" എന്ന പുസ്തകത്തിൻ്റെ ഒരധ്യായം " ഈഴവർ ഹിന്ദുക്കൾ അല്ല" എന്നതാണ്( ഇ. മാധവൻ, സഖാവ് ബിനോയ് വിശ്വത്തിൻ്റെ അമ്മയുടെ പിതാവ് ആണ്).
"ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും, അവരുടെ കാരുണ്യം കൊണ്ട് സിദ്ധിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും, ഫലമായിട്ടാണ് അ:ധക്യതർ അല്പാല്പമായിട്ടെങ്കിലും ഉണരുവാനും ഉയരുവാനും തുടങ്ങിയത്. ഹിന്ദുക്കളുടെ മർദ്ദനവും അവരുടെ മതവും തങ്ങളെ എത്ര അഗാധമായ നാശഗർത്തത്തിലേക്കാഴ്ത്തിയിട്ടിരിക്കുന്നു എന്ന ബോധം അവരിലുണ്ടായത് അപ്പോഴാണ്. അത് മുതൽ തങ്ങളെ ചവിട്ടുന്ന കാലുകൾ തട്ടി മാറ്റുവാനുള്ള ശ്രമവും ക്രമസ്സ: അധ:ക്യതർ ആരംഭിച്ചു. വിദ്യാഭ്യാസവും, സ്വാതന്ത്ര്യ ബോധവും ഏറുന്തോറും ഈ ശ്രമത്തിനു ശക്തി കുടിയും വന്നു. ഇതിന്റെ ഫലമായി, വെറും ഹിന്ദു മാഹാത്മ്യം പാടുകയോ, അധക്യതരുടെ നേരെ കണ്ണുരുട്ടി കാണിക്കുകയും ചെയ്‌താൽ മാത്രം പോരാ എന്ന ബോധം ജാതി ഹിന്ദുക്കളിലും ഉണ്ടായി. ഈ ബോധത്തിന്റെ പ്രേരണയാൽ ആവിർഭവിച്ച ഒരു പ്രസ്ഥാനമാണ് അധ:ക്യതോദ്ധാരണം."(സ്വതന്ത്ര സമുദായം, പേജ്: 80)
തിരുവിതാംകൂർ ഹൈക്കോടതി വക്കീൽ സി മാധവൻ പിള്ള 1930 ൽ എഴുതിയ "18 ലക്ഷം ഈഴവർക്ക് ക്രിസ്ത്യാനിത്വമല്ലാതെ വേറെ ഗത്യന്തരമില്ല" എന്ന ലേഖനം പ്രസക്തമാണ്.
ഈ വി രാമസ്വാമി നായ്‌കർ എഴുതിയ " എന്തുകൊണ്ട് ഞാൻ ഹിന്ദുവല്ല" എന്ന പുസ്തകം, കാഞ്ജലയ്യ എഴുതിയ why I am not a Hindhu? എന്ന പുസ്തകവും വായിക്കണം. ഇതൊക്കെ താങ്കളുടെ പൂർവ്വികർ എഴുതിയ പുസ്തകങ്ങൾ ആണ്.
*ഈഴവ സഭകളുടെ ചരിത്രം അറിയാമോ?*
ദലിത് - നാടാർ വിഭാഗങ്ങൾ മാത്രമല്ല, ഈഴവരും വ്യാപകമായി തിരുവിതാംകൂർ, കൊച്ചി ഭാഗത്ത് മതം മാറിയിരുന്നു. പോർട്ടുഗീസ്, ഡച്ച്കാരുടെ കാലത്ത് തന്നെ ഈഴവർ ലാറ്റിൻ സഭയിൽ ചേർന്നിരുന്നു. അതുപോലെ പുളിങ്കുന്ന്, തലവടി, കാവാലം,മുട്ടാർ, ചമ്പക്കുളം, എടത്വ, കുട്ടനാട് മേഖലകളിൽ ഈഴവർ കൂട്ടത്തോടെ മതം മാറിയിരുന്നു( 1920 ജൂലൈ 8, മിതവാദി പത്രത്തിൻ്റെ മുഖപ്രസംഗം). " തിരുവിതാംകൂർ - കൊച്ചി പ്രദേശങ്ങളിൽ കാണുന്ന പകുതി മുക്കാലും ആളുകൾ നമ്മുടെ സമുദായത്തിൽ നിന്നും പോർട്ടുഗീസ്, ഡച്ച് കാലത്ത് മതം മാറിയവരാണെന്ന്.." പി ഭാസ്കരനൂണ്ണി പറയുന്നു.
1840 ന് ശേഷം സിഎംഎസ് മിഷനറിമാർ ഈഴവരുടെ ഇടയിൽ പ്രവർത്തിക്കാൻ തുടങ്ങി( ഗുരു ജനിക്കുന്നതിന് മുമ്പ് ആണ്).1850 കളിൽ വലിയ ഒഴുക്ക് തന്നെ ഉണ്ടായി. 1887 ൽ ഒരു ഈഴവനെ സിഎംഎസ് മിഷനറിമാർ പുരോഹിതനാക്കുന്നുണ്ട് എന്ന് റോബിൻ ജഫ്രി പറയുന്നുണ്ട്. മാവേലിക്കര - കായംകുളം- കരുനാഗപ്പള്ളി ഭാഗത്ത് ശക്തമായ പ്രവർത്തനമാണ് ജോസഫ് പീറ്റിൻ്റെ നേതൃത്വത്തിൽ നടന്നത്. 1875 ൽ സിഎംഎസ് മിഷനിൽ 4500 ഈഴവ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. ചേപ്പാട്,പുതുപള്ളി, കൃഷ്ണപുരം, ഞക്കനാൽ, കന്നേറ്റി, കറ്റാനം, ഭവാനിക്കര, ക്ലാപ്പന, ആയിരംതെങ്ങ് ഭാഗത്ത് ഈഴവ സഭകൾ ഉണ്ടായിരുന്നു. ഇവരെ തെക്കൻ ഇടവകകൾ/ തെക്കൻമാർ എന്നും വിളിച്ചിരുന്നു. ഈഴവർ കൂട്ടത്തോടെ സിഎംഎസ് മിഷനിൽ ചേരുന്നത് കണ്ടപ്പോൾ കുപിതിരായ സവർണ്ണർ CMS എന്നാൽ "ചോവൻ മാമോദീസ മുങ്ങിയ സഭ" എന്ന പരിഹാസ പേരിട്ട് വിളിച്ചു.
പൂവത്തൂർ, ഇലന്തൂർ, തെക്കൻ പുതുപള്ളി, ചങ്ങനാശേരി, പന്തളം, തുരുത്തി, ആർപ്പൂക്കര, കൂത്താട്ടുകുളം, ത്രിശൂർ, ഇരിങ്ങാലക്കുട ഇവിടെല്ലാം ഈഴവ സഭകൾ ഉണ്ടായിരുന്നു. മധ്യ കേരളാ മഹായിടവകയിലെ എല്ലാ പള്ളികളിലും ഈഴവ ക്രിസ്ത്യാനികൾ ഉണ്ടെന്ന് ഡോ.വിനിൽ പോൾ പറയുന്നുണ്ട്( ലേഖനം, മാധ്യമം).
1851 ൽ തിരുവല്ല, തുകലശേരി പള്ളിയിൽ ചെറിയാൻ എന്നു പേരുള്ള ഈഴവ ക്രിസ്ത്യാനി തിരുവല്ലാ ക്ഷേത്ര റോഡിലൂടെ നടന്നത് വിവാദം ആകുന്നുണ്ട്. ഈഴവൻ ക്രിസ്ത്യാനി ആയാൽ അയിത്തം മാറില്ല എന്ന് തിരുവിതാംകൂർ സർക്കാർ ഓർഡർ പുറപ്പെടുവിക്കുന്നുണ്ട്. ഇത് ലംഘിച്ച് റോഡിലൂടെ നടന്ന ജിനോ എന്ന ഈഴവ ക്രിസ്ത്യാനി ആയ യുവാവിനെ ബ്രാഹ്മണർ മർദ്ദിച്ചു. ധനികനായ ഒരു ഈഴവൻ ആലുംമൂട്ടിൽ ചാന്നാൻ കാറിൽ പോകുമ്പോൾ ക്ഷേത്രത്തിൻ്റെ മുന്നിൽ എത്തുമ്പോൾ നായർ ഡ്രൈവർ ആകും. ഈഴവനായ ചാന്നാൻ ഇറങ്ങി ഊടുവഴിയിലൂടെ നടക്കും. ഇതായിരുന്നു പണമുള്ള ഈഴവൻ്റെയും അവസ്ഥ.
1850 ൽ മിഷനറി ഹാർലിയുടെ നേതൃത്വത്തിൽ മതം മാറിയ ഈഴവർ പള്ളിയിൽ എത്തി കുടുമ മുറിക്കുമായിരുന്നു. ഇതുപോലെ കാവാലം, ചങ്ങനാശേരി,പന്തളം, ആർപ്പൂക്കര പള്ളികളിലും കുടുമ മുറിച്ചിരുന്നു.
1852 ൽ മതം മാറിയ ഈഴവർ കക്കാ നീറ്റ് നിർത്തിയത് കൊണ്ട് ഉദ്യോഗസ്ഥർ അവരെ ജയിലിൽ അടച്ചിരുന്നു. മിഷനറി ജോസഫ് പീറ്റ് ആണ് അവരെ ജയിലിൽ നിന്നും ഇറക്കിയത്. 1853ൽ കരുനാഗപ്പള്ളിയിൽ ഒരു തഹസിൽദാർ ഈഴവ യുവതിയെ പരസ്യമായി അപമാനിച്ച ചരിത്രമുണ്ട്.
മതം മാറിയ ഈഴവ ക്രിസ്ത്യാനികൾ പുലയ ക്രിസ്ത്യാനികളോടൊപ്പം പ്രാർഥന കഴിക്കാൻ മടിച്ചിരുന്നു. നായന്മാരുമായി സമ്പർക്കം പുലർത്താൻ ഇത് തടസ്സം ആണെന്ന് പറഞ്ഞു അവർ വേറെ ഷെഡ്ഡ് ഉണ്ടാക്കി മാറി കൂടി( സാമുവേൽ മെറ്റീർ).
ഡോ. പൽപ്പുവിൻ്റെ പിതാവിനെ ഇംഗ്ലിഷ് പഠിപ്പിച്ചത് മിഷനറിമാരാണ്. പി ടി പപ്പുവിൻ്റെ ജോലി നിഷേധിച്ചു. ഡോ.പൽപ്പുവിനോട് തെങ്ങ് ചെത്താൻ പോകാൻ പറഞ്ഞു, അതാണ് ഈ നാട്.
1872 ൽ ചിറയിൻകീഴ് സർക്കാർ സ്കൂളിൽ ഈഴവ കുട്ടികൾക്ക് പ്രവേശനം നൽകിയില്ല. അവിടെ ഓടിയെത്തിയ മിഷനറി സാമുവേൽ മെറ്റീർ 50 ഈഴവ കുട്ടികൾക്ക് വേണ്ടി മാത്രം എൽഎംഎസ് സ്കൂൾ സ്ഥാപിച്ചു. 1891 ൽ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന 30 ഈഴവർ ഉണ്ടായിരുന്നെന്ന് റോബിൻ ജെഫ്രി പറയുന്നുണ്ട്. ഇവരെ മിഷനറിമാരാണ് പഠിപ്പിച്ചത്.
1921ൽ ഈഴവർക്ക് വേണ്ടി കരപ്പുറം മിഷൻ എന്ന മിഷൻ തന്നെ ഉണ്ടായിരുന്നു( നേമം മിഷൻ(നായർ), തീരദേശ മിഷൻ, കൊയ്ത്ത് മിഷൻ, കണ്ണൂരിൽ ഫാദർ കെയ്റോണിയുടെ പുലയ മിഷൻ ഇങ്ങനെ പല മിഷൻ ഉണ്ടായിരുന്നു). സിഎംഎസ് ബിഷപ്പ് എഡ്വേഡ് മൂർ ഈഴവ മതപരിവർത്തനത്തെ പറ്റി ലഘുലേഖ തന്നെ ഇറക്കി. എം സി കുട്ടൻ്റെ നേതൃത്വത്തിൽ ഈഴവ യുവാക്കൾ ദേശാഭിമാനിയിലൂടെ സിഎംഎസ് മിഷനറിമാരോട് അഭ്യർത്ഥന തന്നെ നടത്തി. 1926 ൽ ആലപ്പുഴ ക്രൈസ്റ്റ് പള്ളിയിൽ കുട്ടനും ഭാര്യയും ഏബ്രഹാം - സാറാ എന്ന പേരിട്ട് മതം മാറി. K C കുട്ടൻ എന്ന മറ്റൊരു നേതാവ് സിഖ് മതത്തിൽ ചേർന്നു.
1936 ഫെബ്രുവരി ചേർന്ന SNDP എക്സിക്യൂട്ടീവ് യോഗത്തിൽ നാലിനെതിരെ 26 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ക്രിസ്തുമതം സ്വീകരിക്കാൻ തീരുമാനിച്ചു. അയ്യപ്പനും സി കൃഷ്ണനും ബുദ്ധമതത്തോട് ആയിരുന്നു താൽപര്യം. സി കൃഷ്ണൻ പിന്നീട് ബുദ്ധമതത്തിൽ ചേർന്നു. തൻ്റെ മകൻ ജർമ്മൻ യുവതിയെ ആണ് വിവാഹം ചെയ്തത്.
സി വി കുഞ്ഞിരാമനും ടി കെ മാധവനും ക്രൈസ്തവ മതത്തോട് ആയിരുന്നു താൽപര്യം. 1936 മാർച്ച് 9 ന് സി വി കുഞ്ഞിരാമൻ മാരാമൺ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു. 1936 മാർച്ച് 17 ന് സി വി കുഞ്ഞിരാമൻ ഈഴവ നേതാക്കളുമായി കോട്ടയത്ത് ആഗ്ലിക്കൻ കത്തീഡ്രലിൽ പ്രാർഥനയിൽ സംബന്ധിച്ചു. 1936 ജൂലൈ പത്തിന് കോട്ടയത്ത് ചേർന്ന യോഗം ഹിന്ദുമതം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിനിടെ ശ്രീനാരായണ ഗുരുവിൻ്റെ സഹോദരൻ്റെ മകൻ യാക്കോബായ സഭയിൽ ചേർന്നത് വിവാദമായി. ഈഴവ നേതാക്കന്മാരുടെ കൂട്ടത്തോടെ ഉള്ള മതംമാറ്റം ബിഷപ്പ് മൂർ, ബിഷപ്പ് അസറിയ എന്നിവർ ചേർന്നാണ് എതിർത്തത്.
ഈ മതമാറ്റ ഭീഷണി മറികടക്കാനും ഈഴവരാദി പിന്നോക്ക - ദലിത് ജനതയെ ഹിന്ദുക്കൾ ആക്കാനും വേണ്ടി സർ സി പി രാമസ്വാമി അയ്യർ കണ്ടുപിടിച്ച കൗശലമാണ് , ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ നടത്തിയ 1936 നവംമ്പർ 12 ലെ ക്ഷേത്രപ്രവേശന വിളംബരം.
*ഇന്നും അയിത്തം തുടരുന്നു.*
" എൻ്റെ ജനനമാണ് എൻ്റെ മരണത്തിന് കാരണം" ഇത് പറഞ്ഞത് രോഹിത് വെമുല ആണ്. ഐജി ലക്ഷ്മണ, സി ടി സുകുമാരൻ ഐഎഎസ്, പി സി സനൽ കുമാർ ഐഎഎസ് ഇവരൊക്കെ ജാതി പീഡനം അനുഭവിച്ചിട്ടുണ്ട്. RLV രാമകൃഷ്ണൻ, മുൻ മന്ത്രി എം എ കുട്ടപ്പൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ജാതിയ അധിക്ഷേപം നേരിട്ടിട്ടുണ്ട്.
വർക്കലയിലെ ജാതിക്കുളം, പേരാമ്പ്ര സ്കൂളിൽ സാമ്പവ കുട്ടികളെ പ്രത്യേകം ഇരുത്തിയത്, വട്ടവടയിലെ പ്രത്യേക ബാർബർ ഷോപ്പ്, പാലക്കാട്ടുള്ള പ്രത്യേക പൈപ്പ് ഇതൊക്കെ കടുത്ത ജാതിവിവേചനങ്ങൾ ആയിരുന്നു. ദേവസ്വം മന്ത്രി ആയിരുന്ന കെ. രാധാകൃഷ്ണൻ ക്ഷേത്ര ഉൽഘാടന പരിപാടിയിൽ ജാതി വിവേചനം നേരിട്ടെന്ന് തുറന്നു പറഞ്ഞിരുന്നു.
ദേവസ്വം ബോർഡ് നിയമിച്ച
യഥുകൃഷ്ണൻ എന്ന ദലിത് പൂജാരിയെ യോഗക്ഷേമ സഭ ബഹിഷ്‌കരിച്ചത് നാം കണ്ടതാണ്. മേൽശാന്തിമാരായി മലയാളി ബ്രാഹ്മണർക്ക് മാത്രമാണ് അവകാശം. ദേവസ്വം ബോർഡ് അംഗമായിരുന്ന താങ്കൾ ദേവസ്ഥാനത്തെ ജനാധിപത്യവൽക്കരണത്തിന് വേണ്ടി എന്ത് ചെയ്തു. ശബരിമലയിലെ കൊടിമര പിരിവിൻ്റെ തിരക്കിൽ ഒന്നും ഓർത്തു കാണില്ല അല്ലെ.
*അജയ് തറയിലിൻ്റെ സമുദായത്തിന് ഇന്നും അയിത്തം*
ഈഴവനായ സുധികുമാർ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പൂജ ചെയ്താൽ ദേവി കോപിക്കുമെന്ന് പറഞ്ഞത് ക്ഷേത്ര ഭാരവാഹികൾ ആണ്. കുടൽ മാണിക്യം ക്ഷേത്രത്തിൽ ബാലൂ എന്ന ഈഴവൻ കഴകക്കാരൻ ആയപ്പോൾ തന്ത്രിമാർ കത്ത് നൽകി. ഈഴവൻ അമ്പലത്തിൽ മാല കെട്ടാൻ പാടില്ലായെന്ന്. ആനപ്പുറത്ത് കയറാൻ പൂണൂൽ നിർബന്ധം. ഊട്ടുപുരയിൽ ബ്രാഹ്മണർ മാത്രം. ചെണ്ട മേളത്തിൽ ജാതി. വേദിയിൽ സവർണ്ണരായ കലാകാരന്മാർ മാത്രം. ഇത് നടന്നത് പൂർണ്ണത്രയീശ ക്ഷേത്രത്തിലാണ്. സ്വന്തം സമുദായം ഇന്നും ജാതി വിവേചനം നേരിടുന്നത് തറയിൽ കാണുന്നില്ലേ.
*മതം മാറ്റം എല്ലായിടത്തും നടക്കുന്നുണ്ട്*
എല്ലാ മതങ്ങളിലും മതം മാറ്റ പ്രക്രിയ നടക്കുന്നുണ്ട്. അയർലൻഡിലെ പുരോഹിതൻ്റെ മകൾ എലിസബത്ത് നോബിൾ എന്ന യുവതിയെ സ്വാമി വിവേകാനന്ദൻ മതം മാറ്റി നിവേദിത എന്ന പേരിട്ട് സന്യാസ ദീക്ഷ നൽകി കൂടെ കൊണ്ട് നടക്കുകയായിരുന്നു. കേരളത്തിലെയും (വള്ളിക്കാവ്) പുറത്തും ( പുട്ടപർത്തി) ഉള്ള ആശ്രമങ്ങളിൽ വിദേശികൾ വന്നു മതം മാറുന്നുണ്ട്. ഇസ്‌കോൺ, ആര്യസമാജം തുടങ്ങിയ പ്രസ്ഥാനങ്ങൾ വിദേശ രാജ്യങ്ങളിൽ മതപ്രചരണം( മതം മാറ്റം) നടത്തുന്നുണ്ട്.
പുന:മതപരിവർത്തനവും അനുവദനീയമാണ്. സാക്ഷാൽ ഗാന്ധിയുടെ മകൻ ഹരിലാൽ മോഹൻദാസ് ഗാന്ധി ഇസ്ലാം മതം സ്വീകരിച്ച് അബ്ദുല്ലാഗാന്ധി എന്ന പേര് സ്വീകരിച്ച ശേഷം ഹരിലാൽ മരണത്തിന് മുമ്പ്തന്നെ തിരിച്ച് ആര്യസമാജത്തിൽ ചേരുകയുണ്ടായി.
ഇതിനൊക്കെ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. ചരിത്രവും വർത്തമാനവും ഇങ്ങനെയായിരിക്കെ തറയിൽ കഥ അറിയാതെ ആട്ടം കാണുകയാണ്.
കോൺഗ്രസ് സീറ്റ് നൽകാത്തതിലുള്ള നിരാശയിലാണ് തറയിൽ. ചില തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും ജനങ്ങൾ വോട്ട് ചെയ്യാത്തതിനാൽ ജയിച്ചില്ല. പക്ഷെ തോറ്റാലും സ്ഥാനാർത്ഥിയാകുന്നത് പണം ഉണ്ടാക്കാനുള്ള കാര്യമാണെന്ന് തറയിലിന് അറിയാം. ഇങ്ങനെ ഒളിഞ്ഞിരുന്ന് സംഘപരിവാർ സേവ ചെയ്യുന്ന സ്ലീപ്പർ സെല്ലുകൾ കോൺഗ്രസിൽ ഉണ്ട്. അങ്ങനെ സേവ ചെയ്തിരുന്നവരാണ് ഡോ. കെ എസ് രാധാകൃഷ്ണൻ, രാമൻ നായർ, പത്മജ വേണുഗോപാൽ തുടങ്ങിയവർ. കോൺഗ്രസ് നൽകിയ പദവികളെല്ലാം ആസ്വദിച്ച് ഒടുവിൽ RSS ആയി അവതരിക്കും. കാക്കിനിക്കറിട്ട അത്തരം ആളുകൾ കോൺഗ്രസിൽ നിരവധിയുണ്ട്. അതിൽ ഒരാളാണ് അജയ് തറയിൽ. സംഘപരിവാറുമായി അദൃശ്യമായ സോഷ്യൽ കോണ്ടാക്റ്റ് ഉള്ള ഇത്തരം ആളുകൾ ഇനിയും കോൺഗ്രസിലുണ്ട്. അവർ പാർട്ടി വിട്ടുപോകണമെന്ന് രാഹുൽ ഗാന്ധി നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. ജാതിവെറിയും വംശീയതയും വെറുപ്പും പ്രചരിപ്പിക്കുന്ന ഒരാളെ അവിടെ തുടരാൻ അനുവദിക്കണോ എന്ന് കോൺഗ്രസുകാർ തീരുമാനിക്കണം.
സണ്ണി കപിക്കാടിനെതിരെ കോൺഗ്രസ് നേതാവ് അജയ് തറയിൽ സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലനീയമാണ്. അതിലൂടെ സണ്ണിയേയും അദ്ദേഹത്തിൻ്റെ മാതാപിതാക്കളേയും വ്യക്തിപരമായി അപമാനിച്ചിരിക്കുന്നു.
അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള അജയ് തറയിലിൻ്റെ നീക്കത്തിനെതിരെ ജനാധിപത്യവാദികൾ പ്രതിഷേധിക്കേണ്ടതുണ്ട്.
വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഇത്തരം മാലിന്യങ്ങൾ എങ്ങനെയാണ് ശ്രീനാരായണീയ പ്രസ്ഥാനത്തിൻ്റെയും അയിത്തോച്ഛാടന പ്രമേയം അവതരിപ്പിച്ച ദേശീയ പ്രസ്ഥാനത്തിൻ്റെയും ഭാഗമാകുന്നത്. സമുദായത്തിനും പാർട്ടിക്കും വേണ്ടാത്ത ഇത്തരം സംഘപരിവാർ മനസുള്ള ആക്രികളുടെ സ്ഥാനം ചവറ്റുകൊട്ടയാണ്.
പണ്ടും കോൺഗ്രസ് ഭരിച്ചിരുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം സവർണ്ണ വാദികൾ ആയിരുന്നു സംഘപരിവാറിന് ക്രിസ്ത്യാനികളെ ആക്രമിക്കാൻ സഹായിച്ചിരുന്നത്
കടപ്പാട്
ജെയ്സ് പാണ്ടനാട്