09/12/2023
ഇന്ന് തൃപ്രയാർ ഏകാദശി.വൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശിയി ആണ് പ്രസിദ്ധമായ തൃപ്രയാര്‍ ഏകാദശി ആയി കൊണ്ടാടുന്നത് . തൃശൂര്‍ ഇൽ ഗുരുവായൂരമ്പലത്തിൽ നിന്നും 23 km അകലെ തൃപ്രയാറില്‍ തീവ്രാനദിയുടെ തീരത്താണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പ്രതിഷ്ഠയുള്ള തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സാധാരണയായി വിഷ്ണുക്ഷേത്രത്തില്‍ ശുക്ലപക്ഷ ഏകാദശിയാണ് ആചരിക്കപ്പെട്ടുവരുന്നത്. എന്നാല്‍ തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ കൃഷ്ണപക്ഷ ഏകാദശിക്കാണ് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. തൃപ്രയാറപ്പന്റെ ശിവചൈതന്യത്താലാണ് കറുത്തപക്ഷ ഏകാദശിക്ക് പ്രാമുഖ്യം നൽകുന്നത്..
മറ്റു ശ്രീരാമക്ഷേത്രങ്ങളിലെല്ലാം ശംഖചക്രഗദാ ഭുജധാരിയായ വിഷ്ണുവിന്റെ രൂപത്തിലാണ് ഭഗവാന്റെ ബിംബം ഉണ്ടാവുക . എന്നാല്‍ തൃപ്രയാര്‍ തേവരുടെ ബിംബം ശംഖ്, ചക്രം, അക്ഷമാല, ചാപം എന്നിങ്ങനെ ധരിച്ചുകൊണ്ടുള്ള രൂപത്തിലാണ് ഉള്ളത് . ശംഖും ചക്രവും വിഷ്ണ്വാത്മകവും അക്ഷമാല ബ്രഹ്മാത്മകവും ചാപം ശൈവാത്മകവുമാണ്. അതിനാല്‍ തൃപ്രയാറപ്പനെ തൊഴുതാല്‍ ത്രിമൂര്‍ത്തികളെ ദര്‍ശിച്ച ഫലം ലഭിക്കുമെന്നു വിശ്വാസം . ഗുരുവായൂരിൽ ഏകാദശി ദിനചടങ്ങുകൾ പോലെ തന്നെയാണ് തൃപ്രയാറിലും. ഏകാദശിദിവസം രാത്രിയിൽ ഭഗവാന് ദ്വാദശിസമർപ്പണവുമുണ്ട്. അന്നേദിവസം ഭഗവാനെ തൊഴുതു പ്രാർഥിച്ച് കാണിക്കയര്‍പ്പിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്.ഏകാദശിയുടെ തലേന്ന് നടത്തപ്പെടുന്ന പ്രധാന ചടങ്ങാണ് ദശമിവിളക്ക്. അന്നേദിവസം മുഖ്യപ്രതിഷ്ഠയായ ശ്രീരാമനുപകരം ആദ്യപ്രതിഷ്ഠയായ ശാസ്താവിനെയാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളിപ്പ് ശാസ്താവിനാണെങ്കിലും വിളക്ക് തൃപ്രയാർ തേവർക്കാണ് സമർപ്പിക്കുന്നത്. പ്രധാന വഴിപാടുകൾ കതിനാവെടി സമർപ്പണവും മീനൂട്ടുമാണ്.ഭക്തർ സമർപ്പിക്കുന്ന അന്നം സ്വീകരിക്കാൻ ഭഗവാൻ മത്സ്യരൂപം ധരിച്ചെത്തുന്നു എന്ന വിശ്വാസത്തിലാണ് മീനൂട്ട് നടത്തപ്പെടുന്നത്. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ മീനൂട്ട് വഴിപാട് ഉത്തമം ആണ് . ഭഗവാന് ആടിയ എണ്ണ വാത, പിത്ത രോഗങ്ങൾക്ക് ഉത്തമ ഔഷധമാണെന്നാണ് വിശ്വാസം.കര്‍ക്കിടകത്തില്‍ ഭക്തര്‍ നാലമ്പലദര്‍ശനം ആരംഭിക്കുന്നത് ഈ രാമസന്നിധിയില്‍നിന്നാണ്. തുടര്‍ന്ന് ഭരതന്‍ കുടികൊള്ളുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, ലക്ഷ്മണപ്രതിഷ്ഠയുള്ള മൂഴിക്കുളം ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവിടങ്ങളില്‍ പുണ്യപ്രയാണം നടത്തിയാണ് നാലമ്പലദര്‍ശനം പൂര്‍ത്തിയാക്കുന്നത്.
ശ്രീകൃഷ്ണാർപ്പണമസ്തു 🙏