16/08/2026
പ്രവാചകർക്കെതിരെയുള്ള
ആഭിചാരക്രിയയും പരീക്ഷണവും
🌏🌏
മദീനയിൽ വെച്ച് യഹൂദ ഗോത്രത്തിൽപെട്ട ലബീദ് ബിൻ അഅ്സം എന്ന വ്യക്തിയാണ് പ്രവാചകർ മുഹമ്മദ് (സ) തങ്ങൾക്കെതിരെ ഈ ദുഷ്പ്രവൃത്തി ചെയ്തത്.
അവർ ഒരു ഈന്തപ്പനയുടെ ഉണങ്ങിയ പാളയും (ഉള്ളിലെ നാരുകളും), പ്രവാചകരുടെ തലമുടി ചീകിയപ്പോൾ കൊഴിഞ്ഞുവീണ മുടിനാരുമാണ് ഇതിനായി ഉപയോഗിച്ചത്. പ്രവാചകരുടെ തലമുടിയിഴകളും ചീപ്പിലെ പല്ലുകളും ശേഖരിച്ച്, അത് ഒരു ഈന്തപ്പനയുടെ പൂങ്കുലയുടെ ആവരണത്തിൽ വെച്ച്, മദീനയിലെ 'ധർവാൻ' എന്ന് പേരുള്ള കിണറിന്റെ അടിത്തട്ടിൽ കല്ലിനടിയിലായി അവർ താഴ്ത്തിക്കെട്ടി.
ഈ സിഹ്റിന്റെ ഫലമായി നബി(സ)ക്ക് ശാരീരികമായ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു, കഠിനമായ അസ്വസ്ഥത അനുഭവിക്കുകയും, തനിക്ക് എന്ത് സംഭവിച്ചുവെന്ന് അറിയാൻ അല്ലാഹുവിനോട് നിരന്തരം പ്രാർത്ഥിക്കുകയും ചെയ്തു.
അല്ലാഹു തന്റെ പ്രവാചകന്റെ പ്രാർത്ഥന സ്വീകരിച്ചു. ഒരു രാത്രി പ്രവാചകൻ ഉറക്കത്തിൽ കിടക്കുമ്പോൾ രണ്ട് മലക്കുകൾ നബി(സ)യുടെ അരികിൽ വന്നു.
ഒരാൾ പ്രവാചകന്റെ തലഭാഗത്തും മറ്റേയാൾ കാൽഭാഗത്തുമായി ഇരുന്നു.
തലഭാഗത്തിരുന്ന മലക്ക് ചോദിച്ചു: "ഈ മനുഷ്യന് എന്ത് പറ്റി?"
കാൽഭാഗത്തിരുന്ന മലക്ക് മറുപടി നൽകി: "അദ്ദേഹത്തിന് സിഹ്റ് (ആഭിചാരം) ചെയ്യപ്പെട്ടിരിക്കുന്നു."
ആദ്യത്തെ മലക്ക് ചോദിച്ചു: "ആരാണ് ഇത് ചെയ്തത്?"
രണ്ടാമത്തെ മലക്ക് പറഞ്ഞു: "ലബീദ് ബിൻ അഅ്സം ആണ് ഇത് ചെയ്തത്."
മലക്കുകൾ വീണ്ടും ചോദിച്ചു: "അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?"
മറുപടി വന്നു: "ധർവാൻ കിണറിന്റെ അടിത്തട്ടിൽ,
ഈന്തപ്പനയുടെ പാളയ്ക്കുള്ളിലാണ്."
ഇത്രയും വിവരങ്ങൾ ലഭിച്ച് പ്രവാചകൻ ഞെട്ടിയുണർന്നു. തുടർന്ന് അലി (റ), സുബൈർ (റ), അമ്മാർ ബിൻ യാസിർ (റ) തുടങ്ങിയ പ്രമുഖരായ സ്വഹാബികളെ കൂട്ടി പ്രവാചകൻ ആ കിണറിൻ്റെ അടുത്തേക്ക് പോയി.
അവർ കിണറിൻ്റെ അരികിൽ എത്തിയപ്പോൾ, അവിടുത്തെ വെള്ളം മൈലാഞ്ചി നീര് പോലെ കലങ്ങിമറിഞ്ഞിരിക്കുന്നത് കണ്ടു. അവർ ആ കിണറിലെ വെള്ളം പൂർണ്ണമായും വറ്റിച്ചുകളയുകയും, കല്ലിനടിയിൽ വെച്ചിരുന്ന ആ ഈന്തപ്പന പാള പുറത്തെടുക്കുകയും ചെയ്തു.
അതിൽ ഒരു ചീർപ്പും പ്രവാചകരുടെ മുടിനാരുകളും ഒരു കെട്ടും ഉണ്ടായിരുന്നു. ആ കെട്ടിൽ പതിനൊന്ന് പുള്ളികളുള്ള ഒരു ഞാണിൽ (ചരട്) പതിനൊന്ന് കെട്ടുകൾ ഇട്ടിട്ടുണ്ടായിരുന്നു.
അപ്പോഴാണ് അല്ലാഹു തന്റെ പ്രിയ ദൂതന് ആശ്വാസമായി മുഅവ്വിദതൈൻ അഥവാ പരിശുദ്ധമായ രണ്ട് അദ്ധ്യായങ്ങൾ ഇറക്കിക്കൊടുത്തത്:
സൂറത്തുൽ ഫലഖ്
സൂറത്തു ന്നാസ്
ഈ സൂറത്തുകളിലെ ആകെ പതിനൊന്ന് ആയത്തുകളാണ് (വചനങ്ങൾ) ഇറങ്ങിയത്. മലക്കുകളുടെ സാന്നിധ്യത്തിൽ പ്രവാചകൻ ഓരോ ആയത്തുകൾ ഓതുമ്പോഴും, ആ ചിരടിലെ കെട്ടുകൾ ഓരോന്നായി സ്വയം അഴിഞ്ഞുപോവുകയായിരുന്നു! അവസാനത്തെ കെട്ടും അഴിഞ്ഞപ്പോൾ പ്രവാചകൻ ഒരു വലിയ ഭാരത്തിൽ നിന്ന് മോചിതനായതുപോലെ അതീവ ഉന്മേഷവാനായി എഴുന്നേറ്റു.
ഈ സംഭവത്തിലെ വലിയ പാഠങ്ങൾ
മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂതനാണെങ്കിലും, അവിടുന്ന് ഒരു മനുഷ്യനായിരുന്നു. അതിനാൽ രോഗങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പ്രവാചകനെയും ബാധിച്ചിട്ടുണ്ട്. പ്രവാചകത്വം എന്നത് അവിടുത്തെ ദിവ്യമായ പദവിയാണ്, അതോടൊപ്പം പ്രകൃതിനിയമങ്ങൾക്ക് അവിടുണും വിധേയനായിരുന്നു.
ദുആയുടെയും ദിക്റുകളുടെയും ശക്തി: പ്രവാചകന് സിഹ്റ് ബാധിച്ചപ്പോൾ അതിനെ നേരിടാനും രോഗമുക്തി നേടാനും അല്ലാഹു പഠിപ്പിച്ചുതന്നത് വിശുദ്ധ ഖുർആനിലെ സൂറത്തുകൾ ഓതാനാണ്. അതിനാൽ ദുഷ്ട ശക്തികളിൽ നിന്നും അദൃശ്യ ഉപദ്രവങ്ങളിൽ നിന്നും രക്ഷനേടാൻ ആയത്തുൽ കുർസിയ്യ്, സൂറത്തുൽ ഫലഖ്, സൂറത്തുൻ നാസ് എന്നിവ പതിവായി ഓതേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
അല്ലാഹുവേ.. നീ... തുണ 🤲🤲🤲