15/03/2026
യൗസേപ്പിതാവിൻ്റെ പാച്ചോർ നേർച്ച, തൃാഗത്തിൻ്റേയും, പങ്കുവെയ്ക്കലിൻ്റേയും കഥ.
ഏറ്റുമാനൂർ പള്ളിയിൽ, ഇടവക മധ്യസ്ഥനായ യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ മാർച്ച് 19 ന് ആചരിച്ചു വരുന്നു. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ പള്ളിയിൽ, ഏതാണ്ട് അത്രയും വർഷത്തെ ചരിത്രവും ഈ പാച്ചോർ നേർച്ചയ്ക്ക് ഉണ്ട്. അന്നേ ദിവസം രാവിലെ 4 മണിയോടെ നേർച്ച ഉണ്ടാക്കാനുള്ള ചെമ്പ് പാത്രം തലച്ചുമടായി പള്ളിയിൽ എത്തിക്കും. പാച്ചോറിനുള്ള അരിയും, തേങ്ങായും തലേ ദിവസം മുതൽ ഓരോ വീട്ടb കാരും പള്ളിയിൽ കൊണ്ടുവരും. രാവിലെ തന്നെ പള്ളിമുറ്റത്ത് അടുപ്പു കൂട്ടി, ചെമ്പ് വയ്ക്കും. പിന്നെ പല സംഘങ്ങളായി കുറച്ചു പേർ വെള്ളം കൊണ്ടുവരും, ചിലർ വിറക് ഒരുക്കും, തേങ്ങാ ചിരണ്ടണം,അങ്ങനെ കൂട്ടായ്മയുടെ ഒരു മേളം. പൊതുവേ വേനൽക്കാലമായതിനാൽ വെള്ളത്തിന് ക്ഷാമം. പള്ളിക്കിണറ്റിൽ അച്ചൻമാരുടെ ആവശ്യം കഴിഞ്ഞ് വെള്ളമുണ്ടെങ്കിൽ അത് കോരിയെടുക്കും. അല്ലെങ്കിൽ വെള്ളം കൊണ്ടുവന്നിരുന്നത് ഇരുന്ന ക്കുഴിയിലെ ഓലിയിൽ നിന്നും, അപ്പൻ കുളങ്ങരയിലെ കിണറ്റിൽ നിന്നുമാണ്. ഇവിടങ്ങളിൽ നിന്ന് മാറി മാറി തലച്ചുമടായി വെള്ളം ചുമന്ന് പള്ളിയിൽ എത്തിക്കും. വിറക് പള്ളി പറമ്പിലെ ഓലമടലും, പരിസരത്തുള്ള പറമ്പിലെ പനമ്പട്ടയും. തേങ്ങാ ചിരണ്ടാനുള്ള ചിരവയൊക്കെ പരിസരത്തുള്ള മഠത്തിൽ നിന്നും, വീടുകളിൽ നിന്നും സംഘടിപ്പിക്കും. ചെമ്പടുപ്പിൽ കഞ്ഞി ഇളക്കിമറിക്കുന്ന മൺമറഞ്ഞ കാർന്നോൻ മാരെ ഇപ്പോഴും ഓർക്കും. ചൂടും, പുകയും അടിച്ച് വിയർത്ത്കുളിച്ച് നില്ക്കുന്ന അവരുടെ രൂപം മറക്കില്ല. തേങ്ങാ ചിരണ്ടിയിടുന്നത് വാഴയിലയിലാണ്. കഞ്ഞി വിളമ്പാൻ ഇപ്പോഴത്തെപ്പോലെ അന്ന് പാത്രങ്ങളില്ല. ആളുകൾ പാത്രങ്ങളാക്കുന്നത് ചിരട്ടയും, വാഴയിലയും, പിന്നെ പള്ളിപ്പറമ്പിലെ വട്ടയിലയുമാണ്. ഇലകളിലെ പൊടിയൊക്കെ തൂത്ത് കളഞ്ഞ് അങ്ങനെ ഉപയോഗിക്കും. ചിലർ പാതങ്ങൾ വീട്ടിൽ നിന്ന് കൊണ്ടുവരും. എല്ലാവർക്കും വിളമ്പി കഴിഞ്ഞുള്ള മിച്ചം ഈ പാത്രങ്ങളിൽ അവർ ഒട്ടും കളയാതെ വീട്ടിൽ കൊണ്ടുപോകും. പാച്ചോർ ഉണ്ടാക്കുമ്പോൾ ഏറ്റവും ശ്രദ്ധിച്ചിരുന്നത് പാത്രത്തിൻ്റെ അടിയിൽ പിടിക്കാതിരിക്കാനാണ്. പൊതുവേ ഭക്ഷണത്തിന് വൈഷമ്യം ഉള്ള കാലമായതിനാൽ പല കുടുംബങ്ങളും ഈ ദിനത്തിനായി കാത്തിരിക്കുമായിരുന്നു. സദ്യ കഴിഞ്ഞ് ചെമ്പ് തേച്ച് കഴുകി ഉടമസ്ഥരുടെ വീടുകളിൽ എത്തിക്കുന്നതോടെയാണ് നേർച്ചയുടെ പരിശ്രമത്തിന് വിരാമമിടുന്നത്. ഈ നേർച്ച 1990 വരെ മുൻകൈയെടുത്ത് നടത്തിയിരുന്നത് ഈ ഇടവകയിലെ പഴേമ്പള്ളിൽ കുടുംബക്കാരായിരുന്നു. അരിയും തേങ്ങായും നല്കി എല്ലാ വീട്ടുകാരും സഹകരിച്ചിരുന്നു. പിന്നീട് ഏറ്റുമാനൂർ ഇടവക ഇത് ഏറ്റെടുത്തതോടെ ഇതൊരു വലിയ സംഭവമായി. പാത്രങ്ങളും വിറകുമെല്ലാം പള്ളിയിൽ നിന്ന് സംഘടിപ്പിച്ചു. ഇടവകയിലെയും, നാട്ടിലെയും എല്ലാ വീടുകളിൽ നിന്നും അരിയും തേങ്ങായും വരാൻ തുടങ്ങി. പിന്നീട് യൗസേപ്പിതാവിൻ്റെ 10 ദിവസത്തെ നോവേന യായി. സമാപന ദിവസം പാച്ചോർ നേർച്ചയ്ക്ക് പകരം ഊട്ടുനേർച്ചയായി. വ്യതാസം ഇടവകക്കാർ ഉണ്ടാക്കുന്നതിന് പകരം catering കാർക്ക് order കൊടുത്ത് അവർ ഉണ്ടാക്കുന്നു. നല്ല വെളിറ്റേറിയൻ സദ്യ. ഈ നാട്ടിലെ നാനാജാതി മതസ്ഥരായ എല്ലാ ആളുകളും ഈ തിരുനാളിൽ പ്രസുദേന്തിമാരാകുന്നു. ചുരുക്കത്തിൽ മരണത്തിരുനാൾ നാടിൻ്റെ മതമൈത്രിയുടേയും, സാഹോദൈര്യത്തിൻ്റേയും വലിയൊരു അടയാളമായി മാറിക്കഴിഞ്ഞു. ഇത്തരം ആഘോഷങ്ങൾ തുടരുക തന്നെ വേണം.