17/07/2020
പാലത്തായിപീഡനക്കേസ്;
നീതി നിശ്ശബ്ദമാക്കപ്പെടുന്നു,
വേട്ടക്കാരന് പകരം ഇരയാണ് ശിക്ഷിക്കപ്പെടുന്നത് - എസ്.എസ്.എഫ്
ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജന് ലൈംഗീക പീഡനക്കേസിൽ ജാമ്യം ലഭിച്ചത് വിധേയത്വ നീതിയുടെ പുതിയ ഉദാഹരണമാണ്. പലവിധത്തിലുള്ള പ്രിവിലേജുകൾ കുറ്റവാളികളുടെ സംരക്ഷ ണത്തിന് കാരണമാകുന്ന കാഴ്ച നിരന്തരം സംഭവിക്കുന്നത് നീതിന്യായ സംവിധാനത്തിലും, നീതി പാലകരിലുമുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമായിത്തീർന്നിരിക്കുന്നു. പാലത്തായി പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാൻ തുടക്കം മുതൽ അധികാരികളുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായിരുന്നു. ശക്തമായ ജനകീയ പ്രക്ഷോഭമാണ് വൈകിയാണെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലേക്കെത്തിച്ചത്. അപ്പോഴും പ്രതിക്ക് സംരക്ഷണം നൽകിയവർക്കെതിരെയോ, സഹായിച്ചവർക്കെതിരിലോ നിയമനടപടി സീകരിക്കാൻ പോലീസ് തയ്യാറായില്ലയെന്നത് നീതിനിർവഹണ ചുമതലയുള്ളവരുടെ കൂറ് എവിടെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ഒഴിവാക്കി നിസ്സാര കുറ്റം മാത്രം ചുമത്തി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രമാണ് ഇപ്പോൾ ജാമ്യത്തിന് വഴിയൊരുക്കിയത്. പരമാവധി വൈകി അറസ്റ്റ് ചെയ്യുകയും, രക്ഷപ്പെടാൻ പഴുതൊരുക്കുകയും ചെയ്ത പോലീസ് സംവിധാനം അക്ഷന്തവ്യ മായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഇരയുടെ മനോനില ശരിയല്ലെന്നും, മൊഴികളിൽ വൈരുധ്യമുണ്ടെന്നും സ്ഥാപിച്ച് വേട്ടക്കാരനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങൾ പോലീസ് നടത്തുന്നത് ഇരയെ വീണ്ടും അപമാനിക്കലാണ്. നീതിയുടെ വെളിച്ചം അണഞ്ഞിട്ടില്ലെന്ന് സ്ഥാപിക്കാൻ നീതിനിർവഹണ സംവിധാനങ്ങൾക്ക് കഴിയേണ്ടതുണ്ട്. അനീതിയെ തിരുത്താൻ ജന ജാഗ്രതയും, ശക്തമായ പ്രതിഷേധവും ആവശ്യമാണ്. നീതി ബോധമുള്ളവർ അതിനു മുന്നോട്ട് വരേണ്ടതുണ്ട്.