24/10/2025
പി എം ശ്രീ: വിദ്യാർഥിത്വത്തെ രാഷ്ട്രീയ അജണ്ടകൾക്ക് വിട്ടുകൊടുക്കരുത്
പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്ന പി എം ശ്രീ പദ്ധതിയിൽ വിവിധ കോണുകളിലെ എതിർപ്പ് മറികടന്ന് കേരളം ഒപ്പ് വെച്ചിരിക്കുകയാണ്. ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകൾ എന്ന കണക്കിൽ വിദ്യാലയങ്ങളെ തിരഞ്ഞെടുത്ത് ഈ പദ്ധതിക്ക് കീഴിൽ കൊണ്ടുവരുമ്പോൾ സംസ്ഥാനത്തെ ഏകദേശം 336 സ്കൂളുകൾ ഈ പദ്ധതിക്ക് കീഴിൽ വരും. ഒരു സ്കൂളിന് ഏകദേശം 1.13 കോടി രൂപ ചെലവഴിക്കാൻ ആകുന്ന ഈ പദ്ധതിയെ വിവിധ നിഗൂഢ അജണ്ടകൾ ചൂണ്ടിക്കാണിച്ച് സംസ്ഥാനം ഇതുവരെ എതിർത്തുവന്നിരുന്നു.
ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാരിൻ്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയവും സിലബസും നടപ്പിലാക്കേണ്ടിവരും എന്നതാണ് പദ്ധതിയുടെ വലിയൊരു അജണ്ട. രാജ്യത്തിന്റെ ചരിത്രവും ദേശീയ മുന്നേറ്റങ്ങളും വിവിധ വക്രീകരണങ്ങൾക്കും വ്യാജ നിർമിതികൾക്കും വിധേയപ്പെട്ട് കൊണ്ടിരിക്കുകയും വിദ്യാർഥി തലമുറകൾക്ക് അത് സിലബസിലൂടെ പകർന്നുനൽകുകയും ചെയ്യുന്ന ഈ കാലത്ത് ഇത്തരം വിദ്യാഭ്യാസ അജണ്ടകളെ നാം കരുതിയിരിക്കേണ്ടതുണ്ട്. ഈ പദ്ധതിയുടെ ഭാഗമായ സ്കൂളുകളിൽ പി എം ശ്രീ സ്‌കൂള്‍ എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും സ്ഥാപിക്കേണ്ടതുണ്ട്.
ഈ സ്‌കൂളുകളില്‍ സംസ്ഥാന സിലബസിന് പകരം എന്‍ സി ആര്‍ ടിയുടെ സിലബസ് അനുസരിച്ചാകും പഠനം നടത്തേണ്ടത്. കേരളത്തിന്റെ സമ്പത്തും മാനുഷിക വിഭവങ്ങളും കൊണ്ട് പടുത്തുയർത്തിയ സ്കൂളുകളിൽ ഭരണകൂട അജണ്ടയുടെ ഭാഗമായ രാഷ്ട്രീയ സ്കൂളുകൾ സ്ഥാപിക്കപ്പെടുന്നത് ഒട്ടും നല്ല ലക്ഷണമല്ല. ആര്‍ എസ് എസ് സങ്കല്‍പ്പത്തിലുള്ള ദേശീയത അടിച്ചേല്‍പ്പിക്കുക, ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുക,
സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുക, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുവിദ്യാലയങ്ങള്‍ കേന്ദ്രനിയന്ത്രണത്തിലേക്ക് പോകും
തുടങ്ങിയവയാണ് ഈ പദ്ധതിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ.
ഈ ആരോപണങ്ങൾ ഒട്ടും അവഗണിക്കാനാവുന്നതല്ല താനും. ഇതിന് പുറമെ സ്‌കൂളിന്റെ ഘടനയിലും മാറ്റമുണ്ടാകും. ഈ ഘടന കേരളം അംഗീകരിച്ച വിദ്യാഭ്യാസ നയവുമായി ചേര്‍ന്നുപോകുന്നതല്ല.
ദേശീയ വിദ്യാഭ്യാസ നയം ആര്‍ എസ് എസ് അജണ്ടയാണെന്നാണ് മുമ്പ് സംസ്ഥാന ഭരണകക്ഷി പാർട്ടികൾ നിലപാടെടുത്തിരുന്നത്. ഇപ്പോൾ എന്തുകൊണ്ടാണ് ആ നിലപാടിൽ നിന്ന് പിന്നാക്കം മാറിയത് എന്ന് പൊതു സമൂഹത്തോട് വിശദീകരിക്കേണ്ട ബാധ്യത ഇവർക്കുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ ഹിന്ദുത്വവൽക്കരണവും ചരിത്ര അപനിർമിതികളും രാജ്യത്തിന്റെ ഭാവിയെ അപകടപ്പെടുത്തും. ശക്തമായ ബദൽ വിദ്യാഭ്യാസ സംവിധാനത്തിലൂടെ മാത്രമേ ഇതിനെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. രാജ്യത്തിന്റെ ദേശീയതക്കും മതേതര പാരമ്പര്യത്തിനും നേതൃത്വം വഹിച്ച ചരിത്ര വ്യക്തിത്വങ്ങളെ വെട്ടിമാറ്റി പുതിയ അവതാരങ്ങളെ പാഠപുസ്തകങ്ങളിൽ പ്രതിഷ്ഠിക്കുന്ന വിവിധ വാർത്തകൾ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം അജണ്ടകൾക്ക് തലവെച്ച് കൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കും. രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യത്തിനും മതനിരപേക്ഷതക്കും ശക്തിപകരുന്ന വിദ്യാർഥി തലമുറകളെ സൃഷ്ടിച്ചെടുക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന് മുൻതൂക്കവും ഊന്നലും കൊടുക്കുന്ന നിലപാടുകളാണ് സർക്കാരിൽ നിന്ന് പൊതുജനം പ്രതീക്ഷിക്കുന്നത്.